ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിൽനിന്ന് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് യുകെയിൽ എത്തി ചൂഷണത്തിന് ഇരയാകുന്ന കെയർ വർക്കർമാരുടെ ദയനീയ അവസ്ഥ കരളലിയിക്കുന്നതാണ്. ലക്ഷങ്ങൾ നൽകിയാണ് പലരും കെയർ വിസ സ്വന്തമാക്കി യുകെയിൽ എത്തിയത്. എന്നാൽ ഭൂരിപക്ഷത്തിനും അവർ ആഗ്രഹിച്ച രീതിയിൽ ഉള്ള ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഏജൻസികളുടെയും കെയർ ഹോമുകളുടെയും ചൂഷണത്തിന് ഇരയായവരുടെ കൊടും യാതനകളുടെ രേഖാചിത്രം നേരത്തെ മലയാളം യുകെ വാർത്തയാക്കിയിരുന്നു.
ചൂഷണത്തിനിരയായ കെയർ വർക്കർമാരെ സഹായിക്കുന്നതിനുള്ള യുകെ സർക്കാരിൻറെ പദ്ധതികൾ വളരെ കുറച്ചുപേർക്ക് മാത്രമേ സഹായകരമായുള്ളൂ എന്ന ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആണ് പുറത്തു വന്നിരിക്കുന്നത്. പുതിയ തൊഴിലുടമകളുടെ കീഴിൽ ജോലി സമ്പാദിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്ന പദ്ധതി വഴി 4 ശതമാനം പേർക്ക് മാത്രമെ തൊഴിൽ കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത്. ചൂഷണത്തിന് ഇരയായ 28,000 കുടിയേറ്റ കെയർ വർക്കർമാരിൽ 3.4 ശതമാനം പേർക്ക് മാത്രമെ പുതിയ തൊഴിൽ ഉടമയെ കണ്ടെത്താനായിട്ടുള്ളൂ. അതായത് തൊഴിൽ പീഡനവും ജോലിയും നഷ്ടപ്പെട്ട ബഹുഭൂരിപക്ഷം കെയർ നേഴ്സുമാരും ഇപ്പോഴും ഓരോ ദിവസവും തള്ളി നീക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.
യുകെയിലെ കെയർ മേഖല കുത്തഴിഞ്ഞതിന്റെ ഒട്ടനവധി വിവരങ്ങളാണ് ദിനംപ്രതി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. നിലവിൽ 131,000 സോഷ്യൽ കെയർ ഒഴിവുകൾ നികത്തിയിട്ടില്ലെന്ന് വർക്ക് റൈറ്റ്സ് സെന്റർ നടത്തിയ വിശകലനത്തിൽ കണ്ടെത്തിയിരുന്നു . 2022 മുതൽ നടത്തിപ്പിൻ്റെ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് കുറഞ്ഞത് 470 കെയർ ഹോമുകളുടെ ലൈസൻസ് ആണ് യുകെ ഗവൺമെൻറ് റദ്ദാക്കിയത്. ഇതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിപക്ഷവും മലയാളികളായിരുന്നു. ഈ രീതിയിൽ ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ തൊഴിൽ ദാതാവിനെ കണ്ടെത്താനുള്ള 6 മാസത്തെ കാലാവധി സർക്കാർ നൽകിയിരുന്നു. ഇതിനിടയിൽ ജോലി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അവർക്ക് രാജ്യം വിടേണ്ടതായി വരും.
Leave a Reply