ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിൽ പ്രസവസമയത്ത് തങ്ങൾ പറഞ്ഞ ആശങ്കകൾ ഗൗരവത്തിൽ എടുത്തില്ലെന്ന് അഞ്ച് സ്ത്രീകളിൽ ഒരാൾ അഭിപ്രായപ്പെട്ടതായി കെയർ ക്വാളിറ്റി കമ്മീഷൻ നടത്തിയ ദേശീയ സർവേ കണ്ടെത്തി. ഈ വർഷം പ്രസവിച്ച 17,000 ത്തിലധികം സ്ത്രീകളിൽ 15% പേർ പ്രസവവേദന ആരംഭിക്കുമ്പോൾ മിഡ് വൈഫിൽ നിന്ന് വേണ്ട സഹായമോ നിർദേശമോ ലഭിച്ചില്ലെന്നുള്ള പരാതി രേഖപ്പെടുത്തി. 18% പേർ തങ്ങളുടെ ആശങ്കകൾ ആരോഗ്യപ്രവർത്തകർ അവഗണിച്ചുവെന്നും അറിയിച്ചു.

ഒരു ഘട്ടത്തിൽ തങ്ങളെ ഒറ്റയ്ക്ക് വിട്ടതിനെക്കുറിച്ച് സർവേയിൽ പത്ത് സ്ത്രീകളിൽ ഒരാൾ ആശങ്ക പ്രകടിപ്പിച്ചു. ആശയവിനിമയക്കുറവും കരുണയുടെ അഭാവവും ചില വിഭാഗങ്ങളിലെ സ്ത്രീകളോട് വിവേചനം വരുന്നതുമാണ് പ്രസവപരിചരണത്തിൽ അംഗീകരിക്കാനാകാത്ത വീഴ്ചകൾ ഉണ്ടാകുന്നതിന് കാരണമെന്ന് ദേശീയ അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന വാലറി അമോസ് ചൂണ്ടിക്കാട്ടി. പ്രസവ ശേഷം ജീവനക്കാരുടെ സഹായം ലഭിച്ചതായി പറഞ്ഞത് 57% പേർ മാത്രമായിരുന്നു.

എന്നിരുന്നാലും ചില നല്ല മാറ്റങ്ങളും സർവേ കണ്ടെത്തി. പ്രസവസമയത്ത് സംസാരിച്ച കാര്യങ്ങൾ എപ്പോഴും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലായിരുന്നു എന്ന് 89% പേർ പറഞ്ഞു. ഗർഭകാലത്ത് മാനസികാരോഗ്യ സഹായം ലഭിച്ചതായും നല്ല ഒരു ശതമാനം സ്ത്രീകൾ അറിയിച്ചു. ജീവനക്കാരുടെ കുറവും അമിത സമ്മർദ്ദവും മൂലം മിഡ് വൈഫുമാർക്ക് ഓരോ സ്ത്രീയോടും വേണ്ടത്ര സമയം ചെലവഴിക്കാനാകാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നതെന്ന് ആണ് ഈ മേഖലയിലെ തൊഴിലാളി സംഘടനകൾ അഭിപ്രായപ്പെട്ടത്.











Leave a Reply