രാജു കാഞ്ഞിരങ്ങാട്

ഓണക്കാലമടുത്താല്‍
ഓര്‍മ്മയുടെ ഒരു കുടന്ന –
പൂവുമായെത്തും
അടുത്ത വീട്ടിലെ നാരായണി ചേച്ചി
അച്ഛനു ,മമ്മയു മില്ലാതെ
അനാഥയായി-
പോയവള്‍
സ്വന്തവും ബന്ധവുമില്ലാതെ
ഒറ്റയ്ക്ക് ജീവിതം നയിക്കേണ്ടി വന്നവള്‍

ശനിയും-
സംക്രാന്തിയും ഇല്ലാതെ
ഒറ്റപ്പെട്ടു പോയവള്‍
മനസ്സറിയാതെ ഗര്‍ഭിണിയായി
മനോരാജ്യം കണ്ടിരുന്നവള്‍
‘ആരാണാളെന്നു ചോദിച്ചാല്‍ ‘
ആരെന്നറിയാതെ
ആരെയും ചൂണ്ടി കാണിക്കുന്നവള്‍

അറിയപ്പെടുന്ന ചിലരെ ക്കുറിച്ച്
ആണ്‍കുട്ടികള്‍ ഞങ്ങള്‍ വാതു വെയ്ക്കും
അമ്മയ്ക്കായിരുന്നു വേവലാതി
ആണും തുണയും ഇല്ലാതവളെ ക്കുറിച്ച്
ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോഴാണ്
ഉണ്ണി പിറന്ന കാര്യം ഞാനറിഞ്ഞത് .

ആഹാരത്തിനായി അടുത്ത വീട്ടിലെല്ലാം
കാലത്ത് മുതല്‍ കയറിയിറങ്ങും
ഓണക്കാലത്ത് പൂക്കളുമായാണവര്‍
എന്റെവീട്ടില്‍ വരിക
അമ്മയെന്നും ഓണക്കോടി ആദ്യമെടുക്കുക
ആ അമ്മയ്ക്കും കുഞ്ഞിനുമാണ്

മുറ്റത്തെ പൂക്കളത്തിനേക്കാൾ –
ഭംഗി
അപ്പോള്‍ അമ്മ(നന്മ ) യുടെ മുഖത്തായിരിക്കും കാണുക

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138