ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ത്യയുടെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് ഒരു മലയാളി കൂടി എത്തിച്ചേരുമെന്ന സൂചനകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായി. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ എൻ. ഡി. എയുടെ അടുത്ത ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കും. 2007 – 2010 കാലഘട്ടത്തിലാണ് ജസ്റ്റിസ് കെ. ജി ബാലകൃഷ്ണൻ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നത്. നിലവിൽ നാഷണൽ ഹ്യൂമൻ റൈറ്റ് കമ്മീഷന്റെ ചെയർമാനാണ്.

ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഈ വർഷം ഓഗസ്റ്റിൽ അവസാനിക്കാനിരിക്കെയാണ് അടുത്ത ഉപരാഷ്ട്രപതിയെ കുറിച്ചുള്ള ചർച്ചകൾ ഭരണസിരാ കേന്ദ്രങ്ങളിൽ ചൂടു പിടിച്ചത്. നിലവിലെ കേരള ഗവർണർ ആസിഫ് മുഹമ്മദ് ഖാന്റെ പേരും ബിജെപിയിലെ തന്നെ ചിലർ മുന്നോട്ട് വയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ . എന്നിരുന്നാലും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരിക്കും.

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ എത്തിച്ചേരുന്നതിനു മുമ്പ് കേരളാ ഹൈക്കോടതിയിൽ ജസ്റ്റിസ് ആയും ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായും ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് ഇടക്കാലത്ത് ഗുജറാത്ത് ഗവർണറുടെ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകൻ പി .വി ശ്രീനിജൻ കേരളത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ നിയമസഭാ ഇലക്ഷന് ജയിച്ചിരുന്നു.