ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്ലാക്ക് ഔട്ടുകൾ തടയാനുള്ള എമർജൻസി പ്ലാനുകളുടെ ഭാഗമായി യുകെയിലെ ജനങ്ങൾ തങ്ങളുടെ തെർമോസ്റ്റാറ്റുകളും ലൈറ്റുകളും ഓഫ് ചെയ്യേണ്ടി വന്നേക്കാം. ഈ ശൈത്യകാലത്ത് ഊർജ്ജ പ്രതിസന്ധിയെ നേരിടാൻ സർക്കാർ നിരവധി നടപടികൾ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. വൈദ്യുതിയ്ക്ക് വിതരണ ക്ഷാമമുണ്ടായാൽ ഊർജ്ജ ഉപയോഗം വെട്ടി കുറയ്ക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുമെന്ന് അധികൃതർ അറിയിച്ചു. റഷ്യ ഗ്യാസ് വിതരണം കുറച്ചതിനെ തുടർന്ന് ശൈത്യകാലത്തേക്ക് വേണ്ടത്ര വാതകം സംഭരിക്കാൻ കഴിയില്ലെന്ന ആശങ്കയെ തുടർന്ന് അടുത്തമാസം മുതൽ യൂറോപ്യൻ യൂണിയന് കീഴിലുള്ള രാജ്യങ്ങൾ വാതകങ്ങളുടെ ഉപയോഗം 15 ശതമാനം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടത്.

ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളോട് ഊർജ്ജം ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ലൈറ്റുകൾ ഓഫ് ചെയ്യാനും, തെർമോസ്റ്റാറ്റുകളുടെ ഉപയോഗം കുറയ്ക്കാനും, ചെറിയ ഷവറുകൾ ഉപയോഗിക്കാനും ഇതിനോടകം തന്നെ അഭ്യർത്ഥിച്ചിട്ടുണ്ട്. യുകെ ഗവൺമെന്റിനും ഇത്തരത്തിൽ ഊർജ്ജ സംരക്ഷണം നടപടികൾ അവതരിപ്പിക്കേണ്ടിവന്നാൽ ടിവി, റേഡിയോ, സോഷ്യൽ മീഡിയ, പോസ്റ്ററുകൾ എന്നിവ വഴി സന്ദേശം അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. യുകെയിലെ ഊർജ പ്രതിസന്ധി രൂക്ഷമാകുന്നതോടെ ശൈത്യകാലത്ത് വീടുകളിലെ ബില്ലുകൾ 3300 പൗണ്ടിൽ കൂടുതൽ ഉയരാനാണ്‌ സാധ്യത.

ശരാശരി ഒരു കുടുംബത്തിൻറെ എനർജി ബില്ല് പ്രതീക്ഷിച്ചതിലും 360 പൗണ്ട് വരെ കൂടുമെന്ന് എനർജി കൺസൾട്ടന്റ് ആയ കോൺവാൾ പറഞ്ഞു. ജീവിതച്ചെലവ് വർധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഊർജ്ജവിലയിലുണ്ടായ ഈ വൻ വർദ്ധനവ് ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഇത്തരത്തിൽ ഉണ്ടാവുന്ന പ്രതിസന്ധി ലഘൂകരിക്കാനായി സർക്കാർ 15 മില്യൻ പൗണ്ടിന്റെ പാക്കേജ് ആണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഏറ്റവും ദുർബലരായ കുടുംബങ്ങൾക്ക് 1200 പൗണ്ട് വരെ നൽകും. എന്നിരുന്നാലും കോൺവാളിന്റെ ഈ പ്രവചനം ശരിയാണെങ്കിൽ ഗവൺമെന്റിൽ നിന്ന് പരമാവധി സഹായം ലഭിച്ചെങ്കിൽ പോലും ജനുവരിയോട് കൂടി ഊർജ്ജബല്ലുകൾ 900 പൗണ്ട് വരെ ഉയരും. വർദ്ധിച്ചു വരുന്ന ജീവിത ചിലവും ഊർജ്ജ പ്രതിസന്ധിയും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.