ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ എംപി ട്യൂലിപ്പ് സിദ്ദിഖിനെതിരെ ബംഗ്ലാദേശിൽ നടന്ന അഴിമതി വിചാരണയിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു . ഡാക്കയിലെ ഡിപ്ലോമാറ്റിക് സോണിൽ കുടുംബാംഗങ്ങൾക്ക് അനധികൃതമായി ഭൂമി കരസ്ഥമാക്കാൻ മുൻ പ്രധാനമന്ത്രി കൂടിയായ അമ്മാവി ഷെയ്ഖ് ഹസീനയുടെ സ്വാധീനം ഉപയോഗിച്ചെന്നായിരുന്നു ഇവർക്കെതിരായ ആരോപണം. കഴിഞ്ഞ വർഷം അധികാരത്തിൽ നിന്ന് പുറത്തായ ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു.

വിചാരണ പ്രക്രിയ മുഴുവൻ “തെറ്റായതും രാഷ്ട്രീയ പ്രതികാരത്തിന്റെ ഫലവുമാണ്” എന്ന് സിദ്ദിഖ് ശിക്ഷ പുറത്ത് വന്നതിനെ തുടർന്ന് പ്രതികരിച്ചു. ബ്രിട്ടനിൽ മന്ത്രിപദം രാജിവെക്കേണ്ടിവന്ന ഇവർ, കേസിലെ ആരോപണങ്ങൾ ആരംഭം മുതൽ തന്നെ വ്യാജമാണെന്നും, ബംഗ്ലാദേശിലെ രാഷ്ട്രീയം’ തനിക്കു തടസ്സമാകില്ലെന്നും വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ എതിക്സ് ഉപദേഷ്ടാവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ തെറ്റുകൾ കണ്ടെത്താനായിരുന്നില്ലെങ്കിലും, ഇത്തരം സംഭവങ്ങൾ സിദ്ദിഖിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ, നിരോധിതമായ അവാമി ലീഗും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അഴിമതി വിരുദ്ധ കമ്മീഷന്റെ നടപടികളെ കടുത്ത വാക്കുകളിൽ വിമർശിച്ചു. പാർട്ടിക്കെതിരായ ലക്ഷ്യമിട്ട ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അവരുടെ ആരോപണം. വിചാരണ നീതിപൂർണ്ണമല്ലെന്നും, സിദ്ദിഖിന് നീതി ലഭിക്കുന്നില്ലെന്നും ബ്രിട്ടനിലെ പ്രമുഖ അഭിഭാഷകരും മുൻ മന്ത്രിമാരും തുറന്ന കത്തിൽ ആശങ്ക പ്രകടിപ്പിച്ചു.











Leave a Reply