റജി വർക്കി

“ഏതു അ….. യാടാ അത് ചെയ്തത്… !!? ”

തിരുവോണ ദിവസം രാവിലെ ഉണർന്നത് നല്ല കുറെ നാടൻ തെറി കേട്ട് കൊണ്ടാണ്.

അല്ലേലും അത് ഒരു പുതുമ അല്ലല്ലോ! എന്നും ആരുടെയേലും തെറി കേൾക്കാതെ ഉണരുന്ന പരിപാടി ഇല്ലാത്തതാണ്.

ഒന്നുകിൽ അമ്മയുടെ “എടാ മരപ്പട്ടി നീ ഇതുവരെ എഴുന്നേറ്റില്ലേടാ?” എന്ന ഒരു ഉണർത്തു പാട്ട്. അല്ലേൽ അപ്പന്റെ “…ഉം കുത്തി കിടന്നുറങ്ങിക്കോടാ.. ആസനത്തിൽ വെയിൽ ഉദിച്ചു.. ഇനി എങ്കിലും എഴുന്നേല്‍ക്കാൻ നോക്കെടാ…” എന്ന ഒരു ഉണർത്തു പാട്ട്.

പക്ഷെ ഓണവുമായിട്ടു ഇന്ന് കേൾക്കുന്ന ഈ തെറി വളരെ പുതിയതാണ്.

ചെവിയോർത്തു.. ചാത്തനാട്ടെ സാറാമ്മ ചേടത്തി ആണ്.

ചേടത്തിയെ നാട്ടുകാര് വെറുതെയല്ല മൈക്കുസാറാമ്മ എന്ന് വിളിക്കുന്നത്‌. ഒരു മുപ്പതു വാട്ട് ഉച്ചഭാഷിണി തോറ്റു പോകുന്ന ശബ്ദസൗകുമാര്യം കൊണ്ട് നാട്ടുകാരുടെ ഓമന ആയ മൈക്ക് സാറാമ്മ. ചേടത്തിയോട് ആരും ഒരു രഹസ്യവും പറയാറില്ല. “അത് എന്നതാടി നീ അങ്ങനെ പറഞ്ഞത്” എന്ന് ചേടത്തി പതുക്കെ പറഞ്ഞാൻ എന്റെ കുട്ടിക്കാലത്ത് അത് ഒരു നാല് വീട് അപ്പുറത്ത് കേള്ക്കാം…!!

ചാത്തനാട്ടെ പുലി ആയ ചാക്കോ സാറിന്റെ സഹാധർമിണി ആണ് കഥാപാത്രം. ചാക്കോ സാർ സ്കൂളിൽ പുലി ആണേലും പെണ്ണുമ്പിള്ള സാറിനെ വരച്ച വരയിൽ നിർത്തും. പോരാത്തതിന് വേറെയും വരയ്ക്കും.

സാറാമ്മ ചേടത്തിയെ ആരേലും ഫോണ്‍ ചെയ്യുവാണേൽ കുറച്ചു അകലെ പിടിച്ചോണം. അല്ലേൽ ചെവി പൊട്ടിപ്പോകും.

ചേടത്തി ഉള്ളതുകൊണ്ടാണ് അവരുടെ പറമ്പിൽ ഒരു ഈച്ച പോലും കയറാത്തത്. “ആരാഡാ.. അത്…. ?” എന്ന ഒരു ആക്രോശം മതി കയറാൻ വരുന്നവന്റെ കച്ചോടം പൂട്ടാൻ…!!

അപ്പോ ഇനി പറയണ്ടല്ലോ ‘ബഡാ’ പാർട്ടി ആണ് കക്ഷി.

എന്താണോ പ്രശ്നം.. ഇപ്പോൾ.. കുറെ നാളായി ചേടത്തി മക്കളുടെ വീട്ടില് ആയിരുന്നു. ചാക്കോ സാർ പിന്നെ വീടിനു പുറത്തിറങ്ങുന്ന സ്വഭാവം ഇല്ലാത്ത കൊണ്ട് ആ വീട്ടില് ആരേലും ഉണ്ടോ ഇല്ലയോ എന്ന് അറിയത്തും ഇല്ല.

കാതോർത്തു… “പ്ലാവ്.. വെട്ടി… നോക്കടാ.. നിന്റെ പിള്ളേർ.. ” എന്നൊക്കെ കേട്ടപ്പോഴേ സംഗതിയുടെ കിടപ്പ് അത്ര പന്തിയല്ല എന്ന് മനസില്ലായി.

കൊച്ചൂട്ടി മാപ്ലയുടെ ചായക്കടയിൽ വെള്ളം കൊരിക്കൊടുക്കുന്ന, ഇച്ചിരി ലൂസായ പൊട്ടൻ തമ്പി വെള്ളം നിറച്ച കുടം കൊണ്ട് വച്ചിട്ട് ഒരു നില്പ്പുണ്ട്.. മാപ്ലയുടെ മുഖത്ത് നോക്കി…- അർഥം ഇതാണ് “ഞാൻ നില്ക്കണോ… അതോ പോണോ…” അത് പോലെയാണ് എന്റെയും അവസ്ഥ.. ഇനിയും കിടക്കണോ അതോ ഓടണോ…

ചേടത്തി പറയുന്ന കഥയിലെ നായകന് ഞാൻ ആയ കൊണ്ട് നില്ക്കുന്നത് ആരോഗ്യത്തിനു അത്രനല്ലതല്ല. ഓടിയിട്ടും വല്യ കാര്യം ഒന്നും ഇല്ല. എന്റെ അപ്പന്റെ സ്വഭാവത്തിന് കിട്ടുന്ന ഇടത്തു വച്ച് അടി കിട്ടും. അടിയുടെ വേദന പോരാഞ്ഞു നമ്മുടെ നാട്ടിലെ ഐശ്വര്യാറായിയും സുഷ്മിതാ സെന്നും (ജലജയും പ്രിയയും) ഒക്കെ ഓണവുമായിട്ട് രാവിലെ അമ്പലത്തിൽ പോകുന്ന സമയം ആണ്. നമ്മുടെ സകല വിലയും (എന്തേലും ഇനി ബാക്കി ഉണ്ടേൽ) പോകും. അതാണ്‌ സീൻ.

അമ്മയുടെ അടുത്ത് പോയാലോ.. വേണ്ട ഹൈക്കമാന്റിനു വല്യ വിലയൊന്നും ഇല്ലാത്ത അവസ്ഥ ആണ്. അത് തന്നെയല്ല ഇത് നിങ്ങളുടെ ഉൾപാർട്ടി പ്രശ്നം അതിൽ ഞാൻ ഇടപെടില്ല എന്ന് പറഞ്ഞാലോ..

ഐഡിയ….!! പശുതൊഴുത്തിന്റെ മുകളിൽ ഒരു കച്ചിത്തിരി ഇടുന്ന തട്ട് ഉണ്ട്. അവിടെ കയറി ഇരിക്കാം പെട്ടന്ന് അപ്പൻ കാണില്ല. പിന്നെ കുറെ കഴിയുമ്പോൾ ഇറങ്ങി വരാം.

കൊള്ളാം… ആൻ ഐഡിയ കാൻ സേവ് യുവര് ലൈഫ്…

സാറാമ്മചേടത്തി പിന്നെയും ‘അനൗണ്‍സ്മെന്റു’ തുടരുകയാണ്. ‘കോളാമ്പി’ ഉപയോഗിക്കുന്നതിനു പോലീസിന്റെ അനുവാദം വേണം എന്നാ നിയമം വരുന്നതിനു മുന്പുളള കാലമാണ്.. അല്ലേൽ ഒരു പരാതി കൊടുക്കാമായിരുന്നു…

സംഭവം ഇതാണ്:

ചേടത്തി കുറെക്കാലം സ്ഥലത്തില്ലായിരുന്നല്ലോ. അപ്പോൾ ഞങ്ങൾ കുറെ അണ്ടർ ഫൊർട്ടീൻ പശങ്കൾ ഓണാവധിക്കു ഒരു ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. രാവിലെ തുടങ്ങുന്ന ട്വന്റി ട്വന്റി എതിര് ടീം ബാറ്റ്സ്മാൻ “ഒന്നും കാണാൻ മേല” എന്നു പറയുമ്പോൾ ആണ് നിർത്തുന്നത്.

ക്രിക്കറ്റ് കളിക്കാനുള്ള അനുവാദം എങ്ങനെ വീട്ടില് നിന്നും വാങ്ങും..?

ഹൈക്കമാന്റിന്റെ അടുത്ത് ചോദിച്ചു ശല്യപ്പെടുതിയപ്പോൾ “ആടിനുള്ള തീറ്റി കൊണ്ട് വരാം എങ്കിൽ പൊക്കൊ.. ” എന്ന ഒരു അനുവാദം കിട്ടി. മാഡം വിചാരിച്ചു ഇവന്മാർ രണ്ടു ദിവസം കഴിയുമ്പോൾ നിർത്തിക്കോളും എന്ന്.. !!

പക്ഷെ ഞങ്ങൾ ആരാ മക്കൾ…. ഇതേ പുത്തി നമ്മൾ നമ്മളുടെ ചുള്ളന്മാരുടെ അടുതെല്ലാം പറഞ്ഞു.. അവന്മാരും ആരാ മക്കൾ… !!!

അങ്ങനെ ഞങ്ങൾ ക്രിക്കറ്റ് കളി തുടങ്ങി…

കളി തീരുമ്പോൾ രാത്രി ആകും എന്ന് പറഞ്ഞല്ലോ.. പിന്നെ എവിടുന്നാ ആടിന് തീറ്റി ഉണ്ടാക്കുന്നത്… ?

പക്ഷെ ഞങ്ങൾ അതിനും കണ്ടു പിടിച്ചു പുതിയ ഒരു ഐഡിയ…

എന്താണെന്നല്ലേ…

ചാത്തനാട്ടെ പറമ്പല്ലേ, നിറയെ പ്ലാവുകളും ആയി അടുത്ത് ഉള്ളത്.. കയറുക പ്ലാവില വെട്ടുക… !! ഗ്രേയ്റ്റ്‌… അത് ഞങ്ങൾ നടപ്പാക്കി…
മൈക്ക് സാറാമ്മ അവിടെ ഇല്ലല്ലോ.. പിന്നെ എന്ത് വേണം… !!

അങ്ങനെ ‘ചലോ ചാത്തനാട്ടു പറമ്പ്..’

കളി നിർത്തുന്പോൾ ഞങ്ങൾ എല്ലാവരും കൂടി പ്ലാവിൽ കയറും അന്നത്തെ ആവശ്യത്തിനുള്ള പ്ലാവില അതിന്റെ ശിഖരത്തോടെ വെട്ടി താഴത്തിടും പിന്നെ പ്ലാവില കോതി കെട്ടി വീട്ടില് കൊണ്ട് പോകും. പിന്നെ ആരാ പ്ലാവിന്റെ തുമ്പുവരെ കയറുന്നത്…?

കർത്താവു പറഞ്ഞിട്ടില്ലേ അന്നന്നത്തെ ആഹാരം മാത്രം തരണം എന്ന് പ്രാർത്ഥിക്കാൻ.. !!

ഇങ്ങനെ കുറച്ചു നാൾ പോയി.. ആടും ഹാപ്പി അപ്പനും ഹാപ്പി.. അമ്മേടെ കാര്യം പിന്നെ പറയണ്ടല്ലോ…

പിന്നെ എന്താ… ഞങ്ങൾ ട്വന്റി ട്വന്റി തകർത്ത് വാരി…

പക്ഷെ പ്രശ്നം അതൊന്നും അല്ല..

മക്കളുടെ അടുത്തുള്ള തീർത്ഥാടനം കഴിഞ്ഞു ഓണത്തിന്റെ തലേന്ന് ചേടത്തി വന്നപ്പോഴാണ്..

പറമ്പിലേക്കിറങ്ങിയ ചേടത്തിയുടെ കണ്ണ് തള്ളിപ്പോയി.. പ്ലാവുകൾ എല്ലാം അറ്റത്തു കുറച്ചു ഇലകളും ആയി ‘തെങ്ങ്’ പോലെ നില്ക്കുന്നു.. എങ്ങനെ കണ്ണ് തള്ളാതിരിക്കും… !!!?

ആണ്ടോടാണ്ട് കഞ്ഞി കുടിക്കാനുള്ള പ്ലാവില തരുന്ന, നിറയെ ചക്ക കായിക്കുന്ന ചേടത്തി ഓമനിച്ചു വളർത്തിയ പ്ലാവുകൾ ആണ് ഇങ്ങനെ നില്ക്കുന്നത്…

ചേടത്തിയല്ല ആരായാലും തെറി വിളിച്ചു പോകും. ചേടത്തി ആയ കൊണ്ട് അത് നാട്ടുകാർ മുഴുവൻ കേള്ക്കും.

അപ്പൊ അതാണ്‌ സീൻ..

“എടാ.. എടാ.. ഇവിടെ വാടാ… ” അപ്പൻ വിളിക്കുന്നു… ഞാൻ കുറേക്കൂടി കച്ചിയിലേക്ക് പതുങ്ങിക്കിടന്നു..

എന്തായാലും അടി ഉറപ്പാ..

എന്നാലും നല്ലൊരു ഓണവും ആയിട്ട് രാവിലെ വേണ്ട…

വൈകിട്ട്…

ക്രിക്കറ്റ് കളിക്കാനുള്ള ഓരോരോ പ്രയാസങ്ങളെ….!!!

പിൻ കാഴ്ച: ചേടത്തി അപ്പോഴെങ്കിലും വന്നില്ലായിരുന്നേൽ പ്ലാവ് ഒറ്റത്തടി വൃക്ഷം എന്ന ടൈറ്റിൽ മാറ്റി -‘പ്ലാവ് ഒരു ഇലയില്ലാത്ത മരം’ എന്നാക്കേണ്ടി വന്നേനെ… !!!

റജി വർക്കി :   ഡിജിറ്റൽ മീഡിയ രംഗത്തു പ്രവർത്തിക്കുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ ഒരു പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. റജി എൻ എച്ച് എസ് ഹോസ്പിറ്റലിൽ തന്നെ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഒരു മകൻ, ബേസിൽ ജേക്കബ് വർക്കി