ഡോ. ഐഷ വി

പച്ചപ്പ് നിറഞ്ഞ പ്രകൃതി . ‘വേലിക്കൽ നിൽക്കുന്ന വെളുത്ത തെറ്റി പൂക്കുന്ന മണം കണ്ണൻ ആസ്വദിച്ചു. ചെമ്മൺ പാതയിലൂടെ പഴയ ടയർ കൊണ്ടു രൂപപ്പെടുത്തിയ തൻ്റെ കളിപ്പാട്ട വണ്ടി ഒരു കോലുകൊണ്ട് തട്ടിയുരുട്ടി കളിയ്ക്കുകയാണ് കണ്ണൻ. ഇത് പല പ്രാവശ്യം ആവർത്തിച്ചു കഴിഞ്ഞപ്പോൾ അവൻ അമ്മയുടെ അടുത്തേയ്ക്ക് ഓടി. താത്ക്കാലികമായി പണിഞ്ഞ ആറുകാലിപ്പുരയിൽ അവനും അവൻ്റെ അമ്മ തങ്കവും മാത്രമാണ് താമസം. അതിൻ്റെ മുറ്റത്തായി ഒരടിസ്ഥാനം ഉയർത്തി കെട്ടിയിട്ടുണ്ട്. വീടു പണിയ്ക്കായി അവൻ്റെ അമ്മയ്ക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച ആദ്യഗഡു കൊണ്ട് പൂർത്തിയാക്കിയ തറയാണത്. അവൻ ടയറും കോലും തറയുടെ ഒരറ്റത്ത് ചാരിവച്ച ശേഷം അടിസ്ഥാനത്തിൻ്റെ മുകളിൽ കറയി ചുറ്റുമൊന്നു നോക്കി. ഇപ്പോൾ കുറച്ചധികം കാഴ്ചകൾ അവന് കാണാം. അയൽ പക്കത്ത് അവൻ്റെ കൂട്ടുകാരായ കുട്ടികൾ പൂക്കടയിൽ നിന്നും വാങ്ങിയ പൂക്കൾ കൊണ്ട് പൂക്കളമൊരുക്കുകയാണ്. അവന് അവരുടെ ഒപ്പം കൂടണമെന്നുണ്ടായിരുന്നു. ആത്മാഭിമാനിയായ അവൻ്റെ അമ്മയോടൊപ്പം അവിടെ നിന്ന് തിരുവോണമാഘോഷിക്കുവാൻ അവൻ തീരുമാനിച്ചു. കഞ്ചാവിനടിമയായിരുന്ന അവൻ്റെ അച്ഛൻ അവനേയും അമ്മയേയും കളഞ്ഞിട്ട് പോയതിൽ പിന്നെ അവന് അവൻ്റെ അമ്മയും അമ്മയ്ക്ക് മകനും മാത്രമേയുള്ളൂ കൂട്ട്. വേലിക്കൽ നിൽക്കുന്ന പലയിനം നാടൻ പുക്കൾ കൊണ്ട് അവനും അവൻ്റെ അമ്മയും കൂടി നേരത്തേ തന്നെ ഒരു പൂക്കളം തീർത്തിട്ടുണ്ട്. അവൻ വീടിനകത്തേയ്ക്ക് കയറി. അവൻ്റെ അമ്മ തങ്കം അവരുടെ വരുമാന പരിധിയിൽ നിന്നുകൊണ്ട് ഉച്ചയ്ക്ക് സദ്യയൊരുങ്ങാനുള്ള വട്ടം കൂട്ടുകയാണ്. പപ്പടം പൊള്ളിക്കാനായി വെളിച്ചെണ്ണ കുപ്പിയെടുത്തപ്പോൾ അവൻ ശ്രദ്ധിച്ചു നോക്കി. വെളിച്ചെണ്ണയ്ക്ക് പൊള്ളുന്ന വിലയായതിനാൽ അവൻ്റെ അമ്മ ഇരുന്നറ്റമ്പത് ഗ്രാം വെളിച്ചെണ്ണ മാത്രമേ വാങ്ങിയിരുന്നുള്ളൂ.

വെളിച്ചെണ്ണയെടുത്ത തങ്കം തൻ്റെ കുട്ടിക്കാലം ഓർത്തുപോയി. വിറകും ചുള്ളിയുമൊക്കെ ശേഖരിക്കാനായി പാട വരമ്പത്തുകൂടി നടക്കുമ്പോൾ വട്ടയില കുമ്പിൾ കൂട്ടി തോട്ടു വരമ്പിൽ അതിരിട്ടു നിൽക്കുന്ന കാളപ്പൂവും കളമ്പോട്ടി പൂവും തുമ്പപൂവും കൂടി ശേഖരിക്കും. അവരുടെ കുട്ടിക്കാലത്തെ പൂക്കളത്തിൽ അവകൂടി ഉൾപ്പെടുത്തുമായിരുന്നു. അന്ന് തേങ്ങ വെട്ടി കഴിഞ്ഞ വസ്തുക്കളുടെ ഉടമസ്ഥർ തേങ്ങയും ചൂട്ടും കൊതുമ്പും പെറുക്കി കൊണ്ട് പോയിക്കഴിഞ്ഞാലും ഉടമസ്ഥരുടെ ശ്രദ്ധയിൽ പെടാതെ തോട്ടു വരമ്പിലെ കാട്ടുചെടികളുടെ ഇടയിൽ വീണു കിടക്കുന്ന തേങ്ങകൾ തങ്കവും കൂട്ടരും ശേഖരിക്കും . അങ്ങനെ പലപ്പോഴായി ശേഖരിക്കുന്ന തേങ്ങകൾ അവർക്ക് ആട്ടാനും അരയ്ക്കാനും തികയുമായിരുന്നു. ഇന്ന് കാലം മാറി.

പാചകമെല്ലാം കഴിഞ്ഞ ശേഷം അമ്മയും മകനും കൂടി കുളിച്ചൊരുങ്ങി വന്നു. വിഭവ സമൃദ്ധമല്ലെങ്കിലും അവരുടെ സദ്യ അമ്മയും മകനും കൂടി തൂശനിലയിട്ട് മനസ്സിൽ സമൃദ്ധിയോടെയും സന്തോഷത്തോടെയും ആസ്വദിച്ച് ഉണ്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോ. ഐഷ വി:- ഐ എച്ച് ആർഡിയുടെ മാവേലിക്കര അപ്ലൈഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലാണ്. ആനുകാലികങ്ങളിലും മറ്റും രചനകളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കർഷകയ്ക്കുളള അവാർഡ്’, ജൈവകൃഷിയ്ക്കുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ്റെ പ്രോത്സാഹന സമ്മാനം, റോട്ടറി ക്ലബ്ബ് ഹരിപ്പാടിൻ്റ വിമൺ അച്ചീവ്മെൻ്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃതസഞ്ജീവനി, ജനറേറ്റീവ് എഐ ആൻ്റ് ദി ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷൻ ഇൻ എ നട്ട് ഷെൽ എന്നിവ കൃതികളാണ്.
കൊല്ലം സ്വദേശി. Rtd പ്രിൻസിപ്പൽ, ബി.ശ്യാംലാലാണ് ഭർത്താവ്, മക്കൾ:അക്ഷയ് ലാൽ എസ്, പൗർണ്ണമി എസ് ലാൽ. മാതാ പിതാക്കൾ ‘കെ.വിദ്യാധരൻ ( Late), കെ രാധ.