ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏറ്റവും മികച്ച രീതിയിൽ ആരോഗ്യസംരക്ഷണം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ നാലാം സ്ഥാനത്ത്. പതിനൊന്നു രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എൻഎച്ച്എസിന് വലിയ തിരിച്ചടിയായി. ഏഴു വർഷമായി എൻഎച്ച്എസ് നിലനിർത്തി വന്ന ഒന്നാം സ്ഥാനമാണ് നഷ്ടമായത്. അകാല മരണങ്ങളും ക്യാൻസർ അതിജീവനവും ജനനസമയത്തെ ശിശുമരണങ്ങളും ഉൾപ്പെടുന്ന ആരോഗ്യ പരിപാലന ഫലങ്ങളുടെ താരതമ്യത്തിൽ രാജ്യം ഒൻപതാം സ്ഥാനത്താണ്. അമേരിക്കൻ തിങ്ക് ടാങ്ക് കോമൺവെൽത്ത് ഫണ്ട് നടത്തിയ സർവ്വേയിൽ നോർവേ, നെതർലൻഡ്സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. പകർച്ചവ്യാധി സമയത്ത് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മുൻഗണന നൽകിയതോടെ പതിവ് ആശുപത്രി ചികിത്സകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഇംഗ്ലണ്ടിൽ ഈ വേനൽക്കാലത്ത് 51 ലക്ഷം കടന്നു.

എൻ‌എച്ച്‌എസിലെ അധിക സമ്മർദ്ദങ്ങൾ ഇംഗ്ലണ്ടിലുടനീളമുള്ള രോഗികളുടെ പരിചരണത്തെ ബാധിക്കുന്നതായി കഴിഞ്ഞ മാസം കെയർ വാച്ച്ഡോഗ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒന്നാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേയ്ക്കുള്ള യുകെയുടെ വീഴ്ച രാജ്യത്തിന്റെ ആരോഗ്യരംഗത്തെ പ്രകടനം അടിസ്ഥാനമാക്കിയിരിക്കുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിചരണം, പരിചരണ പ്രക്രിയ, ഭരണപരമായ കാര്യക്ഷമത തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. നോർവേയും ജർമ്മനിയും പരിചരണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

നോർവേ, നെതർലാന്റ്സ്, ഓസ്‌ട്രേലിയ എന്നിവയേക്കാൾ ആഭ്യന്തര ഉൽ‌പാദനത്തിന്റെ കൂടുതൽ പങ്കും ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിച്ചിട്ടും അമേരിക്ക പട്ടികയിൽ പിന്നിലായി. “പകർച്ചവ്യാധിയുടെ ആഘാതത്തിന്റെ പരിണിതഫലമെന്ന നിലയിൽ ഇത് തള്ളിക്കളയാൻ കഴിയില്ല. ലോകത്ത് മികച്ചു നിന്ന നമ്മുടെ ആരോഗ്യ സേവനം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പ്രധാനമായും വർദ്ധിച്ചുവരുന്ന കാലതാമസം കാരണം പരിചരണം മന്ദഗതിയിലാകും.” യുകെ ഹെൽത്ത് തിങ്ക് ടാങ്കായ കിംഗ്സ് ഫണ്ടിലെ ചീഫ് അനലിസ്റ്റ് ശിവ ആനന്ദശിവ അഭിപ്രായപ്പെട്ടു.