ലത മണ്ടോടി

മലയടിവാരങ്ങളിലെ ചമൽക്കാരങ്ങളുടെ ഓരം ചേർന്ന് അയാളുടെ ഫോർട്യൂണർ പറന്നു. മലകളുടെ നിമ്നോന്നതങ്ങൾ അതിന് പുത്തരിയല്ല.ചന്ദനക്കാടുകൾ നിറഞ്ഞ മറയൂരും കഴിഞ്ഞ് കാന്തല്ലൂർക്ക്‌ ഒരു യാത്ര.അവിടെയുള്ള അയാളുടെ ഓറഞ്ച് ഫാമിനോടും ആപ്പിൾ ഫാമിനോടും ചേർന്ന കോട്ടേജ് ഹരി അയാൾക്ക് അന്നേക്കായി ഒഴിച്ചിട്ടിരുന്നു.തോട്ടത്തിലെ ആദിവാസി പണിക്കാരുടെ തമിഴ് ശീലുകൾ വെളുത്തുള്ളി ഗന്ധമുള്ള കാറ്റിലൂടെ അയാളുടെ ചെവികളോട് കിന്നാരം പറഞ്ഞു.പക്ഷെ ഒന്നും അന്നയാൾ ചെവിക്കൊണ്ടില്ല.കേട്ടില്ല.

ഭാര്യ മാലിനിയും ഡ്രൈവർ മുത്തുലിംഗവും അയാളോട് സംസാരിച്ചു കൊണ്ടേയിരുന്നു. ഒന്നിനും മറുപടി പറയാതെ ഹരിയോട് ഗൗരവമേറിയ സംഭാഷണത്തിലായിരുന്നു അയാൾ.

“ഹരി… ഇന്ന് ഈ ഗോപേട്ടനെന്തു പറ്റി?”
ഒരു വെക്കേഷൻ ട്രിപ്പ്‌ അല്ലേ ഇത്.”

“മാലിനി .. ഡോണ്ട് ബി സില്ലി….
വെക്കേഷൻ ട്രിപ്പ്‌ ആയിരുന്നെങ്കിൽ പാർവതി കൂടെ ഉണ്ടാവുമായിരുന്നില്ലെ.
അവളെ ഞാൻ അവളുടെ ഫ്രണ്ടിന്റെ വീട്ടിൽ നിർത്തുമോ….”

“പിന്നെ എന്തിനു എന്നെ കൂടെ കൊണ്ടുവന്നു…..?

“നീ അറിയേണ്ടതായ പലതും ഉണ്ടെന്നു തോന്നി. ഈ വരവ് അങ്ങിനെയൊരു…..”

“ഒരു എസ്റ്റേറ്റ് കച്ചോടാക്കാനാണെന്നല്ലേ പറഞ്ഞത്…”

“അതെ….”

“അപ്പോൾ അതിലെന്താ ഇത്ര വലിയ ഒരു മിസ്റ്ററി….”

അതിനുത്തരം ഗൗരവമേറിയ ചർച്ചയിലേക്കുള്ള അയാളുടെ നുഴഞ്ഞുകയറ്റമായിരുന്നു..

“ഹരി രാമമൂർത്തിയെ കണ്ടിരുന്നില്ലെ?”.
.
“പിന്നെ.. ഞാൻ സയന്റിസ്റ്റ് സുധാകർ സൗന്ദർരാജിനെയും കണ്ടിരുന്നു.. എല്ലാവരും നല്ല സപ്പോർട്ട് ആണ്.
ഒരു ഹെക്ടറിൽ നിന്ന് ശരാശരി എട്ടു കിലോയോളും പൂവുകിട്ടും എന്നാണ് പറയുന്നത്. പോളിഫാം ആയിട്ടും കുറച്ചു ചെയ്യാം.. പുതിയ വിപണി അല്ലെ …കാശ്മീരിനെക്കാൾ വിപണിമൂല്യമുള്ള പൂക്കളാണിവിടെ എന്നാണ് രാമമൂർത്തി പറഞ്ഞത്….”

“ഹരി… എന്റെ അമ്മയുടെ മനസ്സ് കൂടെ ഉണ്ടെങ്കിൽ നമ്മൾ വിജയിക്കും.
കുങ്കുമപ്പൂക്കൾ നിറയെ വിരിയും.നമ്മൾ വാരിവിതറും…ഷെൽട്ടർ നിറയും… എനിക്കുറപ്പുണ്ട്….”
ആ ഉറപ്പിൽ അയാളുടെ കണ്ണുകൾ നിറഞ്ഞത് ആരും ശ്രദ്ധിച്ചില്ല.

“ഗോപേട്ടാ.. ഇതിൽ നിന്നുള്ള വരുമാനം മുഴുവൻ ചിത്തഭ്രമം ഉള്ളവരെ റീഹാബിലേറ്റ് ചെയ്യാൻ ഉപയോഗിക്കണം എന്നല്ലേ….”

“ഉം…”

ഹരിയുടെ അർധോക്തിയ്ക്കു ഗോപാൽ ഒന്ന് നീട്ടി മൂളി.

“നാളെ റെജിസ്ട്രേഷൻ കഴിഞ്ഞ ഉടനെ ഞാൻ തിരിച്ചു പോവും. അവിടെ എല്ലാം അറേഞ്ച് ചെയ്യണ്ടേ.. ചെയ്തിട്ടുണ്ട് എന്നാലും ഗോപേട്ടൻ ഇല്ലാതെ….”

“ഞാനും മാലിനിയും മറ്റന്നാൾ തിരിച്ചുവരും. എന്റെ മനസ്സും ശരീരവും അപ്പോഴേക്ക് ഒന്ന് തണുക്കട്ടെ.”

“എല്ലാവരെയും വിളിക്കുകയും ഒത്തുകൂടൽ പ്ലാൻ ചെയ്യുകയും എല്ലാവർക്കും താമസസൗകര്യം ഒരുക്കുകയും ഒക്കെ ചെയ്തിട്ട് അവസാനം ഗോപേട്ടൻ വരാഞ്ഞാൽ അവരൊക്കെ അന്വേഷിക്കില്ലേ….?”

“അന്വേഷിക്കും.. കാന്തല്ലൂരിൽ ഒരു
അസയ്ന്മെന്റിൽ പെട്ടുപോയെന്നു പറയു… ഏട്ടന്റെ പേരിൽ അവര്
എൻജോയ് ചെയ്യട്ടെ.
എന്നെ ഉദ്ഘാടന ദിവസം കണ്ടാൽ മതി. പ്രതേകിച്ചു ടോബിൻ… ടോബിൻ സൈമൺ.
നമ്മുടെ ഉദ്ഘാടകൻ. അമേരിക്കൻ വ്യവസായി…”

കോട്ടേജ് എത്തിയതും ഫാമിലെ സ്നേഹമുള്ള തൊഴിലാളികൾ അയാളെയും മാലിനി യെയും പൊതിഞ്ഞു . അത്യാവശ്യം കുശലം പറച്ചിൽ കഴിഞ്ഞ് അയാൾ അകത്തേക്ക് കയറി.

“ഗോപേട്ടൻ ക്ഷീണിതനാണല്ലോ… എന്തൊക്കെയാ പ്ലാൻസ്.എനിക്കൊന്നും മനസ്സിലാവുന്നില്ല….”

“ഇപ്പോൾ നീ റെസ്റ്റ്‌ എടുക്കു. വൈകിട്ട് നമ്മൾ വാങ്ങുന്ന എസ്റ്റേറ്റ് കാണാൻ പോവാം. അപ്പോൾ പറയാം….”

“നാളെ നീ ഇവിടെയൊക്കെ ചുറ്റിക്കണ്ടോളു.പലപ്പോഴും കണ്ടതാണ് എന്നാലും.. ഒറ്റയ്ക്കിരുന്ന് മുഷിയണ്ട. ഡ്രൈവർ ഉണ്ടാവും.. വേണെങ്കിൽ മുത്തുലിംഗത്തിന്റെ വൈഫിനേയും കൂടെ കൂട്ടിക്കോളു.ഞാൻ നാളെ ഫുള്ളി എൻഗേജ്ഡ് ആയിരിക്കും .മറ്റന്നാൾ നമ്മൾ നാട്ടിലേക്കു തിരിക്കും….”

എന്റെ ലക്ഷ്യത്തിലേക്കുള്ള ദൂരം ഇനി വെറും മൂന്നു നാൾ.

മാലിനി കേൾക്കാതെ അയാൾ അങ്ങിനെയും പറഞ്ഞുവെന്ന് തോന്നുന്നു.

“ഉം…”

മാലിനിയുടെ മൂളൽ ഇഷ്ടപ്പെടാഞ്ഞത് പോലെ പെട്ടെന്നയാൾ മൗനിയായി. തുരുതുരാ ശബ്ദിക്കുന്ന മൊബൈൽ മനഃപൂർവം അലക്ഷ്യമായി എവിടെയോ വെച്ച് അയാൾ കിടന്നു.അയാൾ സംഘടിപ്പിച്ച ഏട്ടന്റെ ക്ലാസ്സ്‌മേറ്റ്സിന്റെ ഒത്തുചേരലിന് വന്നവരാണ് അയാളെ വിളിക്കുന്നത്. അയാൾ അവരോട് എന്ത് പറയാൻ .
അയാളെ വന്നവർക്കാർക്കും ഒരിക്കലും അറിയാനിടയില്ല.

ഗോപാൽ എന്നും ഒരു അന്തർമുഖനായിരുന്നു. ഏഴാംക്ലാസ്സിലെ മദ്ധ്യവേനലവധിക്കു ശേഷം അയാളും റീഹാബിലേറ്റ് ചെയ്യപ്പെട്ടവനാണ്.
പിന്നീട് ഏതോ ഒരു വിശുദ്ധ നാളിൽ ക്രൂശിക്കപ്പെട്ടവൻ, ഗോപാൽ മേനോൻ എന്ന പ്രവാസി മലയാളിയായി ഉയിർത്തെഴുന്നേറ്റു.

പലപ്പോഴും ഓർമകൾക്ക് നിത്യയൗവനമാണ്.
ബലം പ്രയോഗിച്ച് ബന്ധനസ്ഥരാക്കിയ അവറ്റകളെ നോക്കി അയാൾ പറഞ്ഞു.
“തൽക്കാലം എന്നെ ഒന്ന് ഒഴിവാക്ക്. പ്ലീസ്..ഇപ്പോൾ എന്നെ തളർത്തരുത്.”

ലക്ഷ്യം വിദൂരമല്ലാത്തതിനാൽ അയാളിലെ ഉൽസുകത വീണ്ടും അയാളെ കർമനിരതനാക്കി.

കരിമ്പിൻ തോട്ടങ്ങളെയും ശ്വാസങ്ങളിലൂടെ ഉള്ളിലേക്കെടുത്ത
ശർക്കരയുടെ മധുരമുള്ള ഗന്ധങ്ങളെയും മാലേയകാറ്റിന്റെ തണുപ്പിനെയും പിന്നിലാക്കി അയാൾ
നാട്ടിലേക്കു തിരിച്ചു.ആസൂത്രണം ചെയ്ത പരിപാടികൾ ഇടതടവില്ലാതെ നടക്കുന്നത് അയാൾ സി സി ടി വി യിൽ ചിലപ്പോഴൊക്കെ കാണുന്നുണ്ടായിരുന്നു.

“ഒരു കോപ്പിലെ…. ഗെറ്റു ഗെദർ…”

“എടാ അങ്ങിനെ പറയല്ലേ… നിന്റെ പഴയ കക്ഷി ഭാമയെ ഒന്ന് കാണാൻ പറ്റിയില്ലെ നിനക്ക്….”

“അയ്യോ…അവളെന്താ ഇങ്ങിനെയായത്…പഴങ്കഞ്ഞിപോലെ..”

“ഓ…
നീ പിന്നെ ഇപ്പോഴും ഒരു കമൽഹാസൻ.,”

“ടോബിൻ… അമേരിക്ക…അമേരിക്ക വിശേഷങ്ങൾ പറയൂ കേൾക്കട്ടെ…”

അവിടെ എത്തിയപ്പോൾ അയാൾ ക്യാമറ സ്റ്റിൽ ചെയ്ത് സൂം ചെയ്തുനോക്കി.ടോബിൻ സൈമൺ അയാൾക്ക് കാണേണ്ട ഒരേ ഒരാൾ..

കുറേ കഷ്ടപ്പെട്ടാണ് ഒരുവിധം അയാളെ നാട്ടിൽ എത്തിച്ചത്.

“നമ്മുടെ ബാച്ചിലെ സ്റ്റുഡന്റ്സിൽ ഇന്ന് ഫോർബ്സ് പട്ടികയിൽ വരെ വരേണ്ട ഒരേ ഒരു വ്യവസായി, നിങ്ങൾമാത്രമല്ലെ. നിങ്ങൾ തന്നെയാണ് എന്റെ ഈ എളിയ ഉദ്യമം ഉദ്ഘാടനം ചെയ്യേണ്ടത്.എനിക്കതൊരു പ്രെസ്റ്റിജ് ഇഷ്യൂ ആണ്.ടോബിൻ..വരണം… വരാതിരിക്കരുത്…തലേദിവസം നമ്മുടെ ബാച്ചിലുള്ളവരുടെ റിയൂണിയൻ,പരസ്പരം ഒന്നറിയാൻ.
പിറ്റേ ദിവസം എന്റെ ഫങ്ഷൻ അതും കഴിഞ്ഞ് ടോബിന് തിരിച്ചു പോവാം.”

അരങ്ങിൽ ആടിതിമിർത്ത ഒരു നടനെപ്പോലെയുള്ള
ആ സംഭാഷണമികവിൽ
ടോബിന്റെ മറുപടി.

“ഞാൻ എന്തായാലും വരും….
എന്നാലും എനിക്കാളെ അങ്ങ് കൃത്യമായി മനസ്സിലായില്ലല്ലോ…”

ചില സമയങ്ങളിൽ മിതഭാഷണം ഒരു സൗകര്യമാണ്.ഉടനെ അയാൾ ഫോൺ കട്ട്‌ ചെയ്തു.

ആ ടോബിനാണ് ക്യാമറയിൽ നിറഞ്ഞു നിൽക്കുന്നത്. അയാളുടെ വായിലേക്കുറ്റു നോക്കി മുപ്പതുകൊല്ലം മുന്നത്തെ അതേ വികാരത്തോടെ, മധ്യവയസ്കരായ കുറെ പിള്ളേരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അറപ്പുതോന്നി അയാൾ പുറത്തേക്കു നോക്കിപ്പോയി.പലവീടുകളിലും വിളക്കുകൾ മിന്നിത്തുടങ്ങി. സ്ട്രീറ്റ് ലൈറ്റുകൾ പലതും കത്തണോ കെടണോ എന്ന് ചോദിച്ചുകൊണ്ടിരിന്നു.സന്ധ്യയുടെ ചെഞ്ചായം പൂശിയ കവിളുകൾ മേഘപാളികൾക്ക് പിന്നിൽ ഒളിച്ചു കളിച്ചു. അയാളിലും നാളെ ഇന്നിനെ വിഴുങ്ങി തുടങ്ങി.സർവത്ര ഇരുട്ട് പടർന്നു.

നാളെ കിഷന്റെ ദിവസം. അയാൾ നെടുവീർപ്പിട്ടു.

“സാർ ഇറങ്ങണ്ടേ…..”

ഡ്രൈവറുടെ വിളികേട്ടാണ് അയാൾ വീട്ടിലെത്തിയതറിഞ്ഞത്. ഒന്നും ചെയ്യാനില്ലാതെ മാലിനിയും ക്ഷീണിച്ചുറങ്ങിപ്പോയിരുന്നു.

അവതാരക ആരതിവർമ്മയുടെ ശബ്ദം കേട്ടാണ് പിറ്റേന്ന് അയാളും മാലിനിയും ഡ്രസ്സ്‌ ചെയ്തിറങ്ങിയത്.

റീഹാബിലിറ്റേഷൻ സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം..അലങ്കാര വിളക്കുകളും നീണ്ട കരങ്ങളുള്ള പങ്കകളും അലങ്കരിച്ച ഹാളിലേക്ക് മാലിനിയോട് കയറി ഇരിക്കാൻ പറഞ്ഞ് അയാൾ ടോബിൻ സൈമണിനെ കാത്തു നിന്നു.

ഹരിയും ടോബിനും കാറിൽ
നിന്നിറങ്ങിയപ്പോൾ വരവേൽക്കാൻ കടും ചുവപ്പ് റോസപ്പൂക്കളുമായി രണ്ട് പെൺകുട്ടികൾ നിന്നിരുന്നു. മുട്ടിനു മീതെ തീരുന്ന അവരുടെ കറുത്ത ഉടുപ്പ് ബോഡിലോഷൻ തേച്ചുപിടിപ്പിച്ച അവരുടെ വെളുത്ത തുടകളെ പ്രദർശന വസ്തുക്കളെപ്പോലെ നയനാനന്ദകരമാക്കി.
അകമ്പടിയായി സ്കൂൾ കുട്ടികളുടെ ബാൻഡ് മേളവും.

അയാളെ കണ്ട മാത്രയിൽ ടോബിൻ ചോദിച്ചു… മിസ്റ്റർ ഗോപാൽ മേനൻ.?

ഹാവ് അ ഗുഡ് ഡേ..എന്ന ഭാവത്തിൽ . അയാൾ തല ഒന്ന് ചെരിച്ചു.

ആശ്ചര്യത്തിൽ തിളങ്ങിയ ടോബിന്റെ കൃഷ്ണമണികളിലെ ഭാവം അയാൾക്ക് വായിച്ചെടുക്കാമായിരുന്നു. ആരതിവർമ്മയുടെ കൊഴുപ്പിച്ച
പരിചയപ്പെടുത്തൽ ടോബിൻ സൈമണെ കൂടുതൽ ഉന്മേഷവാനാക്കി…

ഗോപാൽ മേനോനെ കണ്ടമാത്രയിൽ പൂർവ വിദ്യാർഥികൾ ഭൂതകാലത്ത് ഇല്ലാത്ത ഒരു പരിചയം വർത്തമാനത്തിൽ എങ്ങിനെ പുതുക്കും എന്ന കൺഫ്യൂഷനിൽ ആയിരുന്നു.

അനാഛാദന കർമം നിർവഹിക്കാൻ സ്റ്റേജിൽകയറിയ ടോബിൻ പൂവിതളുകൾ വിതറിയ താലത്തിൽ നിന്ന് ബോ കെട്ടിയ കത്തിരി എടുത്ത് വിലങ്ങനെ കെട്ടിയ നാട അല്പം നാടകീയതയോടെ തന്നെ മുറിച്ചു. പിന്നീട് ഉള്ളിലെ ചെറിയ കർട്ടൻ വലിച്ചു നീക്കി.

ടോബിനോടൊപ്പം
സദസ്സ് മുഴുവൻ ഉള്ളിലേക്ക് വലിച്ച അവരുടെ ശ്വാസം പുറത്തേക്കു വിടാനാവാതെ ഒരു നിമിഷത്തേക്കെങ്കിലും…….. ഒരു നിമിഷമാണെങ്കിലും അതും ഒരു മൃത്യു തന്നെ.

ഹാളിന്റെ സൈഡിൽ ഉള്ള വലിയ സ്‌ക്രീനിൽ
കിഷൻ. അവന്റെ അച്ഛൻ അമ്മ..

കിഷൻ. പത്താം ക്ലാസ്സ്‌ പരീക്ഷയ്ക്കു കുറച്ചുമുന്നെ സൂയിസൈഡ് ചെയ്ത അവരുടെ കൂട്ടുകാരൻ.. സ്കൂൾ ലീഡർ.. സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥി. ഓർക്കാൻ ഏറെയുണ്ടായിരുന്നു അവനെപ്പറ്റി.

ഉദ്ഘാടകൻ ടോബിൻ താൻ വെറുമൊരു മനോവിഭ്രാന്തിയിലല്ല എന്ന് ഉറപ്പുവരുത്താൻ തുടരെ തുടരെ കണ്ണുതിരുമ്മിനോക്കി.ആ ഫോട്ടോകൾ പ്രേതദൃശ്യങ്ങൾ പോലെ അയാളെ വിറളി പിടിപ്പിച്ചുകൊണ്ടിരുന്നു. വല്ലാത്തൊരു പരിഭ്രാന്തിയിൽ
അയാൾ തന്റെ സീറ്റിൽ പോയിരുന്നു.

ചടുലമായ നിറങ്ങളുടെ അലങ്കാരങ്ങൾ
മോട്ടിവേഷൻ സ്പീച്ച്… പ്ലേറ്റുകൾ നിറഞ്ഞു കവിഞ്ഞ സ്വാദിഷ്ഠമായ ലഞ്ച്.. ഇവന്റ് മേനേജ്‌മെന്റ്കാർ പടർന്നു പന്തലിച്ച ആ ഹാളിൽ നിന്ന് സ്വന്തം
റൂമിൽ അഭയം തേടിയ ടോബിനെ തേടി അല്പസമയത്തിനു ശേഷം ഗോപാൽ മേനോൻ എത്തി.വാതിൽ അടച്ചു കുറ്റിയിട്ട് അയാൾ ചോദിച്ചു.

“എന്ത് പറ്റി…ടോബിൻ
ഷാൽ ഐ ഫിക്സ് അ ഡ്രിങ്ക് ഫോർ
യു….എന്നിട്ട് നമുക്കൊന്ന് സംസാരിക്കണ്ടേ..”

“ഒത്തിരി കാലം മുന്നെ നടന്ന ഒരു കുട്ടിക്കളിയുടെ പേരിൽ എന്നെ ക്രൂശിക്കരുത് ഗോപാൽ…..”

“ഏയ്‌….അങ്ങയെ ക്രൂശിക്കെ..അതിനു ഞാൻ അശക്തനാണ് . ആ സംഭവം നടന്നതിനു ശേഷം എന്റെ ഏട്ടനെ അച്ഛൻ പോലും ഒരു നിമിഷം കുറ്റപ്പെടുത്തി…
ആ രാത്രിയാണ് അവൻ സൂയിസൈഡ് ചെയ്തത്. ഞാൻ അന്നൊരു വെറും ഏഴാം ക്ലാസ്സുകാരനാണ്.”

“ഞാൻ ചീത്ത കുട്ടിയല്ല….ഗോപു…
എല്ലാം ആ ടോബിൻ ആണ് ചെയ്തത്” എന്നെന്നോട് അവൻ അന്ന് പറഞ്ഞിരുന്നത് ഞാൻ ഓർക്കുന്നു..എന്താണതിന്റെ പൊരുൾ എന്ന് അന്നെനിക്ക് വ്യക്തമായി മനസ്സിലായിരുന്നില്ല..

പിറ്റേ ദിവസം ഞങ്ങളുടെ അച്ഛനും…….

അവന്റെ വേർപാട് അച്ഛനെ വല്ലാതെ തളർത്തി .
ഒരു നഷ്ടത്തിലും അച്ഛൻ അതിനുമുന്നെ അത്രയും ശൂന്യനായിട്ടില്ല.അവൻ ഞങ്ങളുടെ കൊച്ചുവീടിന്റെ പ്രതീക്ഷയായിരുന്നു… ”

“അമ്മ പിന്നെ ചിരിച്ചിട്ടൊ കരഞ്ഞിട്ടൊ ഞാൻ കണ്ടിട്ടില്ല. ദിവസങ്ങൾ ചെല്ലുന്തോറും അമ്മ മുഴുവനായും ഒരു സൈക്കോപാത്ത് ആയി മാറു കയായിരുന്നു.

പിന്നീടുള്ള ഗോപുവിന് അച്ഛനോ അമ്മയോ കൂടപ്പിറപ്പോ കൂട്ടുകാരോ ഒന്നും ഉണ്ടായിരുന്നില്ല…
പക്ഷെ ഇന്ന് ഞാൻ വളരെയധികം സുഹൃത്തുക്കളും അനുചരന്മാരും
ഉള്ള ഇവിടുത്തെ ശതകോടീശ്വരന്മാരിൽ ഒരാളായ ഗോപാൽ മേനോൻ ആണ്… ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ ജീവിച്ചത് തന്നെ.”

“ടോബിൻ എനിക്കിന്ന് പ്രാണപ്രതിഷ്ഠാ ദിനമാണ്…എന്റെ ക്ഷേത്രം ഇതാണ്. ഈ ഷെൽട്ടർ. എന്റെ ഈശ്വരന്മാരും ഇവരാണ്..ഞാൻ
തൃപ്തനാണ്.
പക്ഷേ എനിക്കറിയണം.അന്ന് എന്താണ് നടന്നതെന്ന്. അറിഞ്ഞേ ഒക്കു. അത് നീ തന്നെ പറയണം. എനിക്ക് പറഞ്ഞു തരാൻ വേറെ ആരും ഇല്ല. അവനെ കുറ്റവിമുക്തനാക്കാൻ നീയെന്ന കോടതിക്കെ കഴിയൂ… അവന്റെ ആത്‍മാവിനെങ്കിലും ശാന്തി കിട്ടട്ടെ….”

പതഞ്ഞു നുരയുന്ന ഗ്ലാസുകൾക്ക് മുന്നിൽ ടോബിൻ ഭൂതകാലം അടിയറവ് വെച്ചു.

എനിക്കെന്നും കിഷനോട് അസൂയയായിരുന്നു ഗോപാൽ..അവന്റെ മുന്നിൽ ഒരിക്കലും ഒന്നാമനാവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല .
കുട്ടിത്തത്തിൽ നിന്ന് പുരുഷത്വത്തിലേക്കുള്ള പരിണാമത്തിനിടയിൽ മറ്റു പല താല്പര്യങ്ങളും എനിക്ക് കൂടി വന്നു. വിഷയാസക്തി നിറഞ്ഞ എന്റെ സങ്കൽപ്പങ്ങൾ അത്തരം കമ്പ്യൂട്ടർ ഡിസ്‌ക്കുകൾ തേടിനടന്നു. അവൻ ആ സമയത്ത് സ്പേസ് സയൻസിലെ വൈജ്ഞാനികൻ ആവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഐ ഐ എസ് സി നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ അവനോടു പ്രിൻസിപ്പൽ …
“എസ് എസ് എൽ സി പരീക്ഷയിലും റാങ്ക് വാങ്ങു…. സുവർണലിപി
യിൽ നിന്റെ പേര് ഈ സ്കൂളിൽ എഴുതിവെക്കും…”
എന്ന് അസംബ്ലിയിൽ വെച്ചു പറഞ്ഞു. അതും കൂടി കേട്ടപ്പോൾ എനിക്ക് കലിപ്പ് കൂടി.

മൗനത്തെ കൂട്ടുപിടിച്ച് ടോബിൻ ഒരുനിമിഷം ഗോപാലിനെ നോക്കി.

“കെട്ടി നിറഞ്ഞാടിയ വേഷമല്ലേ… അഴിയട്ടെ. പകയ്ക്കണ്ട..” ഗോപാലിന്റെ കണ്ണിൽ തീപന്തങ്ങൾ ജ്വലിച്ചു

പിറ്റേ ദിവസം ഞാൻ കണ്ടുകൊണ്ടിരുന്ന ഒരു സി ഡി അവനു കൊടുത്തിട്ടു പറഞ്ഞു..
“ഇത് ഫുൾ സ്പേസ് റിസർച്ച് ചെയ്യുന്നവരെ പ്പറ്റിയാണ്. എന്റെ പപ്പ അയച്ചുതന്നതാണ്. നിനക്ക് കാണാൻ പറ്റിയതാണ്…. കണ്ടിട്ട് മടക്കിത്തന്നാൽ മതി…”

അവന്റെ ബാഗിൽ അത് വെച്ചിട്ട് ഞാൻ ക്ലാസ്സ്‌ ടീച്ചറോട് കംപ്ലയിന്റ് പറഞ്ഞു.
അവന് ഈയിടെയായി ഇത്തരം
ശീലമുണ്ടെന്നും പറഞ്ഞു. പ്രായം കൗമാരം,ടീച്ചർ അത് വിശ്വസിച്ചു.
ഉടനെ അവനെ ടീച്ചേർസ് റൂമിലേക്ക്‌ വിളിപ്പിച്ച് ബാഗ് തുറന്ന് പരിശോധിച്ചു.

അവൻ,ഞാൻ നിർബന്ധിച്ചു അവനെക്കൊണ്ടത് വാങ്ങിപ്പിച്ചതാണെന്നു പറഞ്ഞുകൊണ്ടിരുന്നു. സ്കൂളിന് തന്നെ മോശമായത് കൊണ്ട് ടീച്ചേർസ് അത് കാര്യമാക്കാതിരിക്കാൻ ആവുന്നത് പറഞ്ഞു നോക്കി.
പക്ഷെ നിന്റെ അച്ഛനമ്മമാർ അതിന് തയ്യാറായില്ല.
അവർ സ്കൂളിൽ വന്നു എന്റെ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തണം എന്ന് നിർബന്ധം പിടിച്ചു… അവരെ
ദുബായിൽ നിന്ന് അതിനായി വരുത്തി.
പക്ഷേ ഞാൻ നിരപരാധിയാണെന്നു വരുത്തി തീർക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.കാരണം എന്റത്ര ധൈര്യം അവനില്ലായിരുന്നു പാവമായിരുന്നു കിഷൻ. പിന്നെ എന്റെ പേരെന്റ്സിന് സ്കൂളിൽ നല്ല ഇൻഫ്ലുൻസും ഉണ്ടായിരുന്നു… ”

“സ്കൂളിനെ നടുക്കിയ ഒരു സംഭവമായിരുന്നു അത്.. പത്രങ്ങളിൽ ഒന്നിലും വരാതിരിക്കാൻ സ്കൂളധികൃതർ അന്ന് ആവുന്നത് ശ്രമിച്ചു… ച്ചു..”

അപ്പോഴേക്കും ടോബിൻ കുഴഞ്ഞിരുന്നു.

പെട്ടെന്ന് റൂം ബെൽ അടിച്ചു… ഹരിയായിരുന്നു പുറത്ത്.

“ഹരി… ഇനി നിന്റെ ഊഴമാണ്… ഗുഡ് ലക്ക്..”

നിർവികാരനായി ഗോപാൽ പുറത്തേക്കു നടന്നു.

ഹരി ഒരിക്കലും ഒറ്റില്ല…ചതിക്കില്ല. പരസ്പരം അനാഥരെ സനാഥരാക്കിയ ഒരു സൗഹൃദമാണ് അവർക്കിടയിൽ..

കർണൻ കൊല്ലപ്പെട്ടരാത്രി യുധിഷ്ഠിരൻ കൃഷ്‌ണാർജുനൻമാരോടുകൂടി യുദ്ധക്കളത്തിൽപോയി വാർത്തയുടെ വിശ്വാസ്യത ബോധ്യപ്പെട്ടതിനുശേഷം കൃഷ്ണനോട് പറയുന്നുണ്ട്… “പതിമൂന്നുകൊല്ലം ഉറക്കമില്ലാതെ.. നന്നേ കഷ്ടപ്പെട്ട ഞങ്ങൾക്ക് ഇന്ന് രാത്രി…ഹേ..മഹാഭുജാ..അങ്ങയുടെ പ്രസാദത്താൽ സുഖമായുറങ്ങാറായി”.

ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.