ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാബൂളിൽ നിന്ന് ബ്രിട്ടീഷുകാരെയും അഫ് ഗാൻ പൗരന്മാരെയും കൊണ്ടുപോകുന്ന വിമാനങ്ങൾ ഒന്നും തന്നെ ശൂന്യമായിട്ടില്ല പറന്നുയരുന്നതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. കാബൂളിൽ നിന്നുള്ള ചില വിമാനങ്ങളിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന റിപ്പോർട്ടുകൾ ബെൻ വാലസ് നിരസിച്ചു. ഏകദേശം 4,500 യുഎസ് സൈനികർ കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ താൽക്കാലിക നിയന്ത്രണത്തിലാണ്. ഒഴിപ്പിക്കൽ വിമാനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി 900 ബ്രിട്ടീഷ് പട്ടാളക്കാരും സ്ഥലത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. യാത്രാ രേഖകളില്ലാതെ അഫ്ഗാൻ പൗരന്മാരെ താലിബാൻ തടയുന്നുണ്ട്. താലിബാൻ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ഞായറാഴ്ച മുതൽ കാബൂൾ വിമാനത്താവളത്തിലും പരിസരത്തും 12 പേർ കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ് സ് വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്തു. എന്നാൽ സാധുവായ രേഖകൾ ഉള്ളവർക്ക് പോലും വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ചിലരെ താലിബാൻ ഗാർഡുകൾ മർദ്ദിച്ചതായി റിപ്പോർട്ടുകളുണ്ട്.

താനും കുടുംബവും പോകാൻ തയ്യാറെടുക്കുമ്പോൾ വിമാനത്താവളത്തിൽ വെടിവയ്പ്പുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് പൗരത്വമുള്ള അഫ് ഗാൻകാരനായ ഘർഗാഷ് ത് ഹിദായി വെളിപ്പെടുത്തി. സാഹചര്യം അതിവേഗം കുഴഞ്ഞുമറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മെഡിക്കൽ വിദ്യാർത്ഥി വിവാഹത്തിനായി ജൂലൈയിൽ കാബൂളിൽ എത്തിയ ശേഷം തിരിച്ചു വരവിനായി ഇപ്പോൾ നാലു തവണ വിമാനത്താവളത്തിൽ എത്തി. മുമ്പത്തെ ശ്രമത്തിൽ, താൻ 10 മണിക്കൂർ കാത്തിരുന്നെങ്കിലും ജനക്കൂട്ടത്തെ മറികടന്ന് എയർപോർട്ട് ഗേറ്റിൽ എത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ, വെടിയൊച്ചകൾ ഉണ്ടെന്നും ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വിമാനത്താവളം പ്രവർത്തിപ്പിക്കുന്നിടത്തോളം കാലം യുകെ അഫ് ഗാനിസ്ഥാനിൽ തുടരുമെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഈ ആഴ്ച അഫ് ഗാനിസ്ഥാനിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാരിൽ ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥർ, ബ്രിട്ടീഷ് പൗരന്മാർ, മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, യുകെയിൽ ജോലി ചെയ്തിരുന്ന അഫ് ഗാൻ പൗരന്മാർ എന്നിവർ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച, ഷെഫീൽഡ് ഹോട്ടൽ മുറിയിലെ ജനാലയിൽ നിന്ന് വീണ് മരിച്ച അഞ്ച് വയസ്സുകാരനായ അഫ് ഗാൻ അഭയാർത്ഥിയെ പോലീസ് തിരിച്ചറിഞ്ഞു. മുഹമ്മദ് മുനിബ് മജീദി, അമ്മയോടൊപ്പം താമസിച്ചിരുന്ന ഒൻപതാം നിലയിലെ മുറിയിൽ നിന്ന് വീണതായാണ് റിപ്പോർട്ട്. 15 ദിവസം മുമ്പ് മുഹമ്മദിന്റെ കുടുംബം യുകെയിൽ എത്തിയതായി ഹോട്ടലിൽ താമസിക്കുന്നവർ പറഞ്ഞു. എആർഎപി പദ്ധതിയുടെ ഭാഗമായാണ് അവരെ യുകെയിലേക്ക് മാറ്റിയത്. മരണത്തെ സംശയാസ്പദമായി കണക്കാക്കുന്നില്ലെന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു. മുഹമ്മദിന്റെ പിതാവ് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് എംബസിയിൽ ജോലി ചെയ്തിരുന്നു. “കുട്ടിയുടെ ദാരുണമായ മരണത്തിൽ ഞങ്ങൾ അങ്ങേയറ്റം ദുഖിതരാണ്.” കുടുംബത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഹോം ഓഫിസ് പറഞ്ഞു.