സ്വന്തം വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ആൺ സുഹൃത്തിനൊപ്പം കണ്ട മകളെ അമ്മ കഴുത്തു ‍ഞെരിച്ചു കൊന്നു. ഇബ്രാഹിംപട്ടണം സ്വദേശിയായ ജൻഗമ്മയാണ് 19കാരിയായ മകൾ ഭാർഗവിയെ ബുധനാഴ്ച കൊലപ്പെടുത്തിയത്. ഭാർഗവിക്ക് വിവാഹാലോചനകൾ നടത്തുന്നതിനിടെയാണ് സംഭവം. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ജോലി സ്ഥലത്തുനിന്ന് വീട്ടിലെത്തിയ ജൻഗമ്മ മകളെ ആൺ സുഹൃത്തിനൊപ്പം കാണുകയായിരുന്നു. പിന്നാലെ ഇയാളെ വീടിനു പുറത്താക്കിയ ജൻഗമ്മ സാരി ഉപയോഗിച്ച് മകളുടെ കഴുത്തിൽ കുരുക്കിടുകയും കൊലപ്പെടുത്തുകയും ചെയ്തു. ഭാർഗവിയുടെ ഇളയ സഹോദരൻ സംഭവങ്ങളുടെ ദൃക്സാക്ഷിയാണെന്ന് പൊലീസ് പറഞ്ഞു. ഭാർഗവിക്കു നേരെ അമ്മ അക്രമം നടത്തുന്നത് ജനാലവഴി കണ്ട സഹോദരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.