ആതിര മഹേഷ്
ഇലയിട്ടതിലിടതുവശത്തിമ്മിണി ഉപ്പ്..
വിശക്കുന്നവനിലയില്ലെങ്കിലും അവനുമുണ്ട്
കഷ്ടപ്പാടിൻ കണ്ണീരുപ്പ്..
അവനില്ലൊരോണവും ഓണസദ്യയും
ഇലയിടത്തൊരു വട്ടമതിനുള്ളിൽ
പല വട്ടവുമായി പപ്പടം..
നിവരാവട്ടമായ് പൊട്ടിപ്പൊടിഞ്ഞ ജീവിതങ്ങൾക്കില്ലൊരോണവും ഓണസദ്യയും
തൊട്ടരികിൽ ഉപ്പേരി..
എണ്ണയിൽ പൊള്ളിച്ചിരിച്ച മഞ്ഞപ്പടയെ
കറുമുറകടിച്ചെടുത്തടുത്തയിലയിൽ കയ്യിടുമ്പോൾ…
പൊള്ളും വെയിലിൽ ചിരിയില്ലാതെ പണിയെടുക്കുന്നവനില്ലൊരോണവും ഓണസദ്യയും
നാവിൽ തൊടുകറികളുടെ എരി പുളി മധുരം നുണയുമ്പോൾ
രസനയിൽ തേനും വയമ്പുമിറ്റിക്കാത്തവനില്ലൊരോണവും ഓണ സദ്യയും
അവിയലൊരുക്കും ഏകത്വം
അകത്താക്കുന്നവനുള്ളിൽ ബഹുത്വം
മാറേണമിതൊക്കെയുമെങ്കിൽ
ഒരുമവേണമതിനൊക്കെയും
ഇല നിറച്ച ശുഭ്രതപോലെ
പായസ മധുരം പോലെ
ഉള്ളവനില്ലാത്തവനൂ ട്ടുന്നൊരോണക്കാലം
ഉണ്ടാവണമിനി എക്കാലവും
ഇലമടക്കാം അഭിമുഖമായ്
അണി നിരക്കാം മുന്നോട്ട്
ഇനി നമുക്കീ ലോകത്തെ
സമൃദ്ധിപൂക്കുന്നിടമാക്കാം..
ആതിര എം. കുമാർ :
1999 മെയ് 18 ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മങ്കൊമ്പിൽ ജനനം. അച്ഛൻ പി. മഹേഷ് കുമാർ,അമ്മ ബിന്ദു. ജി,ജീവിത പങ്കാളി ഗോകുൽ രാജ്.
മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത് ബിരുദ – ബിരുദാനന്തര ബിരുദ -ബി.എഡ് പഠനം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും റാങ്കുകളോടെ പൂർത്തിയാക്കി. കലോത്സവവേദികളിലൂടെയും വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെയും ബാല്യകാലം മുതലേ കവിതാരചനയിൽ പങ്കെടുത്ത് സമ്മാനാർഹയായിട്ടുണ്ട്. NSS ഹിന്ദു കോളേജ് ചങ്ങനാശ്ശേരിയിലെ മലയാളവിഭാഗം അധ്യാപികയായിരുന്നു. NSS HSS രാമങ്കരി ഹയർസെക്കൻഡറി വിഭാഗത്തിലും മലയാളം അധ്യാപിക ആയിരുന്നു. നിലവിൽ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. തിരുവനന്തപുരം അനന്തപുരി സാംസ്കാരിക കൂട്ടായ്മ ശ്രേഷ്ഠയുവപ്രതിഭ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച കവിതകൾ :
സഹജീവിതം
പൊതുദർശനം
വിവാഹമാർക്കറ്റ്
Leave a Reply