ഡോ. ജോസഫ് സ്‌കറിയ

സാമൂഹികസമ്പർക്കങ്ങളുടെ കാലമാണ് മലയാളിക്ക്‌ ഓണക്കാലം. ലോകത്തിൻറെ ഏതു ഭാഗത്തായിരുന്നാലും ഒന്നിച്ചുകൂടാനുള്ള ആവേശമാണ് അപ്പോഴൊക്കെ ഓരോ സാധാരണമലയാളിയെയും നയിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളെ അനുഭവപരമാക്കുന്നതാണ് ഒത്തുചേരൽ. അത്തപ്പൂക്കളം കാഴ്ചയെയും ഓണസദ്യ രുചിബോധത്തെയും ഓണപ്പാട്ട് കേൾവിയെയും അനുഭവപരമാക്കുന്നു. ഏതു ദുരിതകാലത്തെയും അതിജീവിക്കാൻ നമ്മുടെ കയ്യിലുള്ള സാംസ്കാരിക ആയുധമാണ് ഇത്. ഓർമ്മവെച്ച നാൾ മുതൽ നാമോരോരുത്തരും പങ്കുചേർന്ന ഓണക്കളങ്ങൾ നാൾക്കുനാൾ വർണ്ണശബളിതമായി. ഒഴിവാക്കാനാവാത്ത ആഘോഷവും ആചാരവും വിശ്വാസവും ഒക്കെയായി അതു വളർന്നു. മലയാളി ജീവിതം ലോകത്ത് എവിടെയുണ്ടോ അവിടെയെല്ലാം ഓണം വരും; മാവേലിയും വാമനനും വരും; ഓണപൂക്കളവും ഓണ സദ്യയും കളികളും വരും ; ഓർമ്മയിൽ അത്ര തീവ്രമാണ് നമ്മുടെ ഓണം. ഒരർത്ഥത്തിൽ ഓർമയാണ് ഓണം.

“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ” എന്നതും ഓർമയാണ്. ഭാവന കലർന്ന ഓർമ്മ. ആ ഓണപ്പാട്ടിന്റെ ഓരം ചേർന്നുണ്ട് നല്ല കാലത്തിൻറെ അഭാവ രാശികൾ. ലോകം മുഴുവൻ കോവിഡ് വ്യാപനത്തിൽ അമർന്നു സമ്പർക്കം തീർത്തും ഇല്ലാതായെങ്കിലും അവിടങ്ങളിലെല്ലാം ഭൗതികവിലക്കുകളെ മറികടന്ന് ഓണം ആഘോഷിക്കുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക വികാസത്തിന്റെ സർവ്വ സാധ്യതകളും ഉപയോഗിക്കുകയാണ് ഇപ്പോൾ.

കേരളീയ ഗ്രാമങ്ങളിൽ ഒതുങ്ങിനിൽക്കാതെ ലോകത്തിൻറെ ഏതു ഭാഗത്തും ഓണ ഗ്രാമങ്ങൾ നിർമ്മിച്ച് കേരളത്തെ വിസ്തൃതി പെടുത്തുകയായിരുന്നു മലയാളികൾ. കുടിയേറ്റം, പ്രവാസജീവിതം എന്നിവയിലൂടെ കേരളം ഓണത്തെ ലോകത്തിനു തിരികെ നൽകി. ‘അസീറിയയിൽനിന്ന് കേരളം സ്വീകരിച്ച സാംസ്കാരിക ആഘോഷമാണ് ഓണം’ എൻ വി കൃഷ്ണവാരിയർ പറഞ്ഞിട്ടുണ്ടല്ലോ. കേരളം എന്ന ദേശ സംസ്കാരം ആകെ ത്തന്നെ ഇത്തരം കൊടുക്കൽ വാങ്ങലുകളിലൂടെ ഉരുവംകൊണ്ടതാണ്. ലോകത്തെ ചലനാത്മകമാക്കുന്നത് ഇത്തരം ചില കൊടുക്കൽവാങ്ങലുകൾ അല്ലെങ്കിൽ പിന്നെ മറ്റെന്താണ്? സാമൂഹിക സമ്പർക്കം തീർത്തും ഇല്ലാതാകുന്നു എന്ന് പറയുമ്പോഴും നാം മാനസികമായി, ഭാവനാപരമായി സമ്പർക്കത്തിലാണ്. ഓൺലൈൻ പരിപാടികൾ, ഓൺലൈൻ ഓണക്കളികൾ എന്നിവയൊക്കെ പലതും അനുഭവിക്കുന്നുണ്ട്. നൂറു വർഷം മുമ്പുള്ള ഓണക്കാലത്ത് പാട്ടകുട്ടിയാൻ മുതൽ പുലയൻവരെ അനുഭവിച്ച സങ്കടങ്ങളെ ചരിത്രം തോണ്ടിയെറിഞ്ഞു. ജന്മിക്ക് ഓണം നൽകുന്ന സന്തോഷങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ലല്ലോ. അങ്ങനെ ഒരു കാലത്താണ് നാം ഇപ്പോൾ. പരാധീനതകൾ അടക്കിപ്പിടിച്ച് ഓണ ദിനത്തെ മറികടക്കുന്ന സാമാന്യ മലയാളിയുടെ ഓണമാണിത്.

ഡോ. ജോസഫ് സ്‌കറിയ

1999 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽനിന്ന് ഭാഷാപഠനത്തിൽ പിഎച്ച്. ഡി. ബിരുദം നേടി.

1999 ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സാംസ്കാരിക വകുപ്പിൻറെ ജൂനിയർ ഫെലോഷിപ്പും 2010 ൽ കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ പുരസ്കാരവും ലഭിച്ചു.

ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളവിഭാഗത്തിന്റെ തലവനും ഗവേഷണ മാർഗ്ഗദർശിയുമാണ്.

പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, ഭാഷയുടെ വഴികൾ,പഴശ്ശി രേഖകൾ(എഡി.), തലശ്ശേരി രേഖകൾ (എഡി.), മലനാട്ടിലാതി – കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം(സമാ.) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.