ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെക്സിക്കോയിൽ നിന്ന് യുകെയിലേക്ക് മയക്കുമരുന്ന് കടത്താൻ സ്വന്തം മക്കളെ ഉപയോഗിച്ച കുറ്റത്തിന് അമ്മയ്ക്ക് ജയിൽ ശിക്ഷ വിധിച്ചു. 14.4 മില്യൺ പൗണ്ട് വില വരുന്ന കൊക്കെയ്ൻ കടത്തിയ കുറ്റത്തിന് ഫർസാന കൗസറിനെതിരെ വെള്ളിയാഴ്ച ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ 13 വർഷത്തിലേറെ തടവിന് ശിക്ഷിച്ചു. ഇവർ ബ്രാഡ്ഫോർഡ് സ്വദേശിനിയാണ്.
2024 നവംബർ 11-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് ബെർമിംഗ്ഹാം വിമാനത്താവളത്തിൽ നിന്ന് തന്റെ നാല് ആൺമക്കളുടെയും മകളുടെയും മരുമകൾക്കും ഒപ്പമാണ് ഇവർ അറസ്റ്റിലായത് . മയക്കുമരുന്ന് നിറച്ച സ്യൂട്ട്കേസുകളുമായി കാൻകൂണിൽ നിന്ന് മടങ്ങിയെത്തിയ കൗസറിന് ഈ രീതിയിൽ പ്രവർത്തിക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ചിരുന്നതായി നാഷണൽ ക്രൈം ഏജൻസി അറിയിച്ചു (എൻസിഎ) സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ റിക്ക് മക്കെൻസി പറഞ്ഞു. എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കാത്ത രീതിയിൽ തെളിവുകളുടെ ഒരു സൂചന പോലും ഇല്ലാതെയാണ് അവർ കുറ്റകൃത്യം നടത്തിയത്. അമ്മയ്ക്കൊപ്പം കുറ്റകൃത്യത്തിൽ പങ്കാളിയാകുമ്പോൾ ഇവരുടെ ഇളയ മകൾക്ക് 17 വയസ്സ് മാത്രം ആയിരുന്നു പ്രായം.
കാൻകൂണിൽ നിന്ന് യുകെയിലേക്ക് കൊക്കെയ്ൻ കടത്താൻ സഹായിക്കുന്നതിനായി, “അങ്കിൾ” എന്നറിയപ്പെടുന്ന പാകിസ്ഥാനിലെ ഒരു അജ്ഞാത കൂട്ടാളിയുമായി കൗസർ പ്രവർത്തിച്ചുവരികയായിരുന്നു. ഏകദേശം 14.4 മില്യൺ പൗണ്ട് വിലയുള്ള 180 കിലോഗ്രാം കൊക്കെയ്‌നുമായി കുട്ടികൾ വിമാനത്താവളത്തിൽ എത്തിയപ്പോൾ അവരെ കൊണ്ടു പോകാൻ മാത്രമാണ് താൻ അവിടെ ഉണ്ടായിരുന്നതെന്ന് അവർ അവകാശപ്പെട്ടു. 2024 ആഗസ്റ്റിനും നവംബറിനും ഇടയിൽ അഞ്ചാം തവണയാണ് സംഘം കൊക്കെയ്ൻ ബർമിംഗ്ഹാം വിമാനത്താവളത്തിലേക്ക് കൊറിയർ ചെയ്തതെന്ന് എൻസിഎ കണ്ടെത്തി. ഇവരുടെ എല്ലാ മക്കൾക്കും കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്.
Leave a Reply