ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫോണിലെ ഇമെയിലുകൾക്ക് മറുപടി നൽകിക്കൊണ്ട് വാഹനമോടിക്കുന്നതിനിടെ ബൈക്കിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിയായ നഴ്‌സ് ജയിൽ ശിക്ഷയിൽ നിന്നൊഴിവായി. 29 കാരിയായ ബെഥാൻ മെയർ വില്യംസിന്റെ ജീവിതം മാറ്റിമറിച്ച അപകടം കഴിഞ്ഞ നവംബറിലാണ് ഉണ്ടായത്. നോർത്ത് വെയിൽസിലെ ബാംഗൂരിലെ യെസ്ബിറ്റി ഗ്വിനെഡ് ആശുപത്രിയിൽ 12 മണിക്കൂർ ഷിഫ്റ്റിന് ശേഷം തിരികെ വരും വഴിയാണ് ബൈക്ക് യാത്രികനായ മുജാഹിദ് റസൂലുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ബാംഗൂരിൽ താമസിക്കുന്ന ബാങ്കിംഗ്, ഫിനാൻസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റസൂലിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് തുടർന്ന് മൂന്നാഴ്ചയോളം ആശുപത്രിയിൽ ചെലവഴിക്കുകയുണ്ടായി. അപകടത്തെ തുടർന്ന് ഓർമ കുറവും തലവേദനയും ഇപ്പോഴും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഗർഭിണിയായ വില്യംസിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

വാഹനമോടിക്കുന്നതിടെ ഒരു ലൈഫ് ഇൻഷുറൻസ് രേഖയിൽ ഒപ്പിട്ട് തിരികെ അയക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഇൻ‌ഷുറർ‌മാരായ അവിവയ്‌ക്കായി വില്യംസ് ഒരു ഇ-ഡോക്യുമെന്റിൽ ഒപ്പിട്ടതായും അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് അത് തിരിച്ചയച്ചതായും കോടതിയിൽ അഭിഭാഷകൻ പറഞ്ഞു. രേഖയിൽ ഒപ്പിടാൻ വില്യംസിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്ന് പ്രോസിക്യൂട്ടർ റിച്ചാർഡ് എഡ്വേർഡ് സ് വ്യക്തമാക്കി. എന്നാൽ ഇമെയിലിന് മറുപടി നൽകിയപ്പോൾ കാലാവസ്ഥ മോശമായിരുന്നുവെന്നും അപകടത്തിന് ഇതും കാരണമായെന്നും ജഡ് ജി നിക്കോള ജോൺസ് പറഞ്ഞു. റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനാലാണ് റസൂലുമായി കൂട്ടിയിടിച്ചതെന്ന് കോടതി പറഞ്ഞു.

“രണ്ട് മിനിറ്റോളം അശ്രദ്ധമായി വാഹനമോടിച്ചു. അതുമൂലം റസൂലിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടതായി വന്നു. നിങ്ങൾ വരുത്തിവെച്ച അപകടത്തെക്കുറിച്ച് പൂർണ്ണ ബോധ്യത്തോടെ തുടർന്ന് ജീവിക്കണം.” കോടതി വ്യക്തമാക്കി. വില്യംസിന് രണ്ടുവർഷത്തെ സസ്പെൻഷനും നഷ്ടപരിഹാര തുകയായി 5,000 പൗണ്ട് കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. ഒപ്പം രണ്ട് വർഷം വില്യംസിന് വാഹനമോടിക്കുവാനും കഴിയില്ല.