മലയാളി അനസ്തറ്റിസ്റ്റ് യുകെയില്‍ ആത്മഹത്യ ചെയ്തു. രണ്ടാം വിവാഹ മോചനത്തെത്തുടര്‍ന്നുണ്ടായ നിരാശയിലാണ് 41 കാരനായ ജോര്‍ജ്ജ് ഈപ്പന്‍ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച മരുന്നുകളുടെ മിശ്രിതം കുത്തിവെച്ചാണ് ഈപ്പന്‍ ആത്മഹത്യ ചെയ്തത്. ഭാര്യയില്‍ നിന്ന് വിവാഹമോചനത്തിനായുള്ള ഡോക്യുമെന്റുകള്‍ ലഭിച്ചതിനു ശേഷം പീക്ക് ഡിസ്ട്രിക്ടിലെ പ്രാന്ത പ്രദേശത്ത് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

മലയാളിയായ ജോര്‍ജ് ഈപ്പന്‍ ജിപിയായ ആമി എന്ന സ്ത്രീയെ വിവാഹം ചെയ്തിട്ട് ഏതാണ്ട് മൂന്നു വര്‍ഷത്തോളമായി. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുവരും നിരവധി കൗണ്‍സിലിംഗ് സെഷനുകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒക്‌ടോബറിലാണ് വിവാഹ മോചനം സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചത്. മരിക്കുന്നതിന് മുന്‍പ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. സുഹൃത്തുക്കളാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. സുഹൃത്തുക്കള്‍ നടത്തിയ തിരിച്ചലില്‍ ജോര്‍ജ്ജ് ഈപ്പനെ ജീവനോടെ കണ്ടെത്തിയെങ്കിലും ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

ചെന്നൈയില്‍ നിന്നും മെഡിക്കല്‍ ഡിഗ്രി സ്വന്തമാക്കിയ ഈപ്പന്‍ മുംബൈയില്‍ ജോലി ചെയ്തു വരുന്നതിനിടെ 2001 ലാണ് ഇഗ്ലണ്ടിലേക്ക് ചേക്കേറിയത്. ഇഗ്ലണ്ടിലെ ഗ്ലാസ്‌ഗോയില്‍ ട്രെയിനി അനസ്തറ്റിസ്റ്റായി ജോലി ആരംഭിച്ച ഈപ്പന്‍ 2004ല്‍ ഷെഫീല്‍ഡിലേക്ക് താമസം മാറി. ആറു വര്‍ഷത്തിനിടെ 80,000 പൗണ്ട് ഒരു വര്‍ഷം പ്രതിഫലം വാങ്ങുന്ന ന്യൂറോഅനസ്തറ്റിസ്റ്റായി അദ്ദേഹം പ്രമോട്ട് ചെയ്യപ്പെട്ടു. ഇക്കാലയളവില്‍ ഷെഫില്‍ഡിലെ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലാണ് ഇദ്ദേഹം ജോലി ചെയ്തു വന്നിരുന്നത്.

യുണിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ ഈപ്പന്റെ ആദ്യ വിവാഹജീവിതം ഒരു വര്‍ഷം മാത്രമെ നീണ്ടു നിന്നിരുന്നുള്ളു. ആദ്യ വിവാഹം മോചനം ഈപ്പനെ മാനസിക പിരിമുറുക്കത്തിലാക്കിയിരുന്നു. 2012 ലാണ് ഈപ്പന്‍ ആമി എന്ന യുവതിയുമായി പ്രണയത്തിലാകുന്നത്, രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.