സ്വന്തം ലേഖകൻ

ലിവർപൂൾ : ലിവർപൂൾ സ്വദേശിനിയായ എയർ ഹോസ്റ്റസ് ദുബായിൽ അറസ്റ്റിലായി. 23 കാരിയായ ഡെറിൻ ക്രോഫോർഡിന്റെ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്ന് 2 കഞ്ചാവ് പൊതികൾ കണ്ടെടുത്തതിനെ തുടർന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഡെറിനെ ദുബായ് ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. 11 വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട ഡെറിൻ എമിറേറ്റ്‌സിൽ സ്വപ്ന ജോലി നേടിയ ശേഷം 2018 സെപ്റ്റംബറിലാണ് ദുബായിലേക്ക് മാറിയത്. “അവൾ നിരപരാധിയാണ്. പോലീസ് അവളെ ചോദ്യം ചെയ്യാൻ ശ്രമിക്കുകയാണ്. പക്ഷേ അവൾക്ക് ആ വ്യക്തിയെ പോലും അറിയില്ല.” സഹോദരിയായ ഡാനിയേൽ പറഞ്ഞു.

“അറസ്റ്റിലായപ്പോൾ പോലീസ് അവളുടെ ഫോൺ എടുത്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ജയിലിലേക്ക് മാറ്റപ്പെടുമ്പോൾ അവൾക്ക് എന്നെ വിളിക്കാൻ കഴിഞ്ഞു. അവൾ കരയുകയായിരുന്നു. അതിനാൽ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അവൾ അങ്ങനെ ചെയ്തിട്ടില്ല” ഡാനിയേൽ കൂട്ടിച്ചേർത്തു. ഡെറിൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന വ്യക്തിയല്ലെന്നും എമിറേറ്റ്‌സിൽ നല്ലതുപോലെ ജോലി ചെയ്തുവരികയാണെന്നും സഹോദരി വെളിപ്പെടുത്തി. മയക്കുമരുന്നിന് ടെസ്റ്റ്‌ നെഗറ്റീവ് ആയാൽ ഡെറിനെ മോചിപ്പിക്കും എന്നാണ് പറഞ്ഞിരുന്നത്. വ്യാഴാഴ്ച ടെസ്റ്റ് വിജയിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും തടവിലാണ്.

“നിലവിൽ യുഎഇ ജയിലിൽ കഴിയുന്ന ബ്രിട്ടീഷ് യുവതിയെ ഞങ്ങൾ പിന്തുണയ്ക്കുന്നു. പ്രാദേശിക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുമ്പോൾ ഞങ്ങൾ അവളെ കാണാൻ ശ്രമിക്കും.” വിദേശകാര്യ വക്താവ് അറിയിച്ചു. ഡെറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ 1400 പേർ ഒപ്പിട്ടിട്ടുണ്ട്.