വാട്‌സാപ്പ് പോലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് പകരമായി നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി.) സന്ദേശ് (Sandes)എന്ന പേരില്‍ പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്‌സാപ്പിനെ പോലെ തയ്യാറാക്കിയ ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം (GIMS) പരിഷ്‌കരിച്ചാണ് സന്ദേശ് അവതരിപ്പിച്ചിരിക്കുന്നത്.

സന്ദേശ് ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ വ്യക്തികള്‍ക്കും ഒരുപോലെ ഉപയോഗിക്കാനാവും. സന്ദേശ് എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം മലയാളത്തില്‍ സന്ദേശം എന്നാണ്.

വാട്‌സാപ്പിനെ പോലെ തന്നെ സന്ദേശും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടുകൂടിയ മെസേജിങ് ആപ്പ് ആണ്. സന്ദേശങ്ങള്‍ അയക്കാനും, ചിത്രങ്ങള്‍, വീഡിയോകള്‍, കോണ്‍ടാക്റ്റുകള്‍ എന്നിവ അയക്കാനും ഇത് ഉപയോഗിക്കാം. ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഇതിലുണ്ട്. അതേസമയം സംവാദ് (SAMVAD) എന്ന പേരില്‍ മറ്റൊരു ആപ്ലിക്കേഷന്‍ അണിയറിലാണെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല.

സര്‍ക്കാരിന്റെ ജിംസ് (GIMS) നിന്ന് സന്ദേശിന്റെ എ.പി.കെ. (APK) ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വേണം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍. ആന്‍ഡ്രോയിഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് സന്ദേശ് പ്രവര്‍ത്തിക്കുക.

ഐഓഎസ് ഉപയോക്താക്കള്‍ക്ക് ആപ്പ്‌സ്റ്റോറില്‍ നിന്ന് സന്ദേശ് ഡൗണ്‍ലോഡ് ചെയ്യാം.

മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ നല്‍കി സന്ദേശില്‍ ലോഗിന്‍ ചെയ്യാം. സര്‍ക്കാര്‍ ഐ.ഡികള്‍ക്ക് മാത്രമേ ഇമെയില്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ പറ്റൂ. ജിമെയില്‍ ഉള്‍പ്പടെയുള്ള ഇമെയില്‍ സേവനങ്ങളുടെ ഐ.ഡി. സന്ദേശ്‌ സ്വീകരിക്കില്ല.