ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും മഹാമാരിയെ പിടിച്ചുകെട്ടാൻ ബ്രിട്ടന് കഴിഞ്ഞോ ? ഒമിക്രോൺ തരംഗം ആഞ്ഞടിച്ചിട്ടും വൈറസ് ബാധിച്ചവരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ചെലുത്താതിരുന്നതിൻെറ കാരണമായി ആരോഗ്യവിദഗ്ധർ കാണുന്നത് മൂന്ന് ഡോസ് വാക്‌സിൻ വരെ വിതരണം ചെയ്യുന്നതിൽ രാജ്യം കൈവരിച്ച നേട്ടമാണ്. പക്ഷേ നിയന്ത്രണങ്ങളുടെ ആലസ്യത്തിൽ നിന്ന് രാജ്യം ഉയർന്നെഴുന്നേൽക്കാൻ സമയമായി എന്നാണ് ഭരണ നേതൃത്വത്തിൻെറ കാഴ്ചപ്പാട്.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച ഇംഗ്ലണ്ടിൽ കോവിൽ നിയമങ്ങളിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നതും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൻെറ ഭാഗമാകുമെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ എൻഎച്ച്എസ് മേധാവികളിൽ ഒട്ടു മിക്കവരും സൗജന്യ കോവിഡ് പരിശോധനകൾ പോലെയുള്ള കാര്യങ്ങൾ നിർത്തലാക്കരുതെന്ന അഭിപ്രായക്കാരാണ്. മുതിർന്ന എൻഎച്ച്എസ് ജീവനക്കാരിൽ 75 ശതമാനവും വൈറസ് ബാധിതരുടെ ഒറ്റപ്പെടൽ നിർദ്ദേശം പോലുള്ളവ തുടരണം എന്ന അഭിപ്രായക്കാരാണെന്ന് എൻഎച്ച്എസ് കോൺഫെഡറേഷൻ അറിയിച്ചു. 300 -ൽ അധികം എൻഎച്ച്എസ് നേതാക്കളുടെ സർവ്വേയിൽ അഞ്ചിൽ നാല് പേരും സൗജന്യ പരിശോധന അവസാനിപ്പിക്കാനുള്ള പദ്ധതികളോട് വിയോജിപ്പാണ് അറിയിച്ചത്. വൈറസിൻെറ ഭീഷണി പൂർണമായി ഒഴിവായതായി കരുതാനാവില്ലന്ന അഭിപ്രായമാണ് ഭൂരിഭാഗം ആരോഗ്യവിദഗ്ധരും പ്രകടിപ്പിക്കുന്നത്.