ലണ്ടന്‍: അമ്മമാര്‍ക്ക് കുട്ടികള്‍ കഴിഞ്ഞേ എന്തുമുള്ളൂ. കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കാനായി അവര്‍ സ്വയം ഭക്ഷണം കഴിക്കുന്നതു പോലും ഒഴിവാക്കുന്നു. യംഗ് വിമന്‍സ് ട്രസ്റ്റ് നടത്തിയ പഠനത്തിലും ഇതാണ് കണ്ടെത്തിയിരിക്കുന്നത്. 300 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 25 വയസില്‍ താഴെ പ്രായമുള്ള 46 ശതാനം അമ്മമാരും കുട്ടികള്‍ക്ക ഭക്ഷണം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് കണ്ടെത്തിയത്. അതു മൂലം ശരിയായ ഭക്ഷണം ഇവര്‍ കഴിക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി.
കഴിഞ്ഞ മാസം യുകെയില്‍ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. സാമ്പത്തികം, ജോലി, കുട്ടികളെ പരിചരിക്കല്‍ തുടങ്ങി നിരവധി വിഷയങ്ങളിലാണ് ചോദ്യങ്ങള്‍ ചോദിച്ചത്. പങ്കെടുത്ത 27 ശതമാനം അമ്മമാര്‍ ഫുഡ് ബാങ്കുകളെയാണ് ആശ്രയിച്ചിരുന്നതെന്നും വെളിപ്പെടുത്തി. 16 മുതല്‍ 24 വയസ് വരെ പ്രായമുള്ള അമ്മമാരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 19 ശതമാനത്തോളം പേര്‍ ഏകാന്തത അനുഭവിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ 26 ശതമാനം പേര്‍ ആഴ്ചയിലൊരിക്കല്‍ മാത്രമേ വീടിനു പുറത്തിറങ്ങാറുള്ളൂ എന്നാണ് അറിയിച്ചത്.

25 വയസില്‍ താഴെ പ്രായമുള്ള അമ്മമാരില്‍ ജോലി ചെയ്യുന്നവര്‍ തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ വളരെ കുറവാണ് ലഭിക്കുന്നതെന്ന് പരാതിപ്പെടുന്നു. നാഷണല്‍ ലിവിംഗ് വേജില്‍ പെടാത്തതിനാല്‍ ഇവര്‍ക്ക് ശമ്പളം കുറവാണ് ലഭിക്കുന്നത്. ക്ലറിക്കല്‍, ക്ലീനിംഗ്, കെയര്‍ ജോലികളാണ് ഇവര്‍ ചെയ്തു വരുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു