ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ നോർത്ത് അയർലണ്ടിൽ ആരോഗ്യപ്രവർത്തകർ നീണ്ടനാളായി കാത്തിരുന്ന ശമ്പള വർദ്ധന സംബന്ധിച്ച തീരുമാനം ഇന്ന് വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ പരിഗണിക്കും. ആരോഗ്യമന്ത്രി മൈക്ക് നെസ്ബിറ്റ് 200 മില്യൺ പൗണ്ട് ഇതിനകം നീക്കിവെച്ചിട്ടുണ്ടെങ്കിലും ആ തുക വിനിയോഗിക്കാൻ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. കാലതാമസം മൂലം റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (RCN) അംഗങ്ങളുടെ ഇടയിൽ സമരത്തിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞു . സർക്കാർ സമയബന്ധിതമായി നടപടി എടുക്കാത്തത് മൂലം ഈ ശൈത്യകാലത്ത് തന്നെ വലിയ ആരോഗ്യ പ്രതിസന്ധിയിലേക്ക് എത്തിച്ചേരാനിടയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി നോർത്ത് അയർലണ്ടിലെ ആരോഗ്യപ്രവർത്തകർ ശമ്പള പരിഷ്കാരത്തിൽ പിന്നിൽ പോകുന്ന അവസ്ഥയിലാണ്. ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് തുടങ്ങിയ പ്രദേശങ്ങളിൽ വർഷാന്ത്യ ശമ്പള വർദ്ധന നടപ്പാക്കിയിട്ടും നോർത്ത് അയർലണ്ടിൽ അത് വൈകുകയാണ് പതിവ്. ബ്രിട്ടീഷ് സർക്കാർ പൊതുജന സേവനങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ നൽകാത്തതാണെന്ന് ഇതിന് പ്രധാന കാരണം എന്ന് ധനമന്ത്രി ജോൺ ഒ’ഡോഡ് ആരോപിച്ചു. ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെങ്കിൽ നവംബർ മധ്യത്തോടെ നേഴ്സുമാർ തെരുവിലിറങ്ങി സമരത്തിനിറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
Leave a Reply