ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് നേരിട്ട സൈബർ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ജൂൺ മൂന്നിന് നടന്ന സൈബർ ആക്രമണം യു കെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ തോതിലുള്ളതായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. എൻഎച്ച്എസ്സിന്റെ ബ്ലഡ് ടെസ്റ്റ് മാനേജ്മെൻറ് ഗ്രൂപ്പ് ആയ സിനോവിസിന്റെ സർവറുകളില്‍ നിന്നാണ് സൈബർ ആക്രമണത്തിലൂടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടത്.


ഇതിന് പിന്നിൽ റഷ്യൻ സൈബർ ക്രിമിനൽ ഗ്രൂപ്പായ ക്വിലിൻ, ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൈബർ ആക്രമണത്തിലൂടെ കൈക്കലാക്കിയ 400 GB വരുന്ന വിവരങ്ങൾ അവരുടെ ഡാർക്ക് നെറ്റ് വെബിൽ കൂടി പങ്കിട്ടിരുന്നു. വിവരങ്ങൾ കൈക്കലാക്കിയതിനുശേഷം സിനോവിസിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമവും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ബ്ലഡ് ടെസ്റ്റ് നടത്തിയതിന്റെ റിസൾട്ട് പുറത്തുവിട്ടതിന്റെ തെളിവുകൾ ഇല്ലെങ്കിലും ഇതിനെ കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ഒരു പ്രസ്താവനയിൽ അറിയിച്ചു.


യുകെയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ഹാനികരമായ സൈബർ ആക്രമണമായിരുന്നു ഇതെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ സിയാറൻ മാർട്ടിൻ പറഞ്ഞു. 3000ത്തിലധികം ആശുപത്രികളുടെ ആയിരക്കണക്കിന് ജിപി അപ്പോയിൻമെന്റുകളും സൈബർ ആക്രമണം മൂലം തടസ്സപ്പെട്ടതയാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . രോഗികളുടെ പേരുകൾ, ജനനത്തീയതി, എൻഎച്ച്എസ് നമ്പറുകൾ, രക്തപരിശോധനയുടെ വിവരണങ്ങൾ എന്നിവ ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.