ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

തീവ്രമായ ശ്വാസകോശത്തിലെ നീർവീക്കവും ഹൃദയാഘാതവും മൂലമാണ് താരം മരിച്ചതെന്ന് ബ്യൂണസ് അയേഴ്സ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. എന്നാൽ മരണത്തിൽ അസ്വാഭാവികതകൾ ഉണ്ടോയെന്ന് 3 പ്രോസിക്യൂട്ടർമാർ അന്വേഷണം നടത്തുന്നുണ്ട്. സമീപത്തുണ്ടായിരുന്ന സിസിടിവികളിലെ ദൃശ്യങ്ങൾ അവർ പരിശോധിക്കും.

കഴിഞ്ഞ ബുധനാഴ്ച അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ വീട്ടിൽ ഉച്ചക്ക് വിശ്രമത്തിലായിരിക്കെ ഉറക്കത്തിൽ മരണപ്പെട്ടു എന്നതാണ് പ്രാഥമിക നിഗമനം. എന്നാൽ അദ്ദേഹത്തിന്റെ മരണദിവസം ആംബുലൻസ് സർവീസ് അരമണിക്കൂറോളം വൈകിയാണ് വീട്ടിലെത്തിയത് എന്ന ആരോപണം മറഡോണയുടെ വക്കീലായ മരിയാസ് മോർല നേരത്തെ തന്നെ ഉയർത്തിയിരുന്നു.

ബ്യൂണസ് അയേഴ്സിലെ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിൽ, ‘ഡിയാഗോ മറഡോണ, മരണകാരണം കണ്ടെത്താൻ’ എന്ന പേരിൽ ഒരു ഫയൽ തുടങ്ങിയിട്ടുണ്ട്. “മരണം വീട്ടിൽ വച്ച് സംഭവിച്ചത് ആയതുകൊണ്ടും, മരണ സർട്ടിഫിക്കറ്റിൽ ഇതുവരെ ആരും ഒപ്പിട്ടിട്ടില്ലാത്തതുകൊണ്ടുമാണ് ഇങ്ങനെ ഒരു അന്വേഷണം ആരംഭിക്കുന്നതെന്നും, പ്രത്യക്ഷത്തിൽ മരണത്തിൽ ദുരൂഹതകളോ അസ്വാഭാവികതകളോ നിലനിൽക്കുന്നില്ലെന്നും ജുഡീഷ്യൽ വൃത്താന്തം അറിയിച്ചിട്ടുണ്ട്.

നവംബർ ആദ്യത്തിൽ തലച്ചോറിലുണ്ടായ ബ്ലഡ്‌ ക്ലോട്ട് നീക്കാൻ സർജറി നടത്തിയ ഫുട്ബോൾ താരം 24മണിക്കൂർ മെഡിക്കൽ കെയർ ലഭിക്കുന്ന വീട്ടിലാണ് താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ” ആരോഗ്യ പ്രവർത്തകർ അവരുടെ ജോലി കൃത്യമായി നിർവഹിച്ചോ, അതോ അവർ കൂടുതൽ സമയം എടുക്കുകയായിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട് എന്ന് ഒരു കുടുംബാംഗം എഎഫ്‌പി യോട് പറഞ്ഞു. മറഡോണയുടെ ശരീരത്തിൽ വിഷാംശം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്ന ടോക്സിയോളജിക്കൽ ടെസ്റ്റുകളുടെ ഫലം വരാനായി കാത്തിരിക്കുകയാണ് പ്രോസിക്യൂട്ടേഴ്സ്.