ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിരമിച്ചവർക്ക് മാത്രം അനുവദിച്ചിരിക്കുന്ന ഹൗസിംഗ് കോംപ്ലക്സിൽ അനുമതിയില്ലാതെ കുടുംബത്തെ താമസിപ്പിച്ച സംഭവത്തിൽ, ബംഗ്ലാദേശ് വംശജനായ കുടിയേറ്റക്കാരനെതിരെ ഒഴിപ്പിക്കൽ നടപടി തുടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. 59 കാരനായ ഷാഹിദുൽ ഹഖ് 2024 ജൂലൈയിൽ റീഡിംഗിലെ 55 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമുള്ള ഡേവിഡ് സ്മിത്ത് കോടതി എന്ന റെസിഡൻഷ്യൽ കോംപ്ലക്സിലെ ഒറ്റമുറി ഫ്ലാറ്റിൽ താമസമാരംഭിച്ചു. എന്നാൽ അഞ്ച് മാസത്തിന് ശേഷം ഭാര്യയെയും മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളെയും അനുമതിയില്ലാതെ ഫ്ലാറ്റിലേക്ക് മാറ്റിയതോടെയാണ് സൗതേൺ ഹൗസിംഗ് ടെനൻസി കരാർ ലംഘിച്ചുവെന്നാരോപിച്ച് കോടതിയെ സമീപിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളുടെ കരച്ചിലും രാത്രി വൈകിയുള്ള ശബ്ദങ്ങളും മൂലം ഉറക്കം നഷ്ടപ്പെടുന്നതായി നിരവധി വയോധികർ പരാതിപ്പെട്ടതായി ഹൗസിംഗ് അധികൃതർ കോടതിയിൽ അറിയിച്ചു. 2024 ഡിസംബർ മുതൽ 2025 ഒക്ടോബർ വരെ 39 ദിവസങ്ങളിലായി ശബ്ദ മലിനീകരണവും പെരുമാറ്റവും സംബന്ധിച്ച നിരവധി പരാതികൾ രജിസ്റ്റർ ചെയ്തതായാണ് കോടതിയിൽ വെളിപ്പെട്ടത് . അടിയന്തിര സഹായത്തിനുള്ള അലാറം കോർഡ് കുട്ടികൾ പലതവണ വലിച്ചതായും, ചുമരുകളിൽ ക്രയോൺ കൊണ്ട് വരച്ചതായും ആരോപണമുണ്ട്. എന്നാൽ ഇംഗ്ലീഷ് അറിയാത്തതിനാൽ കരാറിലെ നിബന്ധനകൾ മനസ്സിലായില്ലെന്നും, തന്നെ ഒഴിപ്പിക്കുന്നത് കുടുംബജീവിതത്തിന് അവകാശം ഉറപ്പു നൽകുന്ന യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷന്റെ ആർട്ടിക്കിൾ 8 ലംഘനമാകുമെന്നുമാണ് ഹഖിന്റെ വാദം.

ആർട്ടിക്കിൾ 8 പ്രകാരമുള്ള വാദം പരിഗണിച്ച് ജില്ലാ ജഡ്ജി ഒഴിപ്പിക്കൽ ഉത്തരവ് ഉടൻ പുറപ്പെടുവിച്ചില്ല. കേസ് ജനുവരിയിൽ പരിഗണിക്കാനിരുന്നെങ്കിലും മേയ് 5 ലേക്ക് മാറ്റി. ടെനൻസി കരാർ ഒപ്പുവെച്ചപ്പോൾ നിബന്ധനകൾ അംഗീകരിച്ചതായി ഹഖ് തന്നെ സ്ഥിരീകരിച്ചതാണെന്നും, ഈ ഫ്ലാറ്റ് കുടുംബവാസത്തിന് യോജിച്ചതല്ലെന്നും സൗതേൺ ഹൗസിംഗ് കോടതിയിൽ വ്യക്തമാക്കി. 1997 മുതൽ യുകെയിൽ താമസിക്കുന്ന താൻ ബ്രിട്ടീഷ് പൗരനാണെന്നും, കൂടുതൽ അനുയോജ്യമായ വീട് ലഭിച്ചാൽ മാറാൻ തയ്യാറാണെന്നും ഹഖ് പ്രതികരിച്ചു. ആർട്ടിക്കിൾ 8 ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ചർച്ച ശക്തമാകുന്നതിനിടെ കേസ് വലിയ ശ്രദ്ധ നേടുകയാണ്.