ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഭയാര്‍ത്ഥി അപേക്ഷകരെ റുവാണ്ടയിലേക്ക് അയയ്ക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയ് ക്കെതിരെ പ്രസ്താവന നടത്തിയ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിനെ വിമർശിച്ച ബോറിസ് ജോൺസൻ മാപ്പ് പറയണമെന്ന് ലേബർ പാർട്ടി. എന്നാൽ താൻ മാപ്പ് പറയില്ലെന്ന് ജോൺസൻ വ്യക്തമാക്കി. ആർച്ച് ബിഷപ്പിനെയും ചർച്ച് ഓഫ് ഇംഗ്ലണ്ടിനെയും അപകീർത്തിപ്പെടുത്തിയതിന് മാപ്പ് പറയാൻ പ്രധാനമന്ത്രി തയ്യാറാകുമോ എന്ന ചോദ്യമാണ് ലേബർ പാർട്ടി ഉന്നയിച്ചത്. എന്നാൽ ഇത് ചാനൽ കടക്കുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള പദ്ധതിയാണെന്ന് ജോൺസൻ പറഞ്ഞു.

സര്‍ക്കാര്‍ നയത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്താനാണ് ബിഷപ്പ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിബിസിയും, ചില പുരോഹിതന്മാരും സർക്കാരിന്റെ പദ്ധതിയെ തെറ്റായാണ് വ്യാഖ്യാനിക്കുന്നതെന്ന് ജോൺസൻ വ്യക്തമാക്കി. പുടിനെതിരെ സംസാരിക്കാൻ ആർച്ച് ബിഷപ്പ് തയ്യാറായില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

റുവാണ്ട പദ്ധതി ദൈവഹിതത്തിന് എതിരാണെന്നായിരുന്നു ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ഈസ്റ്റർ ദിന സന്ദേശത്തിൽ പറഞ്ഞത്. അഭയാര്‍ത്ഥികളെ മറ്റൊരു രാജ്യത്തേക്ക് അയയ്ക്കുന്ന നടപടി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.