ലിസ മാത്യു

ഒരു ഓണക്കാലം കൂടി നാം ആഘോഷിക്കുകയാണ്…. ഓണമെക്കാലത്തും മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ സ്മരണകൾ നൽകിയാണ് മടങ്ങുക. മനുഷ്യരോടൊപ്പം പ്രകൃതിയും ഓണാഘോഷങ്ങളിൽ പങ്കെടുക്കാനെന്നോണം ഒരോ വർഷവും ഒരുങ്ങും. അതിന്റെ പ്രതിഫലനമാണ് ചിങ്ങമാസത്തിൽ തങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലമായ വിളവുകൾ കൊയ്തെടുക്കുന്ന കർഷകർക്ക് പ്രകൃതി നൽകുന്ന വിളവ്. ഏതൊരു ആഘോഷവും മനുഷ്യരോടൊപ്പം പ്രകൃതിയും ഒന്ന് ചേരുമ്പോഴാണ് പൂർണമാവുക. വിഷുക്കാലമാകുമ്പോൾ വിടരുന്ന കണിക്കൊന്നയും, ഓണക്കാലമാകുമ്പോൾ നിറയുന്ന പൂച്ചെടികളുമെല്ലാം നമ്മെ ഇതാണ് ഓർമിപ്പിക്കുന്നത്.

ആധുനികതയുടെ ഓട്ടപാച്ചിലിൽ ഒരിടക്കാലത്ത് മലയാളിയും ഓണാഘോഷങ്ങളുടെ തനിമയെ മറന്നു എന്നത് വാസ്തവമാണ്. പ്രകൃതിയെ ആഘോഷങ്ങളുടെ ഭാഗമാക്കാതെ, പ്രകൃതിക്ക് ഹാനികരമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ മലയാളികളുടെ ഓണാഘോഷങ്ങളിലും കടന്നുകൂടി. കൂടുതൽ സൗകര്യപ്രദത്തിന് മലയാളിയുടെ സദ്യ പ്ലാസ്റ്റിക് വാഴയിലയിലും, സദ്യക്ക് ശേഷമുള്ള പായസം ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കപ്പുകളിലും ആയപ്പോൾ, അവ നമ്മുടെ മണ്ണിനെയും പ്രകൃതിയെയും ദോഷകരമായി ബാധിച്ചു എന്നത് വസ്തുതയാണ്. ഒരു കച്ചവട സംസ്കാരം ഇവിടെയൊക്കെയോ ഓണത്തിന്റെ തനിമയ്ക്ക് മങ്ങലേൽപ്പിച്ചു.

എന്നാൽ ഇന്ന് കേരള സമൂഹം ഒരു മടങ്ങിവരവിലാണ്. ഓണാഘോഷങ്ങളും ശീലങ്ങളും പ്രകൃതിയെ മുറിവേൽപ്പിക്കാതിരിക്കുവാൻ, നമ്മുടെ സ്വത്വം മറക്കാതിരിക്കാൻ നാം പ്രയത്നിക്കുകയാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് കേരള സർക്കാരിന്റെ ഈ വർഷത്തെ ‘ഹരിത ഓണം’ എന്ന തലക്കെട്ടും. നമ്മുടെ ആഘോഷങ്ങൾ പ്രകൃതിക്ക് മുതൽക്കൂട്ടാവുന്ന തരത്തിലുള്ളതാകണമെന്ന ചിന്തയാണ് ഈ ആശയത്തിന് പിന്നിൽ. ‘സസ്റ്റയിനബിലിറ്റി’ അഥവാ സുസ്ഥിരത എന്ന ആശയം ഇന്ന് തങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കുവാൻ മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യരും പ്രയത്നിക്കുകയാണ്. ചാണകം മെഴുകിയ മുറ്റത്ത്, സ്വന്തം വീട്ടിലെയും അയൽ വീടുകളിലെയും, തൊട്ടടുത്ത പറമ്പുകളിലെയും പൂക്കൾ ശേഖരിച്ച് പൂക്കളം ഇടുന്ന, തങ്ങളുടെ മാവേലിത്തമ്പുരാനെ വരവേൽക്കുവാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന മലയാളിയാണ് യഥാർത്ഥ ഓണത്തിന്റെ സ്വത്വത്തെ വിളിച്ചോതുന്നത്. അത്തരം ഒരു ഓണക്കാലമാവട്ടെ ഇത്തവണ നമുക്ക് ഓരോരുത്തർക്കും…..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിസ മാത്യു :- സ്വദേശം പത്തനംതിട്ട ജില്ലയിലെ നെല്ലാട്. പരേതരായ പി കെ മാത്യുവിന്റെയും ലീലാമ്മ മാത്യുവിന്റെയും മകൾ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ബിരുദവും, ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. മലയാളം യുകെ ഉൾപ്പെടെയുള്ള വേദികളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.