ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ വർഷം ഹൈനോൾട്ടിൽ 14 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിയായ ഡാനിയേൽ അൻജോറിനെ സമുറായി വാളുകൊണ്ട് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 37 കാരനായ പ്രതി മാർക്കസ് മോൺസോയ്‌ക്കെതിരെ കൊലപാതകശ്രമം, ഉദ്ദേശ്യത്തോടെ പരിക്കേൽപ്പിക്കൽ, ആക്രമണാത്മക ആയുധം കൈവശം വയ്ക്കൽ എന്നീ മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന കോടതി വിചാരണയ്ക്ക് പിന്നാലെ ജീവപര്യന്തം തടവ് ലഭിക്കുമെന്ന് ജഡ്ജി വിധിച്ചു.
2024 ഏപ്രിൽ 30 ന് രാവിലെ 6:45 ന് പ്രതി 33 വയസ്സുള്ള ഒരു കാൽനട യാത്രക്കാരന്റെ ഇടയിലേക്ക് ഒരു വാൻ ഓടിച്ചു കയറ്റുകയും അയാളെ പിന്തുടർന്ന് കഴുത്തിൽ വെട്ടിക്കൊല്ലുകയും ചെയ്തതോടെയാണ് ആക്രമണ പരമ്പര ആരംഭിച്ചത്. പിന്നീട് സ്കൂൾ പിഇ കിറ്റും ഹെഡ്‌ഫോണുകളും ധരിച്ച് താൻ താമസിക്കുന്ന റെസിഡൻഷ്യൽ സ്ട്രീറ്റിലൂടെ നടക്കുകയായിരുന്ന ഡാനിയേലിലേക്ക് പ്രതി ആക്രമണം തിരിച്ചു. ഇതിന് ശേഷം കാനിംഗ് ടൗണിലെ സതനിറ്റ ‘ക്ലോസിൽ നിന്നുള്ള പ്രതി ദമ്പതികളും അവരുടെ നാല് വയസുകാരി മകളും താമസിക്കുന്ന വീട്ടിൽ കയറി. ഇവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളുടെ കൈയ്ക്ക് വെട്ടേൽക്കുകയും ചെയ്‌തു. ഇത്തരത്തിൽ ആക്രമണ പരമ്പര ഏകദേശം 20 മിനിറ്റ് വരെ നീണ്ടുനിന്നു.
ആക്രമണ സമയം പ്രതി മയക്കു മരുന്നിൻെറ സ്വാധീനത്തിൽ ആയിരുന്നു. ഈ സമയമൊക്കയും ഒരു മനോരോഗിയെ പോലെയാണ് മാർക്കസ് മോൺസോയ് പ്രവർത്തിച്ചത്. ഈ സംഭവങ്ങൾ ഒക്കെ ഹോളിവുഡ് ചിത്രമായ ദി ഹംഗർ ഗെയിംസിനോട് ഉപമിച്ച പ്രതി, താൻ ഒരു “പ്രൊഫഷണൽ കൊലയാളി” ആണെന്ന് അവകാശപ്പെടുകയും ചെയ്‌തു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓർമ്മയില്ലെന്ന് വിചാരണ സമയം പ്രതി പറയുകയുണ്ടായി. എന്നിരുന്നാലും, സ്വയം പ്രേരിതമായ ലഹരി മൂലമുണ്ടാകുന്ന മനോരോഗം പ്രതി നടത്തിയ കൊലപാതകങ്ങളെ ന്യായികരിക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
Leave a Reply