അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണവൈറസ് ബാധിച്ച 77 കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനിതകമാറ്റം വന്ന പുതിയ വൈറസിൻെറ സാന്നിധ്യം ഇതുവരെ രോഗവ്യാപനതോതും മരണനിരക്ക് കുറയ്ക്കുന്നതിനും യുകെ കൈവരിച്ച നേട്ടങ്ങളെ ഇല്ലായ്മ ചെയ്തേക്കാം എന്ന ആശങ്ക പൊതുവേയുണ്ട്. വൈറസ് വ്യാപനത്തിൻെറ മൂന്നാം തരംഗത്തിനെതിരെ രാജ്യം കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുകെയിൽ ഇന്ത്യൻ വേരിയന്റിനെ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയെ ബ്രിട്ടൻെറ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഇംപീരിയൽ കോളേജിലെ പ്രൊഫസർ ഡാനി ആൾട്ട്മാൻ ആവശ്യപ്പെട്ടു.

പുതിയ കണക്കുകൾ പ്രകാരം യുകെയിലെ രോഗവ്യാപനം ഏറ്റവും താഴ്ന്ന നിലയിലാണ്. പക്ഷേ യൂറോപ്പിലെയും മറ്റ് ലോകരാജ്യങ്ങളിലെയും മരണനിരക്കും രോഗവ്യാപനവും വർദ്ധിക്കുന്നത് ആശങ്കയോടെയാണ് ബ്രിട്ടൻ നോക്കികാണുന്നത്. ഇതിനിടെ ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമാണെങ്കിലും പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ നിർദിഷ്ട ഇന്ത്യാസന്ദർശനം മുൻനിശ്ചയപ്രകാരം നടക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം നാല് ദിവസമായിരുന്നു ബോറിസ് ജോൺസന്റെ സന്ദർശനം. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിൽ, ഭൂരിഭാഗം കൂടിക്കാഴ്ചകളും ഏപ്രിൽ 26ന് തന്നെ തീർക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം യുകെ മലയാളികളെ ആശങ്കയിലാക്കി കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 13835 കേസുകളാണ് ഇന്നലെ കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാമാരി തുടങ്ങിയതിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ കണക്കാണിത്.