ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലോകാരാഷ്ട്രങ്ങൾക്ക് മുന്നിൽ ബ്രിട്ടനെ നാണംകെടുത്തിയ അഭയാർത്ഥി ക്യാമ്പിലെ ബോംബാക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതി തീവ്ര വലതുപക്ഷ ഭീകരവാദ ആശയങ്ങളുള്ള വ്യക്തിയായിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തിയത് . ബക്കിംഗ്ഹാംഷെയറിലെ വൈകോംബ് സ്വദേശിയായ ആൻഡ്രൂ ലീക്കാണ് സംഭവത്തിന് പുറകിൽ . ഇയാൾ കടുത്ത തീവ്രവാദ പ്രത്യയ ശാസ്ത്രങ്ങളുള്ളയാളാണന്ന് പോലീസ് പറഞ്ഞു. ഇയാളെ പിന്നീട് അടുത്തുള്ള പെട്രോൾ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഡോവറിലെ അഭയാർത്ഥി കേന്ദ്രത്തിലേയ്ക്ക് ആൻഡ്രൂ ലീക്ക് പെട്രോൾ ബോംബ് എറിഞ്ഞത് . സംഭവത്തിൽ രണ്ടുപേർക്ക് പരിക്ക് പറ്റിയിരുന്നു. ലീക്കിന്റെ പേരിലുള്ള ഡിലീറ്റ് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുസ്ലിം വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ലീക്കിന്റെ പ്രവർത്തികൾക്ക് പിന്നിൽ മറ്റാരാളടെയെങ്കിലും സഹായം ഉണ്ടെന്ന് സംശയിക്കുന്നില്ലെന്നാണ് പോലീസ് നിലപാട്.

ആക്രമണത്തെ തുടർന്ന് 700 ഓളം കുടിയേറ്റക്കാരെ ഡോവറിൽ നിന്ന് മാൻസ്റ്റണിലെ പ്രോസസിംഗ് സെൻററിലേക്ക് മാറ്റിയിരുന്നു. സംഭവത്തെ തുടർന്ന് ബ്രിട്ടന്റെ അഭയാർത്ഥി നയത്തിനോട് കടുത്ത വിമർശനങ്ങളാണ് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഉയർന്നു വന്നിരിക്കുന്നത് . അഭയാർത്ഥികളെ റുവാണ്ടയിലെ ക്യാമ്പുകളിലേയ്ക്ക് അയക്കുന്നതിനു പകരം ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുകയാണ് വേണ്ടതെന്നാണ് പൊതുവേ ഉയർന്നുവന്നിരിക്കുന്ന വികാരം . റഷ്യയുടെ ഉക്രൈൻ ആക്രമണം ബ്രിട്ടൻ നേരിടുന്ന അഭയാർത്ഥി പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.