ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഉയർന്ന ജീവിത ചിലവ് മൂലം ബ്രിട്ടീഷുകാർ തങ്ങളുടെ വളർത്ത് മൃഗങ്ങളെ ഉപേക്ഷിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. റോയൽ സൊസൈറ്റി ഫോർ ദി പ്രിവെൻഷൻ ഓഫ് ക്രൂയെൽറ്റി ടു ആനിമൽസ് നടത്തിയ സർവ്വേ പ്രകാരം ഓരോ പതിനഞ്ചു മിനിറ്റിലും ഒരെണ്ണം എന്ന തലത്തിൽ വളർത്ത് മൃഗങ്ങൾ ഉപേക്ഷിക്കപെടുന്നുണ്ട്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം വർദ്ധനവാണ്. ജനുവരിക്കും ജൂണിനും ഇടയിൽ മാത്രം 23,000 വളർത്ത് മൃഗങ്ങളെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ചാരിറ്റി കണ്ടെത്തിയത്.

പകർച്ചവ്യാധിയുടെ കാലയളവിൽ വളർത്ത് മൃഗങ്ങളെ വാങ്ങിച്ചവരിൽ ഭൂരിഭാഗം പേർക്കും നിലവിലെ ഉയർന്ന ജീവിത ചിലവിൻെറ പശ്ചാത്തലത്തിൽ ഇവയെ പരിപാലിക്കാൻ കഴിയാത്തതാണ് ഇതിന്റെ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് വർഷമായി ആർ എസ് പി സി എ യിൽ റെസ്ക്യൂ ഓഫീസർ ആയി സേവനം അനുഷ്ഠിച്ച് വരുന്ന കേയ്റ്റിലിൻ ഫറൻറ് കഴിഞ്ഞ ആറു മാസ കാലയളവിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ റിപോർട്ടുകൾ കുത്തനെ ഉയർന്നതായി പറഞ്ഞു.

ആളുകൾ തിരികെ ജോലി സ്ഥലത്തേക്ക് പോയ സാഹചര്യത്തിൽ ഭൂരിഭാഗം പേർക്കും ഇവയെ പരിപാലിക്കാനുള്ള സമയം കണ്ടെത്താൻ ആവാത്തതും വളർത്ത് മൃഗങ്ങൾ ഉപേക്ഷിക്കപെടുന്നതിന് കാരണമാകുന്നു. ആളുകൾ പലപ്പോഴും ജീവിത ചിലവുകൾ വെട്ടിച്ചുരുക്കാൻ ശ്രമിക്കുമ്പോൾ ഈ മിണ്ടാപ്രാണികളുടെ കാര്യം നന്നേ മറന്നു പോകുന്നു. അതേസമയം ഇവയെ പരിപാലിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന പലർക്കും ചിലവുകൾ താങ്ങാൻ പറ്റാത്തത് മൂലം ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യം തീർത്തും വേദനാജനകമാണെന്നും കേയ്റ്റിലിൻ പറഞ്ഞു.