ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ദശലക്ഷക്കണക്കിന് ആളുകൾ സാമ്പത്തികമായി പുറകിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മുതിർന്നവരുടെ കാര്യമെടുത്താൽ പത്തു പേരിൽ ഒരാൾ സാമ്പത്തികമായി നീക്കിയിരിപ്പ് ഒന്നുമില്ലാത്തവരാണ്. ഈ സാഹചര്യം പലരെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നതായി ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ (എഫ്‌സിഎ) ഫിനാൻഷ്യൽ ലൈവ്സ് സർവേയിൽ പറയുന്നു.
കടബാധ്യത പലരെയും ശാരീരിക ദുരിതത്തിലാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കടബാധ്യത ഉള്ളവരുടെ ഉത്കണ്ഠയും സമ്മർദ്ദവും കടുത്ത തോതിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എഫ്‌സിഎയുടെ ഫിനാൻഷ്യൽ ലൈവ്സ് സർവേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ഒരു മാനദണ്ഡമാണ്. ഏകദേശം 18, 000 ആളുകളോട് അവർ എങ്ങനെ പണം വിനിയോഗിക്കുന്നു എന്നതിനെ കുറിച്ച് വിവരങ്ങൾ ശേഖരിച്ചാണ് കാര്യങ്ങൾ വിശകലനം ചെയ്തിരിക്കുന്നത്.
യുകെയിലെ മുതിർന്ന ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന 13 ദശലക്ഷം ആളുകൾക്ക് സാമ്പത്തിക പ്രതിരോധശേഷി കുറവാണെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഈ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനുമപ്പുറം കടബാധ്യത ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവരുടെ ഭാഗത്തു നിന്നും തുടർച്ചയായി ബിൽ പേയ്മെൻ്റുകൾ മുടങ്ങാനുള്ള സാഹചര്യവും ഉണ്ട്. ആകെ 2.8 ദശലക്ഷം ആളുകൾക്ക് സ്ഥിരമായ ക്രെഡിറ്റ് കാർഡ് കടമുണ്ട്. പലർക്കും കടുത്ത രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെന്ന് ഞങ്ങളുടെ ഡാറ്റ കാണിക്കുന്നതായി എഫ്‌സിഎയിൽ നിന്നുള്ള സാറാ പ്രിച്ചാർഡ് പറഞ്ഞു.
Leave a Reply