ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനുമായി ബന്ധപ്പെട്ട യുദ്ധ വിഷയത്തിൽ തന്റെ മുൻ നിലപാടിൽ നിന്ന് നിഗൽ ഫാരേജ് മലക്കം മറിഞ്ഞു . തുടക്കത്തിൽ ഇറാനിൽ ഭരണകൂട മാറ്റം അനിവാര്യമാണ് എന്നും അമേരിക്കൻ നേതൃത്വത്തിലുള്ള സൈനിക നടപടികൾക്ക് ബ്രിട്ടൻ ശക്തമായ പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ബ്രിട്ടൻ നേരിട്ട് യുദ്ധത്തിൽ ഇടപെടരുതെന്ന നിലപാടാണ് ഫാരേജ് സ്വീകരിച്ചത്. സൈപ്രസിനെ പോലും നാം സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റൊരു വിദേശ യുദ്ധത്തിലേക്ക് കടക്കേണ്ടതില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പുതിയ പ്രതികരണം. ഇതിനെതിരെ ലേബർ പാർട്ടി ഫാരേജ് നിലപാട് മാറ്റിയതായി ആരോപിച്ചു.

ഫാരേജിന്റെ പാർട്ടിയായ റിഫോം യുകെയിൽ തന്നെ വിഷയത്തിൽ വ്യക്തമായ ഭിന്നതകൾ പുറത്ത് വന്നിട്ടുണ്ട്. പാർട്ടി ഉപനേതാവ് റിച്ചാർഡ് ടൈസ് അമേരിക്കയും ഇസ്രായേലും ആവശ്യപ്പെട്ടാൽ ബ്രിട്ടൻ ഏത് രീതിയിലും സഹായിക്കേണ്ടതാണെന്ന കർശന നിലപാടിലാണ്. മറുവശത്ത് മുൻ കൺസർവേറ്റീവ് മന്ത്രി കൂടിയായ പാർട്ടിയുടെ ട്രഷറി വക്താവ് റോബർട്ട് ജെൻറിക്ക് ദീർഘകാല യുദ്ധം ഇന്ധനവില വർധന പോലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത് ബ്രിട്ടീഷ് കുടുംബങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഇതിനിടെ ഗ്രേറ്റർ ലിങ്കൺഷെയർ മേയർ ആൻഡ്രിയ ജെൻകിൻസ് ആവശ്യമായാൽ ബ്രിട്ടീഷ് സൈന്യം ഇറാനിൽ വിന്യസിക്കാനുള്ള സാധ്യത പോലും തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കി. അതേസമയം മുൻ ധനമന്ത്രി നാദിം സഹാവി അമേരിക്കയ്ക്കും ഇസ്രായേലിനും ബ്രിട്ടൻ കൂടുതൽ ശക്തമായ പിന്തുണ നൽകണമെന്ന് അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ച ഇറാൻ നയത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടയിലാണ് ബ്രിട്ടനിലെ രാഷ്ട്രീയരംഗത്തും അഭിപ്രായഭിന്നതകൾ കൂടുതൽ രൂക്ഷമാകുന്നത്.











Leave a Reply