ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ വീണ്ടും മെഡല്‍പ്പട്ടികയില്‍. വനിതകളുടെ ബോക്‌സിങ്ങില്‍ തകര്‍പ്പന്‍ പ്രകടനവുമായി ലോവ്‌ലിന ബോര്‍ഗോഹെയ്‌നാണ് ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ചത്. ഇന്നു രാവിലെ നടന്ന വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില തായ്‌പെയ് താരം ചെന്‍ നിയന്‍ ചെന്നിനെയാണ് ലോവ്‌ലിന ഇടിച്ചിട്ടത്.

ജയത്തോടെ സെമിയില്‍ കടന്ന ഇന്ത്യന്‍ താരം വെങ്കലമെഡല്‍ ഉറപ്പാക്കി. മൂന്നു റൗണ്ടിലും എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ലോവ്‌ലിന കാഴ്ചവച്ചത്.

ആദ്യ റൗണ്ടില്‍ മൂന്നു ജഡ്ജുമാര്‍ ലോവ്‌ലിനയെ പിന്തുണച്ചപ്പോള്‍ രണ്ടുപേരാണ് തായ്‌പേയ് താരത്തിനൊപ്പം നിന്നത്. രണ്ടാം റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ താരം പുറത്തെടുത്തപ്പോള്‍ അഞ്ച് ജഡ്ജുമാരും ലവ്‌ലിനയ്‌ക്കൊപ്പം നിന്നു. മൂന്നാം റൗണ്ടിലും ഇന്ത്യന്‍ താരത്തിനെതിരേ പിടിച്ചു നില്‍ക്കാന്‍ ചെന്നിനായില്ല. മൂന്നാം റൗണ്ടില്‍ നാലു ജഡ്ജിമാരും ലവ്‌ലിനയ്‌ക്കൊപ്പം നിന്നു.

അസമില്‍ നിന്ന് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമാണ് ലോവ്‌ലിന. 2018ലും 2019ലും തുടര്‍ച്ചയായി രണ്ടു തവണ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ താരമണ്. ഇരുതവണയും വെങ്കലമാണ് ലോവ്‌ലിന സ്വന്തമാക്കിയത്.