ന്യൂസ് ഡെസ്ക്, മലയാളം യുകെ

പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ നേഴ്സറി ജീവനക്കാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്ലോയിൽ നിന്നുള്ള റോക്സാന ലെക്ക എന്ന 21 വയസ്സുകാരിയാണ് പ്രതി. ഇവർ 21 കുഞ്ഞുങ്ങളെ ഉപദ്രവിച്ചതിനാണ് പിടിക്കപ്പെട്ടത്. ഇവർ ഒരു കൊച്ചു കുട്ടിയുടെ മുഖത്തും തോളിലും ചവുട്ടിയതായി കുറ്റപത്രത്തിൽ പറയുന്നു. ഇത് കൂടാതെ ഇവർക്കെതിരെ നിരവധി കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ട്വിക്കൻഹാമിലെ റിവർസൈഡ് നഴ്സറിയിൽ നിരവധി കുട്ടികളെ നുള്ളിയതായും തെളിഞ്ഞിരുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവം കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും കടുത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് ഇർവിൻ മിച്ചലിൽ നിന്നുള്ള സോളിസിറ്റർ ജെമ്മ ടിൽ പറഞ്ഞു. മെറ്റ് പോലീസിലെ ഡിറ്റക്ടീവുകൾ നേഴ്സറിയിൽ നിന്നുള്ള സിസിടിവി പരിശോധിച്ചിരുന്നു. അതിൽ റോക്സാന കുട്ടികളുടെ വസ്ത്രത്തിനടിയിലും കൈകളിലും കാലുകളിലും വയറ്റിലും നുള്ളുന്നതും ചൊറിയുന്നതും വ്യക്തമായി കാണാം . കുഞ്ഞുങ്ങളെ കട്ടിലിനു മുകളിലൂടെ തള്ളിയിടുകയും കരയാൻ തുടങ്ങുന്നവരുടെ വായ് കൈകൊണ്ട് പൊത്തുകയും ചെയ്യുന്നതായുള്ള നിരവധി ക്രൂരകൃത്യങ്ങളാണ് ദൃശ്യങ്ങളിൽ ഉള്ളത്. തന്റെ ജോലി സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് താൻ കഞ്ചാവ് വലിക്കുകയും ഒരു ഘട്ടത്തിൽ ഒരു കുഞ്ഞിൽ നിന്ന് ഒരു മീറ്റർ അകലെ നിന്ന് വാപ്പിംഗ് നടത്തുകയും ചെയ്തതായി ലെക്ക പോലീസിനോട് സമ്മതിച്ചിരുന്നു.

2024 ജനുവരി മുതൽ ജൂൺ വരെ ലെക്ക റിവർസൈഡ് നേഴ്‌സറിയിൽ ജോലി ചെയ്തിരുന്നു. ആ വർഷം മാർച്ച്, മെയ് മാസങ്ങളിൽ നിരവധി മാതാപിതാക്കൾ ആണ് തങ്ങളുടെ കുട്ടികളുടെ ശരീരത്തിൽ അസാധാരണമായ പരിക്കുകളും ചതവുകളും ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തത്. ലെക്ക കുഞ്ഞുങ്ങളോട് അസാധാരണമായ ക്രൂരത കാണിച്ചതായി സീനിയർ ക്രൗൺ പ്രോസിക്യൂട്ടർ ജെമ്മ ബേൺസ് പറഞ്ഞു. സെപ്റ്റംബർ 26 ന് കിംഗ്സ്റ്റൺ ക്രൗൺ കോടതിയിൽ ലെക്കയ്ക്ക് ശിക്ഷ വിധിക്കും.