വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം ഉറ്റവരെയും സുഹൃത്തുക്കളെയും കോളേജ് അധികൃതരെയുമെല്ലാം നടുക്കിയിരിക്കുകയാണ്. പാലാ സെന്റ് തോമസ് കോളേജില്‍ വെച്ച് തലയോലപറമ്പ് സ്വദേശി നിതിന മോള്‍ ആണ് കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് ആക്രമം നടത്തിയത്.

പേപ്പര്‍കട്ടര്‍ ഉപയോഗിച്ചാണ് അഭിഷേക് നിതിനയുടെ കഴുത്തറുത്തതെന്ന് കോട്ടയം എസ്പി ശില്‍പ പറഞ്ഞു. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്ന് അറിയില്ല, അന്വേഷണം നടക്കുകയാണെന്ന് എസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.

എസ്പി ശില്‍പയുടെ പ്രതികരണം

ഇന്ന് രാവിലെ പരീക്ഷയെഴുതാനെത്തിയതാണ് പെണ്‍കുട്ടി. 11-30 ഓടെ പെണ്‍കുട്ടി ഗ്രൗണ്ടിനടുത്ത് നില്‍ക്കുമ്പോള്‍ അഭിഷേക് കൊലപ്പെടുത്തുകയായിരുന്നു. പേപ്പര്‍ കട്ടര്‍ കൊണ്ടാണ് കൊലപാതകം. അന്വേഷണം നടന്നുവരികയാണ്. പ്രതി സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. പ്രതിയില്‍ നിന്നും കാര്യങ്ങള്‍ തേടിയിട്ടില്ല. കൂടുതല്‍ മനസിലാക്കാനുണ്ട്. ക്യാമ്പസില്‍ ആളുകള്‍ ഉള്ള സമയത്തായിരുന്നു സംഭവം.

ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്നാണ് അന്വേഷണം നടത്തണം. തലയോലപറമ്പ് സ്വദേശി നിതിന മോള്‍ ആണ് കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് ആക്രമം നടത്തിയത്. പ്രണയനൈരാശ്യമാണ് കൊലയിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. ഫുഡ് ടെക്നോളജിവിദ്യാര്‍ത്ഥികളാണ് ഇരുവരും. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് കൊലപാതകം.

സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം

വിദ്യാര്‍ത്ഥികള്‍ ദൂരെ നിന്ന് മാത്രമാണ് സംഭവം കണ്ടത്. അടുത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടിയുടെ കഴുത്തറുത്ത് നിലയിലായിരുന്നു. പ്രതി അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. അഞ്ച് മിനിറ്റിനകം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല. അവിടെ തന്നെ ഇരിക്കുകയായിരുന്നു. അവസാനത്തെ സെമസ്റ്റര്‍ പരീക്ഷയെഴുതിയ ശേഷമാണ് സംഭവം.

പെണ്‍കുട്ടിക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. അവരുടെ മുന്നിലും പിന്നിലുമായി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. പക്ഷെ അകലത്തിലായിരുന്നതിനാല്‍ കൃത്യമായി സംഭവം കണ്ടില്ല. കോളെജില്‍ ഇത് സംഭവിച്ചതില്‍ ദുഖമുണ്ട്. കൊവിഡ്-19 കാരണം രണ്ട് വര്‍ഷമായി കോളേജ് അടച്ചുകിടന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ബന്ധത്തെകുറിച്ചൊന്നും നമുക്കൊന്നും അറിയില്ല.