‘കഞ്ചാവോ മദ്യമോ ആണെങ്കിൽ പിടിക്കാൻ എളുപ്പമാണ്, പക്ഷേ എംഡിഎംഎ, മെത്താംഫെറ്റമിൻ പോലുള്ള രാസലഹരി വസ്തുക്കൾ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്’. മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറയുന്നത്. ബെംഗളൂരുവിൽനിന്നു മലബാറിലേക്ക് എത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും വയനാട് വഴിയാണ്. വെളുത്ത പൊടി രൂപത്തിലുള്ള എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയവ കണ്ടെത്താൻ സാങ്കേതിക വിദ്യയൊന്നുമില്ല.
ഭൂരിഭാഗം എംഡിഎംഎ കേസുകളും പിടിക്കപ്പെട്ടതു സംശയത്തിന്റെ ബലത്തിൽ പരിശോധന നടത്തിയപ്പോഴാണ്. ഇന്ന് എക്സൈസോ പൊലീസോ മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്കായി അവസ്ഥ. രാസലഹരി അനേകം ശാഖകളുള്ള വൻമരമായി പടർന്നു പന്തലിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു.
വയനാട്ടിൽ 2023ൽ പിടിച്ചെടുത്തതിന്റെ നാലിരട്ടി എംഡിഎംഎയാണ് പൊലീസും എക്സൈസും 2024ൽ പിടികൂടിയത്. 2023ൽ ആകെ പിടികൂടിയ അത്രയും രാസലഹരി 2025 മാർച്ച് വരെയുള്ള സമയത്ത് പിടിച്ചെടുത്തു. അതെ, ഞെട്ടിക്കുന്ന തരത്തിലാണ് രാസലഹരിയുടെ വളർച്ച. എന്തുകൊണ്ടാണ് കേരളത്തിൽ രാസലഹരിക്ക് ഇത്രയധികം ആവശ്യക്കാരുണ്ടായി? ഈ ചോദ്യത്തിനു എക്സൈസിന് കൃത്യമായ ഉത്തരമുണ്ട്.
Leave a Reply