ലാലി രംഗനാഥ് ( ലാലിമ )

വൈകുന്നേരം അഞ്ചു മണിയോടെ ബോംബെ എയർപോർട്ടിലെത്തുന്ന ഭർത്താവിന്റെ അമ്മയെ പിക്ക് ചെയ്യാൻ പോകാനൊഒരുങ്ങുന്നതിനിടയിലാണ് ഡോക്ടർ അസ്മിതയുടെ ഫോണിലേക്ക് ഹോസ്പിറ്റലിൽ നിന്നും കോൾ വന്നത്.

” ഡോക്ടർ ഉടനെ എത്തണം. ധാരാവിയിലെ ഒരു ചേരിയിൽ തീ പിടിച്ചിട്ടുണ്ട്. ധാരാളം കുട്ടികളെ ഹോസ്പിറ്റലിൽ എത്തിച്ചിരിക്കയാണ്.. ” അവൾ പകുതിയെ കേട്ടുള്ളൂ..

” വിക്രം..എനിക്ക് ഉടൻ ഹോസ്പിറ്റലിലെ ത്തണം ചേരിയിൽ ഒരപകടം. ”

” ഇപ്പോഴോ..?ഇന്ന് പോകാൻ പറ്റില്ല.. നീ ഇന്ന് പോകുന്നില്ല. അമ്മ എത്ര നാൾ കൂടി വരുന്നതാണ്. പിക്ക് ചെയ്യാൻ പോവാൻ നീ കൂടി വന്നേ പറ്റൂ.. ”

” വിക്രം.. എന്നെ ഒന്ന് മനസ്സിലാക്കൂ. ഒരു ചേരിയിൽ തീ പിടിച്ചിരിക്കയാണ്. കുട്ടികളാണത്രേ അധികവും.. ”

” ഓ ചേരിയിലെ പിള്ളേരല്ലേ.. ചത്തു പോകേണ്ട ജന്മങ്ങൾ. എന്നെ ദേഷ്യം പിടിപ്പിക്കാതെ വേഗം പുറപ്പെട്ടോ.. ”

” പറ്റില്ല.. ചേരിയിലെ ജീവനുകൾക്കും വിലയുണ്ട് വിക്രം. ഞാനൊരു ഡോക്ടറാണ്.. എല്ലാ ജീവനുകൾക്കും എനിക്ക് വിലയുണ്ട്.. ”

ഉറച്ച ശബ്ദത്തിൽ തന്നെയാണ് അവളത് പറഞ്ഞത്.

അപ്പോഴേക്കും അടുത്തു കിടന്ന് റിമോട്ടെ ടുത്ത് വലിച്ചെറിഞ്ഞ്, ടേബിൾ ലാമ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു അയാൾ
അരിശത്തോടെ അലറി..

” അവൾ ചേരിയിലെ പീറ പിള്ളേരെ രക്ഷിക്കാനിറങ്ങിയിരിക്കുന്നു. സ്റ്റുപ്പിഡ്… എന്റെ അമ്മ എന്തു വിചാരിക്കും? അമ്മ ഇവിടേക്ക് വരുന്നത് നിനക്ക് ഇഷ്ടമല്ലെന്നേ അമ്മ ചിന്തിക്കു.. ”

” മനുഷ്യജീവന് വില കൊടുക്കാത്ത അമ്മ മനസ്സുണ്ടോ വിക്രം? പ്ലീസ് റിലാക്സ്.. എന്നെ ഒന്ന് മനസ്സിലാക്കൂ. ”

” നിന്നെ ഇനി എന്ത് മനസ്സിലാക്കാൻ? മടുത്തു.. എനിക്ക് മടുത്തു.
ഡോക്ടറാണെന്ന അഹങ്കാരമാണ് നിനക്ക്. ഞാൻ വിദ്യാഭ്യാസം കുറഞ്ഞ ബിസിനസുകാരനും.. പുച്ഛം..

സ്വന്തമായിട്ട് ഒരു കുട്ടിയെ തരാൻ നിന്റെ ശാസ്ത്രത്തിന് കഴിഞ്ഞോ ഇതുവരെ? വല്ലവ ന്റെയും കുട്ടികളെ രക്ഷിക്കാൻ നടക്കുന്നു.. മച്ചി പശു..”

അയാൾ അവസാനം പിറുപിറുത്ത വാക്കുകൾ അവളുടെ ഹൃദയത്തിലാണ് പതിച്ചത്. എങ്കിലും മറുപടിയൊന്നും പറയാതെ, വേദനയിൽ പിടയുന്ന കുഞ്ഞു മുഖങ്ങളെ മാത്രം മനസ്സിലോർത്തുകൊണ്ട്, കാറിന്റെ കീയുമെടുത്ത് അവൾ ഹോസ്പിറ്റലിലേക്ക് തിരിച്ചു.

കാഷ്വാലിറ്റിയിൽ നിരത്തിയിട്ടിരിക്കുന്ന ശ്വാസമറ്റ ശരീരങ്ങൾ.. പാതിവെന്ത് വേദന കൊണ്ട് പിടയുന്ന മുഖങ്ങൾ..ഭീകരമായിരുന്നു ആ കാഴ്ചകൾ..
ഒരു നിമിഷവും പാഴാക്കാനില്ലാത്ത ആ സമയം നേരം പുലരും വരെ ഓടിനടന്ന് കർമ്മനിരതരായ ഡോക്ടർമാർക്കും നഴ്സുമാർക്കും കുറേ പേരെയെങ്കിലും ജീവിതത്തിലേക്ക് കൊണ്ടുവരാനായി.

“പെട്ടെന്ന് തന്നെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് വേഗത്തിൽ തീ അണക്കാൻ കഴിഞ്ഞു. അതുകൊണ്ട് മരണസംഖ്യ ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു. വൈകുന്നേര സമയമായതുകൊണ്ട് കുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുതിർന്നവർ പലരും ജോലി കഴിഞ്ഞ് തിരിച്ചെത്തിയിട്ടില്ലായിരുന്നു…”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാർത്തകൾ വന്നുകൊണ്ടിരുന്നു..

നെഞ്ചു തകർന്ന കാഴ്ചകളിൽ മനമുരുകി, അസ്മിത കസേരയിൽ ഒന്ന് ചാരിയിരിക്കുക പോലും ചെയ്തത് രാവിലെ ഒൻപത് മണിയായപ്പോഴാണ്.

അപ്പോഴാണ് കണ്ണടച്ച് ചാരി കിടന്നിരുന്ന ഡോക്ടറുടെ മുന്നിലേക്ക് മലയാളിയായ സുപ്രിയ സിസ്റ്റർ ഒരു പത്തു വയസ്സ് പ്രായമുള്ള പെൺകുട്ടിയുമായി കടന്നുവന്നത്.

” ഡോക്ടർ, ഇവളുടെ അച്ഛനും അമ്മയും ഏട്ടനും ഇന്നലെത്തെ അപകടത്തിൽ…
പാതി നിർത്തിയിട്ട്,
തമിഴ്നാട്ടുകാരിയെന്നു തോന്നുന്നു”…..എന്നു കൂട്ടിച്ചേർത്തു.

നിശബ്ദയായി നിന്ന ആ കൊച്ചു പെൺകുട്ടിയുടെ ദൈന്യതയുള്ള മുഖം കണ്ടപ്പോൾ, ഡോക്ടർ അറിയാതെ ഒരു ഒൻപത് വയസ്സുകാരിയെ ഓർത്തുപോയി.

” വേർപെടുന്ന കാറ്റിനു പറയാൻ കാലമരുളിയ സൗഹൃദമുണ്ട്..
കാത്തുനിൽക്കും കനവിനു പകരാൻ
കരുതിവച്ച ഓർമ്മകളുണ്ട്.
തുടികൊട്ടും മനസ്സുകളാലെ,
അതിരറ്റ പ്രതീക്ഷകൾ പൂക്കാൻ,
നാളേക്ക് വെളിച്ചം വീശാൻ
നന്മകൾ നേരുന്നു”. ”

ഈ ആശംസ വചനങ്ങൾ എഴുതി ചേർത്ത, സ്വന്തം അമ്മയുടെ ഫോട്ടോ പതിച്ച ഫലകവും ചേർത്തുപിടിച്ച്, വിമാനത്തെ ഭയന്ന് മുറിക്കുള്ളിൽ ഒളിച്ചിരുന്ന കൊച്ചു സ്മിതയെ…

അഗ്നിക്കിരയായ ഒരു വിമാനയാത്രികയായിരുന്നു അസ്മിതയുടെ അമ്മ. സ്വപ്നങ്ങൾ പൂവണിയിക്കാൻ, ഭൂമിയിലെ മാലാഖയായി, വിദേശത്തേക്ക് പോയ ഒരു യാത്രയിലാണ് അസ്മിതയ്ക്ക് അമ്മയെ നഷ്ടപ്പെട്ടത്. അവളുടെ ഒമ്പത് വയസ്സിൽ.

ലോകത്തെ ഭയന്ന്, മനുഷ്യരെ ഭയന്ന്, വിമാനം കാണാതിരിക്കാൻ മുറിക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന കുഞ്ഞ് അസ്മിത…
ഡോക്ടർ അസ്മിതയായത്,
ലോല എന്ന ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സയും പരിചരണവും ലഭിച്ചത് കൊണ്ടായിരുന്നു.

ആ ഓർമ്മകളിൽ നിന്നൊക്കെ പെട്ടെന്ന് മോചിതയായി Dr. അസ്മിത, മുന്നിൽ നിൽക്കുന്ന കുട്ടിയുടെ ആ കുഞ്ഞു കരങ്ങൾ, സ്വന്തം വീട് അന്യമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചേർത്തു പിടിക്കുമ്പോൾ, അവരുടെ മനസ്സിൽ നിശ്ചയദാർഢ്യമുണ്ടായിരുന്നു..

മച്ചിപ്പശു എന്ന വിളി കേൾക്കാൻ ഇനിയും
തനിക്കാവില്ലയെന്നവൾ മനസ്സിലുറപ്പിച്ചിരുന്നു.

കച്ചവട മനസ്സുകളെ അല്ലെങ്കിലും എന്നേ അവൾ വെറുത്തു തുടങ്ങിയിരുന്നു.

ലാലി രംഗനാഥ് (ലാലിമ) :- തിരുവനന്തപുരം, മണമ്പൂർ സ്വദേശിനിയാണ്.
ആനുകാലികങ്ങളിലും പ്രമുഖ ഓൺലൈൻ പത്രങ്ങളിലും കഥ,കവിത, യാത്രാവിവരണം തുടങ്ങിയവ സ്ഥിരമായി എഴുതാറുണ്ട്. നീലിമ, മോക്ഷം പൂക്കുന്ന താഴ്വര എന്നീ രണ്ട് നോവലുകളും, മൂന്ന് കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.ഇപ്പോൾ ലാലിമ എന്ന തൂലികാനാമത്തിൽ എഴുതുന്നു.