ന്യൂസ് ഡെസ്ക്, മലയാളം യുകെ
അസിസ്റ്റഡ് ഡൈയിങ്ങ് ബിൽ കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയിരുന്നു. എന്നാൽ ബിൽ നടപ്പിലാക്കുന്നതിൽ ഭരണ നേതൃത്വത്തിൽ തന്നെ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടെന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ ബില്ലിനെ ശക്തമായി എതിർത്തിരുന്ന ആളാണ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് . ദയാവധം നടപ്പിലാക്കാൻ എൻ എച്ച് എസിന് മതിയായ ഫണ്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞത് ഒട്ടേറെ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. അസിസ്റ്റഡ് ഡൈയിങ് ബില്ലിനെ തുടക്കം മുതൽ എതിർത്തവരുടെ മുൻനിരയിലാണ് വെസ് സ്ട്രീറ്റിംഗ് . എന്നാൽ നിയമ നിർമ്മാണം പൂർത്തിയായാൽ രാജ്യത്തിനുവേണ്ടി അത് ഏറ്റവും നല്ലതായി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാരകരോഗം ബാധിച്ച മുതിർന്നവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നൽകിയുള്ള ബില്ലിന് 291 നെതിരെ 314 വോട്ടുകളുടെ പിന്തുണയോടെ ആണ് എംപിമാർ അംഗീകാരം നൽകിയത്. ബിൽ കൂടുതൽ പരിശോധനയ്ക്കായി ഇനി ഹൗസ് ഓഫ് ലോർഡ്‌സിലേക്ക് അയയ്ക്കും . നിലവിൽ 23 എംപിമാരുടെ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്. ഈ വർഷം അവസാനത്തോടെ ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്ന് ഈ ബില്ലിന് അംഗീകാരം ലഭിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
ബില്ല് പാസായതിന് ശേഷം, ഇത് നടപ്പിലാക്കാൻ സർക്കാരിന് നാല് വർഷം വരെ സമയമുണ്ടാകും. ഈ വിഷയത്തിൽ എംപിമാർക്ക് സ്വതന്ത്ര വോട്ടവകാശം നൽകിയിരുന്നു. അതായത് പാർട്ടിയുടെ നിലപാട് എന്നതിലുപരി വ്യക്തിപരമായ വിശ്വാസത്തെ അടിസ്ഥാനമാക്കി ഈ വിഷയത്തിൽ അവർക്ക് വോട്ട് ചെയ്യാൻ കഴിയും. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ബില്ലിനെ പിന്തുണച്ചപ്പോൾ കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തുടങ്ങിയവർ ഇതിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്നിരുന്നു. അതേസമയം, കോമൺസിൽ ബില്ലിന് നേതൃത്വം നൽകിയ ലേബർ എംപി കിം ലീഡ്ബീറ്റർ വോട്ടെടുപ്പിന് ശേഷം സന്തോഷം പ്രകടിപ്പിച്ചു. മാരക രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കും ഇതെന്ന് അവർ പ്രതികരിച്ചു.
Leave a Reply