ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിന്റെ എൻഎച്ച്എസ് ആശുപത്രികൾക്കുള്ള ധനസഹായം പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്കുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. അതായത് മോശം അഭിപ്രായം നേരിടുന്ന ഹോസ്പിറ്റലുകൾക്ക് ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസിനായുള്ള സർക്കാർ അടുത്ത പത്ത് വർഷത്തെ പദ്ധതികൾ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നിർദ്ദേശം ഉടലെടുത്തിരിക്കുന്നത്.
രോഗികൾ അസന്തുഷ്ടരായാൽ ഹോസ്പിറ്റലുകൾക്ക് ലഭിക്കുന്ന ധനസഹായത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടും. ഈ നടപടി ഹോസ്പിറ്റലുകൾക്കിടയിൽ കൂടുതൽ ഗുണകരമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വളരെ മോശം സേവനങ്ങൾ നൽകുന്ന ഹോസ്പിറ്റലുകളെ ഇത് നല്ല രീതിയിൽ ബാധിക്കും. എന്നാൽ പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി ഈ ആശയം ആരും ഉന്നയിച്ചിട്ടില്ലന്നും നിലവിൽ അന്താരാഷ്ട്രതലത്തിൽ മറ്റൊരു ആരോഗ്യ സംരക്ഷണ സംവിധാനവും ഈ മാതൃക സ്വീകരിക്കുന്നില്ലന്നും ആണ് നിർദ്ദേശങ്ങളോട് എൻഎച്ച്എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് മാത്യു ടെയ്‌ലർ പ്രീതികരിച്ചത് .
പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എൻഎച്ച്എസിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങൾ നിർത്തലാക്കാൻ പോവുകയാണെന്ന് വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. രോഗികൾക്ക് വേണ്ടി വാദിക്കുന്ന ഹെൽത്ത് വാച്ച് ഇംഗ്ലണ്ടും വിസിൽ ബ്ലോവർമാരെ പിന്തുണയ്ക്കുന്ന നാഷണൽ ഗാർഡിയൻസ് ഓഫീസും നിർത്തലാക്കുന്ന സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. നിലവിലെ എൻഎച്ച്എസ്സിന്റെ ഭരണ സംവിധാനം വളരെ സങ്കീർണ്ണമാണെന്നും എൻ എച്ച് എസിന് താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരെ ആണ് ആവശ്യമുള്ളതെന്നും സർക്കാർ തീരുമാനത്തെ കുറിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ആരോഗ്യ സംവിധാനത്തിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനമേഖലയിൽ ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുമ്പോഴും ക്വാംഗോകൾക്ക് വേണ്ടി വളരെ അധികം തുക ചിലവഴിക്കേണ്ടി വരുന്നതാണ് സർക്കാരിൻറെ ഈ തീരുമാനത്തിന് പിന്നിൽ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply