ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചികിത്സയിൽ ഏർപ്പെടുന്നത് സ്വയം ചിത്രീകരിച്ച് ടിക് ടോക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും അപ്ലോഡ് ചെയ്യുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ എൻഎച്ച്എസ് ജീവനക്കാർ ആശങ്ക പ്രകടിപ്പിച്ചു. എക്സ്-റേകളും സ്കാനുകളും എടുക്കുന്ന റേഡിയോഗ്രാഫർമാർ, ഈ പ്രവണത സമീപത്തുള്ള മറ്റ് രോഗികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും അവരുടെ ജോലി ഓൺലൈനിൽ ചർച്ച ചെയ്യുന്നതിലേക്ക് നയിക്കുമെന്നുമുള്ള ഭയപ്പാടിലാണ് . സ്വകാര്യതയുടെ ലംഘനം എന്നതിലുപരി ഇത് കൃത്യമായി ചെയ്യേണ്ട തങ്ങളുടെ ജോലി തടസ്സപ്പെടുത്തുന്ന പ്രവർത്തിയാണെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.
രോഗികളും അവരുടെ കൂട്ടത്തിലുള്ളവരും അവരുടെയോ മറ്റുള്ളവരുടെയോ രോഗി പരിചരണം ചിത്രീകരിക്കുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തെ കുറിച്ച് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് (SoR) അതിന്റെ പരാതി പരസ്യമാക്കി പ്രകടിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. പലരും ഇത്തരം സംഭവങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് അനുമതി ചോദിക്കുക എന്ന സാമാന്യ മര്യാദ പോലും കാണിക്കാറില്ല. എൻഎച്ച്എസ് ജീവനക്കാർ എന്ന നിലയിൽ തങ്ങൾ നെയിം ബാഡ്ജുകൾ ധരിക്കുന്നുണ്ടെന്നും അതിനാൽ ഏത് വീഡിയോയിലും തങ്ങളുടെ പേരുകൾ ദൃശ്യമാകും . ഇത് ആളുകൾക്ക് വളരെയധികം അസ്വസ്ഥതയും ഉത്കണ്ഠയും ഉളവാക്കുന്നു എന്ന് ലണ്ടനിലെ തെറാപ്പിറ്റിക് റേഡിയോഗ്രാഫറായ ആഷ്ലി ഡി അക്വിനോ പറഞ്ഞു .
ചിത്രീകരണത്തെയും റെക്കോർഡിംഗിനെയും കുറിച്ചുള്ള നിയമങ്ങൾ രോഗികളുടെയും ജീവനക്കാരുടെയും സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനാണെന്നും , അതനുസരിച്ച് അവ പാലിക്കണം എന്നുമാണ് ഈ വിഷയത്തിൽ റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകളുടെ പ്രസിഡന്റ് ഡോ. കാതറിൻ ഹാലിഡേ പറഞ്ഞത് . ഏറ്റവും ദുർബലരായ രോഗികളെ പരിചരിക്കുന്ന സമയത്ത് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് അനുമതി തേടണമെന്നാണ് ഈ വിഷയത്തിൽ പൊതുവെ ഉയർന്നു വന്നിരിക്കുന്ന അഭിപ്രായം.
Leave a Reply