ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിലെ വിക്ടോറിയ പാർക്ക് പ്രദേശത്തെ മാഞ്ചസ്റ്റർ സെൻട്രൽ മോസ്കിൽ റമദാൻ പ്രാർത്ഥനയ്ക്കിടെ ആയുധങ്ങളുമായി കയറിയെന്നാരോപിച്ച് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 8.40 ഓടെ രണ്ട് പേർ സംശയാസ്പദമായി പെരുമാറുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . ഇയാളുടെ കൈയിൽ കത്തി, ചുറ്റിക എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സാക്ഷികൾ പറയുന്നത് . ഇത് കൂടാതെ മയക്കുമരുന്ന് കൈവശം വെച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി നാല്പതു വയസ്സുള്ള ആളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

5,000പേർ ഉണ്ടായിരുന്ന മസ്ജിദിൽ നിന്നു എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു . സന്നദ്ധ പ്രവർത്തകർ സംശയാസ്പദമായ ബാഗ് ശ്രദ്ധയിൽപ്പെട്ടതോടെ ഒരാളെ വശത്തുള്ള മുറിയിലേക്ക് മാറ്റുകയും പ്രതിയെ നിയന്ത്രണത്തിലാക്കുകയും ചെയ്തതായി സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ഏകദേശം 15 പൊലീസ് വാഹനങ്ങൾ സ്ഥലത്തെത്തി. പരിശോധന ദൃശ്യങ്ങൾ ഉൾപ്പെടെ ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് കൈമാറിയതായി മസ്ജിദ് അധികൃതർ വ്യക്തമാക്കി.

മുസ്ലിം സമൂഹത്തിനെതിരെ ഭീഷണിയും വൈരവുമുയരുന്ന സാഹചര്യത്തിൽ ഈ സംഭവം ഗൗരവകരമാണെന്ന് മസ്ജിദ് പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ സുരക്ഷാ സാന്നിധ്യം പ്രദേശത്ത് തുടരുന്നതായി പൊലീസ് അറിയിച്ചു. മാഞ്ചസ്റ്റർ റഷോം എംപി അഫ്സൽ ഖാൻ സംഭവം ആശങ്കാജനകമാണെന്നും ഇത് ഇസ്ലാമോഫോബിയയുടെ പ്രതിഫലനമാണെന്നും ആരോപിച്ചു. റമദാൻ മാസത്തിൽ ആരാധനയ്ക്കെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.











Leave a Reply