ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഏറ്റവും വലിയ കെയർ ഹോം നടത്തിപ്പുകാരായ വോയേജ് ഗ്രൂപ്പ് കടുത്ത പ്രതിസന്ധിയെ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വോയേജിന്റെ കീഴിലുള്ള കെയർ ഹോമുകളിലെ അന്തേവാസികളുടെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയതാണ് പ്രതിസന്ധിയിലേയ്ക്ക് നയിച്ചിരിക്കുന്നത്. ആരോഗ്യ സുരക്ഷയുടെയും പരിചരണത്തിന്റെയും കാര്യത്തിൽ വന്നിരിക്കുന്ന വീഴ്ചകളുടെ പേരിൽ വോയേജ് ഗ്രൂപ്പിൻറെ കെയർ ഹോമുകളുടെ ലൈസൻസ് റദ്ദാക്കപ്പെടുകയാണെങ്കിൽ അത് നൂറുകണക്കിന് മലയാളികളെ പ്രതികൂലമായി ബാധിക്കും.

യുകെയിൽ വിവിധ സ്ഥലങ്ങളിലായി 250 ലധികം കെയർ ഹോമുകളാണ് വോയേജ് ഗ്രൂപ്പ് നടത്തുന്നത്. 2022 ലാണ് 700 ബില്യൺ പൗണ്ട് ചിലവഴിച്ച് കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി വോയേജ് ഗ്രൂപ്പ് ഏറ്റെടുത്തത്. കെയർ ഹോമുകളുടെ നടത്തിപ്പിനായി ഏകദേശം 500 മില്യൺ പൗണ്ട് പൊതു ഖജനാവിൽ നിന്ന് കമ്പനിക്ക് ലഭിക്കുകയും ചെയ്യും. എന്നാൽ ഏറ്റെടുക്കലിനു ശേഷം കെയർ ക്വാളിറ്റി കമ്മീഷന്റെ പരിശോധനകളിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തുകയായിരുന്നു. 2002-ൽ മരുന്നിൻറെ അളവ് കൂടി ഒരു അന്തേവാസി മരിക്കാനിടയായത് ആണ് കെയർ ക്വാളിറ്റി കമ്മീഷന്റെ അന്വേഷണത്തിലേയ്ക്ക് നയിച്ചത്.


വോയേജ് ഗ്രൂപ്പിൻറെ കെയർ ഹോമുകളിൽ ഗുരുതര പിഴവ് കണ്ടെത്തിയത് യുകെയിലെ കെയർ മേഖലയിൽ വൻ കോളിളക്കം ആണ് സൃഷ്ടിച്ചത് . ഇവിടെ ജോലി ചെയ്യുന്ന മലയാളികൾ കടുത്ത അങ്കലാപ്പിലാണ്. ഏതെങ്കിലും കാരണവശാൽ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും പേർക്ക് മറ്റ് സ്ഥലങ്ങളിൽ ജോലിക്ക് പ്രവേശിക്കുക അത്ര സുഗമമല്ല. ഇപ്പോൾ യുകെ സർക്കാർ നടപ്പിലാക്കുന്ന കർശനമായ നിയമങ്ങളെ തുടർന്ന് നാട്ടിലേയ്ക്ക് തിരിച്ചു പോകേണ്ടതായി വരുമോ എന്ന അങ്കലാപ്പിലാണ് പലരും. കെയർ ഹോമുകളിലെ പ്രശ്നങ്ങളെ കുറിച്ച് രാഷ്ട്രീയ നേതൃത്വവും വളരെ കർശനമായാണ് പ്രതികരിച്ചത്. പ്രശ്നങ്ങളെ കുറിച്ച് അടിയന്തിരമായി അന്വേഷിക്കണമെന്ന് ലിബറൽ ഡെമോക്രാറ്റ് ഡെപ്യൂട്ടി ലീഡർ ഡെയ്‌സി കൂപ്പർ ആവശ്യപ്പെട്ടു . നമ്മുടെ സാമൂഹിക പരിപാലന മേഖല തകർച്ചയിലാണ് എന്നത് രഹസ്യമല്ല, എന്നാൽ ദുർബലരായ ആളുകളെ ദുരിതത്തിലും യഥാർത്ഥ അപകടത്തിലും ആക്കുന്ന കെയർഹോമുകൾക്കെതിരെ കടുത്ത നടപടി വേണമെന്ന് അവർ പറഞ്ഞു.