ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിൽ കഴിഞ്ഞവർഷം നവംബറിൽ കാറിൻറെ ബൂട്ടിൽ നിന്നും ഡൽഹി സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് സേനയിലെ 4 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹർഷിത ബ്രെല്ലയുമായി സേനയ്ക്ക് ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുകയാണെന്ന് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (ഐഒപിസി) അറിയിച്ചു. പെരുമാറ്റ ദൂഷ്യത്തിന് നാല് പേർക്കും അച്ചടക്ക നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഐഒപിസി ഡയറക്ടർ ഡെറിക് കാംബെൽ പറഞ്ഞു. 2024 ഓഗസ്റ്റ് അവസാനം ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്തതിന് ശേഷം അന്വേഷണങ്ങൾ പുരോഗമിക്കുന്നതിലും മിസ് ബ്രെല്ലയുമായി ആശയവിനിമയം നടത്തുന്നതിലും പരാജയപ്പെട്ടതായി ആരോപിക്കപ്പെടുന്ന രണ്ട് ഡിറ്റക്ടീവ് കോൺസ്റ്റബിൾമാർക്കെതിരായ ഗുരുതരമായ പെരുമാറ്റദൂഷ്യ നോട്ടീസുകൾ ആണ് നൽകിയിരിക്കുന്നത് . ഗാർഹിക പീഡനത്തിന് ഹർഷിത നൽകിയ പരാതിയിൽ ഉചിതമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ അവളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന അഭിപ്രായമാണ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവയ്ക്കുന്നത്. സെപ്റ്റംബർ 3 ന് പങ്കജ് ലാംബയെ അറസ്റ്റ് ചെയ്തതായി ഐഒപിസി മുമ്പ് പറഞ്ഞിരുന്നു, എന്നാൽ പിന്നീട് സോപാധിക ജാമ്യത്തിൽ വിട്ടയച്ചു. തുടർന്നാണ് അയാൾ കൊലപാതകം നടത്തിയത്.
ഇതിനിടെ 24 വയസ്സുകാരിയായ ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിൽ പോലീസ് ഭർത്താവും പ്രതിയുമായ പങ്കജ് ലാംബയ്ക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകത്തോടൊപ്പം ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളും ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്. നവംബർ 15-ന് ലെസ്റ്റർ റോയൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്ത് ഞെരിച്ചതാണ് മരണത്തിൻ്റെ പ്രാഥമിക കാരണം എന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് നോർത്താംപ്ടൺഷെയർ പോലീസ് ഭർത്താവിനെ മുഖ്യപ്രതിയായി പ്രഖ്യാപിച്ചത് . പ്രതി ഡൽഹിയിൽ എത്തിയതായുള്ള സംശയത്തെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് യുവതി ബലാത്സംഗത്തിന് ഇരയായതായി യുകെയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി ഹർഷിത ബ്രെല്ലയുടെ സഹോദരി വെളിപ്പെടുത്തി.
ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനിലാകെ കടുത്ത ഞെട്ടലുളവാക്കിയിരുന്നു.പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു . മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് നവംബർ 10 ന് വൈകുന്നേരം അവൾ കൊല്ലപ്പെട്ടുവെന്ന് ആണ് പോലീസ് കരുതുന്നത് .
പങ്കജ് ലാംബയുമായുള്ള വിവാഹശേഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഹർഷിത ബ്രെല്ല യുകെയിൽ എത്തിയത്. യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം കാറിന്റെ ഡിക്കിയിൽ ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലേക്ക് കൊണ്ടു വരുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം ഭർത്താവ് പങ്കജ് ലാംബ രാജ്യം വിട്ടതായാണ് നോർത്താംപ്ടൺഷയർ പോലീസ് അനുമാനിക്കുന്നത്. പ്രതിയെ ഉടൻ പിടികൂടി തങ്ങളുടെ മകൾക്ക് നീതി ഉറപ്പാക്കണം എന്ന് കുടുംബം ആവശ്യപ്പെട്ടു. നവംബർ 10-ാം തീയതിയാണ് കുടുംബം ഹർഷിത ബ്രെല്ലയുമായി അവസാനമായി സംസാരിച്ചത്. 2023 ആഗസ്റ്റിലാണ് ഹർഷിത ബ്രെല്ലയും പങ്കജ് ലാംബയും വിവാഹിതരായത്. പങ്കജ് ലാംബ സ്റ്റുഡൻറ് വിസയിലായിരുന്നു യുകെയിൽ എത്തിയത്. ആശ്രിത വിസയിൽ എത്തിയ ഹർഷിത ബ്രെല്ല ഒരു വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്നു.
Leave a Reply