ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിലേക്ക് വരാൻ അർഹരായ എത്ര പേർ അഫ് ഗാനിസ്ഥാനിൽ ഉണ്ടെന്ന് സർക്കാരിന് അറിയില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്ന് ഏകദേശം 15,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്നവരെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യുമെന്ന് ജനപ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. കാബൂളിന്റെ പെട്ടെന്നുള്ള പതനം യുകെയെ ബാധിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ആഗസ്റ്റിൽ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതുമുതൽ, ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ വിദേശകാര്യ സെക്രട്ടറി നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ബ്രിട്ടീഷ് പൗരന്മാരും ബ്രിട്ടീഷുകാർക്കൊപ്പം ജോലി ചെയ്യുന്ന അഫ് ഗാൻകാരെയും യുകെയിലേക്ക് വരാൻ അർഹതയുള്ളവരിൽ ഭൂരിഭാഗം ആളുകളെയും ഒഴിപ്പിച്ചതായി ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ ഇപ്പോഴും കൃത്യമായ കണക്കുകൾ നൽകാൻ കഴിയില്ലെന്ന് റാബ് പറഞ്ഞു.

287 മാധ്യമപ്രവർത്തകരും 65 വനിതാവകാശ പ്രവർത്തകരും ഒൻപത് ജഡ്ജിമാരും ഉൾപ്പെടെ അപകടസാധ്യതയുള്ള നിരവധി ആളുകളെ യുകെ ഒഴിപ്പിച്ചതായി റാബ് വെളിപ്പെടുത്തി. അഫ് ഗാൻ തൊഴിലാളികളെയും തൊഴിൽ അപേക്ഷകരെയും തിരിച്ചറിയുന്ന രേഖകൾ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും കണ്ടെത്തിയതായി ടൈംസിൽ നിന്നുള്ള റിപ്പോർട്ടുകൾ ഉൾപ്പെടെ എംബസിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾ അദ്ദേഹം അഭിമുഖീകരിച്ചു. എംബസി അടച്ചുപൂട്ടുന്നതിനെക്കുറിച്ച് പൂർണ്ണ അവലോകനം നടത്താൻ ഉത്തരവിട്ടതായി റാബ് പറഞ്ഞു. കാബൂൾ ഈ വർഷം വീഴാൻ സാധ്യതയില്ലെന്ന് ഇന്റലിജൻസ് നിർദ്ദേശിച്ചതായി ഡൊമിനിക് റാബ് എംപിമാരോട് പറഞ്ഞു.

അതേസമയം യുഎസ് സൈന്യം പിൻമാറിയതിനുശേഷം പഞ്ച്ശീർ കീഴടക്കാനുള്ള ആദ്യനീക്കത്തിൽത്തന്നെ താലിബാന് വൻ തിരിച്ചടി. പഞ്ച്ശീറിലെ വടക്കൻ സഖ്യവുമായുള്ള പോരാട്ടത്തിനൊടുവിൽ 41 താലിബാൻകാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പഞ്ച്ശീർ മലനിരകൾ പിടിക്കാനുള്ള താലിബാൻ നീക്കത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതിനെത്തുടർന്ന് പഞ്ച്ശീറിലെ വടക്കൻ സഖ്യവും താലിബാനും തമ്മിൽ നടത്തിയ ചർച്ചയും പരാജയത്തിൽ അവസാനിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാന് കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീർ. ഉസ്ബെക്കുകളുടേയും താജിക്കുകളുടേയും സഹായത്തോടെയാണ് പഞ്ച്ശീറിൽ വടക്കൻ സഖ്യം ശക്തമായ പോരാട്ടം നടത്തുന്നത്.