തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ആദ്യ മത്സരത്തിൽ നേടേണ്ട ആധികാരിക വിജയം അമ്പയർമാരുടെ തെറ്റായ തീരുമാനങ്ങളിലൂടെ ഒരു റൺസിന്റെ പരാജയത്തിൽ കൊണ്ടെത്തിച്ചു. മത്സരത്തിൽ ഉടനീളം മികച്ച കളി നിലനിർത്തിയ ടീമിന്റെ വിജയമാണ് അമ്പയർമാരുടെ പിഴവിലൂടെ വിവാദമായിരിക്കുന്നത്. ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിലെ വിവാദ അമ്പയറിങ് തീരുമാനങ്ങൾക്കെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബി.സി.സി.ഐ.യ്ക്കും കേരളാ ക്രിക്കറ്റ് അസോസിയേഷനും പരാതി നൽകി കഴിഞ്ഞു.

മഴയെ തുടർന്ന് വി.ജെ.ഡി. നിയമപ്രകാരം വിജയിയെ നിശ്ചയിച്ച മത്സരത്തിൽ വെറും ഒരു റണ്ണിനായിരുന്നു കൊച്ചിയുടെ തോൽവി. എന്നാൽ, മത്സരത്തിലുണ്ടായ രണ്ട് പ്രധാനപ്പെട്ട അമ്പയറിങ് പിഴവുകൾ തങ്ങൾക്ക് തിരിച്ചടിയായെന്നാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നത്.

മത്സരത്തിനിടെ ഫീൽഡിലെ അമ്പയർക്ക് ഒരു നോബോൾ വിളിക്കാനായില്ല. ഇത് മൂന്നാം അമ്പയർക്ക് നിയമപ്രകാരം തിരുത്താനുമായില്ല. ടെലിവിഷൻ സംപ്രേഷണത്തിനിടെ കമന്‍റേറ്റർമാരും ഇത് പരാമർശിച്ചിരുന്നു.

എന്നാൽ, കൂടുതൽ ഗൗരവതരമായ പിഴവ് നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായ റൺ ഔട്ട് തീരുമാനവുമായി ബന്ധപ്പെട്ടതായിരുന്നു. ബാറ്ററുടെ ഷോട്ട്, ബോളറുടെ കൈയിൽ സ്പർശിക്കാതെയാണ് ബൗളിങ് എൻഡിലെ വിക്കറ്റിൽ തട്ടിയത്. പല കോണുകളിൽ നിന്നുള്ള വീഡിയോകൾ ഇതു തെളിയിക്കുമ്പോഴും മൂന്നാം അമ്പയർ ഇത് വ്യക്തമായി പരിശോധിക്കാതെ ബാറ്റ്സ്മാനെ ഔട്ട് ആയി പ്രഖ്യാപിക്കുകയായിരുന്നു.

ഈ തീരുമാനങ്ങൾ മത്സരഫലത്തെ നേരിട്ട് ബാധിച്ചെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ബി.സി.സി.ഐയോടും കെ.സി.എയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം മത്സരങ്ങളിലെ അമ്പയറിങ് നിലവാരം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് ആവശ്യപ്പെട്ടു.