സ്വന്തം ലേഖകൻ

കൊറോണ വൈറസ് രണ്ടാം വ്യാപനത്തെ തടയാൻ യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 6 പിന്നിട്ട് കഴിഞ്ഞു. കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം ഹോസ്പിറ്റലുകളെ അടിമുടി ഉലച്ചിരിക്കുകയാണ്. ഏറ്റവുമധികം കർമ്മ രംഗത്ത് നല്ലത് അറിയിച്ചിട്ടുള്ളത് സാധാരണക്കാരായ നേഴ്സുമാരും, ഫിസിയോതെറാപ്പിസ്റ്റുകളുമാണ്. ലണ്ടനിലെ നേഴ്സുമാരിൽ ഭൂരിഭാഗവും മലയാളികൾ ആണ്. ലോകമെങ്ങുമുള്ള നേഴ്സുമാരെ മുഴുവൻ പ്രതിനിധീകരിക്കുന്ന ഇവരുടെ അനുഭവങ്ങൾ നമ്മുടെ കണ്ണ് നിറയ്ക്കും.

തുടർച്ചയായ ജോലി കുറച്ച് വിശ്രമം എന്നതാണ് ഇപ്പോൾ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മിക്ക ജീവനക്കാരുടെയും ജീവിതശൈലി. കോവിഡിൻെറ രണ്ടാം വ്യാപനം ജന ജീവിതത്തെ മാത്രമല്ല ആശുപത്രികളുടെ പ്രവർത്തനത്തെയും അടിമുടി പിടിച്ചുലച്ചു കഴിഞ്ഞു. മിക്ക ആശുപത്രികളിലും നിറയെ രോഗികളുണ്ട്. പുതുതായി അഡ്മിറ്റ് ചെയ്ത രോഗികൾ മിക്കവരും തലേദിവസം മാത്രം കോവിഡ് പോസിറ്റീവ് ആയവരാണ്. മരണക്കിടക്കയിൽ കിടക്കുന്നവരാവട്ടെ ഒരുപക്ഷേ മാസങ്ങൾക്ക് മുൻപ് അഡ്മിറ്റ് ചെയ്തവരാവാം.

യോർക്ക് ഷെയർ പോലെയുള്ള സ്ഥലങ്ങളിൽ ടെസ്റ്റ് ചെയ്യുന്ന 37 ൽ ഒരാൾക്ക് രോഗം ഉറപ്പാണ്. ജനസംഖ്യയുടെ മൂന്ന് ശതമാനം പേർ രോഗ ബാധിതരാണ്. രണ്ടായിരത്തോളം മികച്ച നേഴ്സിംഗ് സ്റ്റാഫുകൾ ഉണ്ടെങ്കിലും, മഹാമാരിയെ ചെറുക്കാൻ നേഴ്‌സുമാരുടെ എണ്ണം പര്യാപ്തമാണോ എന്നതും, എത്ര പേർ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് എന്നതും ചോദ്യങ്ങളായി തന്നെ നിലനിൽക്കുന്നു.

നേഴ്‌സുമാരുടെ ദുരിതങ്ങൾ അടുത്തറിഞ്ഞ ബ്രാഡ്‌ഫോർഡ് റോയൽ‌ ഇൻ‌ഫർമറി (ബിആർഐ) യിലെ ഡോ. ജോൺ റൈറ്റിൻെറ കുറിപ്പുകളിലെ ചില അനുഭവങ്ങൾ ഇവയൊക്കെയാണ്.

31 കാരിയായ സ്റ്റാഫ് നേഴ്സ് മോയിറ വൈറ്റിംഗ് പറയുന്നു, ഒരു ടീം എന്ന നിലയിൽ എത്രമാത്രം ഐക്യത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയാം, പക്ഷേ ഓരോ വ്യക്തിയും ശരീര വേദനകളുടെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെയും ഒരു കൂമ്പാരം ആയിരിക്കും എന്നതാണ് സത്യം. കോവിഡ് രണ്ടാം വ്യാപനം ഉണ്ടായപ്പോൾ മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും എന്ന വ്യത്യാസമില്ലാതെ ഞങ്ങൾ രോഗികളെ പരിപാലിക്കുകയാണ്, പക്ഷേ അതിന് നൽകേണ്ടുന്ന വില ഞങ്ങളുടെ കുടുംബത്തിലെ ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവൻ ആവാം. ഇപ്പോൾ മാത്രം സ്കൂളിൽ പോയി തുടങ്ങുന്ന ഒരു കുട്ടിയും എട്ട് വയസ്സുകാരിയായ പഠിക്കാൻ മിടുക്കിയായ മറ്റൊരു മകളുമാണ് എനിക്കുള്ളത്. അവരുടെ ഹോം സ്കൂളിംഗ് താറുമാറായി കിടക്കുകയാണ്. ” ഒരിക്കൽ ഞാൻ ഹൃദയം തകരുന്ന ഒരു കാഴ്ച കണ്ടു. എന്റെ മകൾ ഹന്ന, ഞാൻ ഉപയോഗിക്കുന്ന സ്കാർഫ് ചേർത്തു പിടിച്ചിരിക്കുന്നു. നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ അത് എടുത്തോളൂ എന്ന് ഞാൻ പറഞ്ഞപ്പോൾ, അതല്ല അമ്മേ, നിങ്ങൾ മരിച്ചു പോയാൽ ഓർമ്മയ്ക്കായി എടുത്തു വെക്കുകയായിരുന്നു ഞാനിത് “. മിക്കവരുടെയും കുടുംബത്തിലെ അവസ്ഥയാണിത്. ഞങ്ങളുടെ ഒക്കെ മക്കൾ ഇതുമായി താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു.

ബ്രാഡ്ഫോർഡ് റോയൽ ഇൻഫിർമറിയിലെ ചീഫ് നേഴ്സ് ആയ കാരൻ ഡൗബർ പറയുന്നു, മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗിയായ പങ്കാളിയെയും,പഠനവൈകല്യമുള്ള മകളെയും വീട്ടിൽ നിർത്തിയിട്ടാണ് ആശുപത്രിക്ക് തൊട്ടടുത്തുള്ള കേന്ദ്രത്തിൽ താമസം തുടങ്ങിയത്. എമർജൻസി സർവീസ് തുടങ്ങിയ സമയം മുതൽ, ഏറ്റവും എളുപ്പത്തിൽ എത്താവുന്നതുപോലെയാണ് താമസിക്കുന്നത്. മൂന്ന് ദിവസം തുടർച്ചയായി ജോലി ചെയ്തിട്ടുണ്ട്. എന്നെപ്പോലെ തന്നെ രോഗികളായ കുടുംബാംഗങ്ങളെ വീട്ടിൽ ഇരുത്തിയും, അവർക്ക് രോഗം പടരുമോ എന്ന ആശങ്കയിൽ നീറിയുമാണ് പല ആരോഗ്യപ്രവർത്തകരും കഴിയുന്നത്. പക്ഷേ ഈ കാലമൊക്കെ കടന്നു പോകും എന്ന് തന്നെയാണ് പ്രതീക്ഷ.

മേയിൽ മാത്രം ജോലിക്ക് പ്രവേശിച്ച കെല്ലി ബെൽ തലവേദനയും ശരീരവേദനയും പോലെയുള്ള അസ്വസ്ഥതകൾ അധികരിച്ചപ്പോൾ രണ്ടുവട്ടം കോവിഡ് ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആയിരുന്നു. പിപിഇ കിറ്റ് ധരിച്ച് ജോലിയിൽ പ്രവേശിക്കുമ്പോൾ ഒക്കെയും ശ്വാസതടസ്സം, കോച്ചി വലിവ് ദേഹം വേദന പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാവാറുണ്ട്. പിന്നീട് ഒരു അപകടം നടന്നപ്പോൾ എടുത്ത എക്സ് റേ യിൽ കോവിഡ് സാന്നിധ്യമുണ്ടായിരുന്നു. ചികിത്സിച്ച് ഭേദമായി എന്ന് ഉറപ്പ് വരുത്തിയശേഷം വീണ്ടും രോഗികളെ ചികിത്സിക്കാൻ പുറപ്പെട്ടു.

ഈ പറഞ്ഞവയൊക്കെ മാലാഖമാരുടെ ചില അനുഭവ സാക്ഷ്യങ്ങളാണ്. ഈ മഹാമാരിയിൽ മുന്നണിപോരാളികളായി രാവന്തിയോളം വിശ്രമമില്ലാതെ ജോലിയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ലോകമെങ്ങുമുള്ള നേഴ്‌സുമാർ.