ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ ഓൺലൈനിൽ വില്പനയ്ക്ക്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യയിലെ നിരവധി മുസ്ലിം സ്ത്രീകളെ ഓൺലൈനിൽ വില്പനയ്ക്ക് വെച്ചതായി കണ്ടെത്തിയത്. ‘സുള്ളി ഡീൽസ്‌’ എന്ന ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലുമാണ് ഇത് നടന്നത്. സ്ത്രീകൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ അവരുടെ അനുവാദം കൂടാതെ എടുത്ത് വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും “ഇന്നത്തെ ഡീലുകൾ” എന്ന തലക്കെട്ടോടെ വില്പന നടന്നതായും ബിബിസി റിപ്പോർട്ട്‌ ചെയ്തു. ഒരു സുഹൃത്ത് ട്വീറ്റിൽ നിന്നാണ് പൈലറ്റ് ആയ ഹാന ഖാൻ, തന്റെ ചിത്രവും ആപ്പിൽ ഉണ്ടെന്ന് അറിയുന്നത്. “83 മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. അതിൽ കൂടുതൽ പേരുണ്ടാകാം.” അവൾ ബിബിസിയോട് പറഞ്ഞു. “അവർ ട്വിറ്ററിൽ നിന്ന് എന്റെ ഫോട്ടോയും ഉപയോക്തൃനാമവും എടുത്തു. ഈ ആപ്ലിക്കേഷൻ 20 ദിവസമായി പ്രവർത്തിക്കുന്നു. ഞങ്ങൾക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു.” അവൾ കൂട്ടിച്ചേർത്തു.

ആപ്ലിക്കേഷന്റെ ഉദ്ദേശ്യം മുസ്ലിം സ്ത്രീകളെ അപമാനിക്കുക എന്നതായിരുന്നു. മതത്തിന്റെ പേരിലാണ് ഇത് ഉണ്ടായതെന്ന് ഹാന പറഞ്ഞു. “സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു മുസ്ലീം സ്ത്രീയാണ് ഞാൻ. അവർ ഞങ്ങളെ നിശബ്ദരാക്കാൻ ആഗ്രഹിക്കുന്നു.” ഈ ഓപ്പൺ സോഴ്‌സ് അപ്ലിക്കേഷൻ പ്രവർത്തിച്ചുകൊണ്ടിരുന്ന വെബ് പ്ലാറ്റ് ഫോമായ ഗിറ്റ്ഹബ് (GitHub) പരാതികളെ തുടർന്ന് അടച്ചുപൂട്ടി.

ആപ്ലിക്കേഷനിൽ ഉൾപ്പെട്ടവർ മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, കലാകാരന്മാർ, ഗവേഷകർ എന്നിവരുൾപ്പെടെയുള്ള മുസ്‌ലിം സ്ത്രീകളായിരുന്നു. കുറച്ചുപേർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാതാക്കി. മറ്റു പലരും ഇത്തരത്തിലുള്ള കൂടുതൽ ഉപദ്രവത്തെ ഭയപ്പെടുന്നുവെന്ന് പറഞ്ഞു. “നിങ്ങൾ എത്ര ശക്തരാണെങ്കിലും നിങ്ങളുടെ ചിത്രവും മറ്റ് വ്യക്തിഗത വിവരങ്ങളും പരസ്യമാക്കിയാൽ അത് നിങ്ങളെ ഭയപ്പെടുത്തുന്നു, അസ്വസ്ഥമാക്കുന്നു.” ഒരു സ്ത്രീ ബിബിസിയോട് പറഞ്ഞു. സംഭവത്തെത്തുടർന്ന് ഹാന പോലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചെങ്കിലും ആപ്പിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഇതാദ്യമായല്ല മുസ്ലീം സ്ത്രീകളെ ഈ രീതിയിൽ ലക്ഷ്യമിടുന്നത്. മെയ് 13 ന് ഈദ് ആഘോഷിക്കുമ്പോൾ, ഒരു യൂട്യൂബ് ചാനൽ “ഈദ് സ്പെഷ്യൽ ലേലം” നടത്തി. ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള മുസ്ലീം സ്ത്രീകളുടെ തത്സമയ ലേലമാണ് അതിൽ നടത്തപ്പെട്ടത്. “ആളുകൾ അഞ്ച് രൂപയും 10 രൂപയും ലേലം വിളിക്കുന്നു. സ്ത്രീകളെ അവരുടെ ശരീരഭാഗങ്ങൾ അടിസ്ഥാനമാക്കി വിലയിടുകയും ലൈംഗിക പ്രവർത്തികൾ വിവരിക്കുകയും ബലാത്സംഗത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്തു.” ഹാന വെളിപ്പെടുത്തി. “ഞങ്ങളെ വിൽപ്പനയ്ക്ക് വച്ചവരെ പോലീസ് കണ്ടെത്തിയില്ലെങ്കിൽ ഞാൻ കോടതികളിൽ പോകും. ഫലം കാണുന്നത് വരെ ഈ പോരാട്ടം തുടരും.” ഹാന ഉറപ്പ് പറഞ്ഞു. മതന്യൂനപക്ഷങ്ങളിൽ നിന്നും പിന്നോക്ക സമുദായങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ കൂടുതൽ ഓൺലൈൻ ഉപദ്രവങ്ങൾ നേരിടുന്നുണ്ട്. കൃത്യമായ നിയമനടപടി ഉണ്ടായില്ലെങ്കിൽ ഇത് വഷളാകുമെന്നുറപ്പ്.