ന്യൂസ് ഡെസ്ക്, മലയാളം യുകെ
2018-ലാണ്, 41 ദിവസം മാത്രം പ്രായമുള്ള മകൻ ടോണി ഹഡ്ജലിനെ ക്രൂരമായി ഉപദ്രവിച്ചതിന് ജോഡി സിംപ്‌സണും ആന്റണി സ്മിത്തും 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്. മാതാപിതാക്കളുടെ ആക്രമണത്തിന് പിന്നാലെ കുട്ടിയുടെ ശരീരത്തിൽ ഒടിവുകളും തലയ്ക്ക് പരിക്കുകളും ഉണ്ടായിരുന്നു. പരിക്കുകൾ ഉണ്ടായിട്ടും ചികിൽസിക്കാതിരുന്നതിന് പിന്നാലെ അവയവങ്ങളുടെ പരാജയം, വിഷബാധ, സെപ്സിസ് എന്നിവ കുട്ടിക്ക് ഉണ്ടാവുകയും ചെയ്‌തു. ഇതിന് പിന്നാലെ കുട്ടിയുടെ രണ്ട് കാലുകളും മുറിച്ചു മാറ്റേണ്ടി വന്നു.
സ്റ്റാൻഡേർഡ് ലൈസൻസ് നിയമങ്ങൾ പ്രകാരം 2022 ഓഗസ്റ്റിൽ ജോഡി സിംപ്‌സണെ നേരത്തെ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മുൻ നീതിന്യായ സെക്രട്ടറി ഡൊമിനിക് റാബ് ഇടപെട്ട് കേസ് പരോൾ ബോർഡിന് കൈമാറി. ഇതോടെ ജോഡി സിംപ്‌സൻെറ മോചനം വൈകിപ്പിച്ചു. എന്നാൽ ഇപ്പോൾ ജോഡി സിംപ്‌സൺ ജയിലിൽ നിന്ന് നേരത്തെ മോചിതയാകുമെന്ന് പരോൾ ബോർഡ് സ്ഥിരീകരിച്ചു.
വാർത്ത പുറത്ത് വന്നതിന് പിന്നാലെ ടോണിയുടെ വളർത്തമ്മയായ പോള ഹഡ്‌ജെൽ ഈ തീരുമാനത്തെ ശക്തമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ടോണിയുടെ കേസ് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്ക് കർശനമായ ശിക്ഷകൾ ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. അതേസമയം ടോണിയുടെ അമ്മയുടെ മോചനത്തിനുള്ള ആശങ്ക എംപി ടോം തുഗെൻഹാറ്റ് പ്രകടിപ്പിച്ചു. ടോണിയെ പോലുള്ള കുട്ടികളെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പരുക്കുകൾ മൂലം ശാരീരിക പരിമിതികൾ ഉണ്ടെങ്കിലും ടോണി ജീവകാരുണ്യ പ്രവർത്തികളിൽ സജീവമാണ്. ഇതിന് ടോണിക്ക് രാജകുടുംബത്തിന്റെ അംഗീകാരം ലഭിച്ചിരുന്നു.
Leave a Reply