കോഴിക്കോട് – പാലക്കാട് ദേശീയപാതയ്ക്ക് അരികിൽ കൈകള്‍ മുറിച്ചുമാറ്റി നഗ്നമായ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപത്തായാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

നഗ്നമായ നിലയില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കൈകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കാലുകള്‍ മുറിച്ചെടുക്കാന്‍ ശ്രമിച്ചതായും പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഇപ്പോൾ പാലക്കാട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഒരാഴ്ചയ്ക്കിടെ മണ്ണാര്‍ക്കാട്, തച്ചമ്ബാറ ഭാഗങ്ങളില്‍നിന്ന് ആരെയും കാണാതായതായി പരാതിയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാല്‍ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തച്ചമ്പാറയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പാലക്കാട് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. നിഷ്ഠൂരമായ രീതിയിലാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.